ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ചെങ്കിലും മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ച് ആശവര്‍ക്കര്‍മാര്‍; ഈ മാസം 20 മുതല്‍ അനിശ്ചിതകാല നിരാഹാരം; മൂന്ന് മുന്‍നിര നേതാക്കള്‍ സമരമിരിക്കും; സെക്രട്ടേറിയേറ്റ് ഉപരോധം തുടരുന്നു

അനിശ്ചിതകാല നിരാഹാരത്തിന് ഒരുങ്ങി ആശമാര്‍; മൂന്ന് പേര്‍ സമരമിരിക്കും

Update: 2025-03-17 09:31 GMT

തിരുവനന്തപുരം: ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും സമരം കടുപ്പിക്കാന്‍ ഒരുങ്ങി ആശവര്‍ക്കര്‍മാര്‍. ഓണറേറിയം വര്‍ധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കിയാണ് സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശമാര്‍ മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ചത്. ഈ മാസം 20 മുതല്‍ നിരാഹാര സമരമിരിക്കുമെന്നാണ് പ്രഖ്യാപനം. സമരം ചെയ്യുന്ന മൂന്ന് മുന്‍നിര നേതാക്കള്‍ അനിശ്ചിത കാലത്തേക്ക് നിരാഹാര സമരമിരിക്കും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആശ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം തുടരുകയാണ്. ഇതിനിടെ ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ ഉള്‍പ്പെടെ ഓണറേറിയത്തില്‍ നിന്ന് തുക പിടിക്കുന്ന തരത്തിലുള്ള കടുത്ത മാനദണ്ഡങ്ങള്‍ ഒഴിവാക്കണമെന്ന് ആശാ വര്‍ക്കര്‍മാരുടെ ആവശ്യമാണ് അംഗീകരിച്ചത്.

അതേസമയം ഓണറേറിയം നല്‍കുന്നതിനായി നിശ്ചയിച്ചിരുന്ന പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. മാനദണ്ഡങ്ങളിലെ ഇളവ് തത്വത്തില്‍ സമ്മതിച്ചിരുന്നുവെങ്കിലും ഉത്തരവ് ഇപ്പോഴാണ് ഇറക്കിയത്.

എന്നാല്‍, പ്രധാന ആവശ്യങ്ങളായ ഓണറേറിയം വര്‍ധനയും പെന്‍ഷനും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ആവശ്യങ്ങളില്‍ ഒന്നെങ്കിലും അംഗീകരിച്ചതില്‍ സന്തോഷമെന്നും സമരവിജയമാണിതെന്നും ആശാവര്‍ക്കര്‍മാര്‍ പ്രതികരിച്ചു. അതേസമയം സമരം അവസാനിപ്പിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി.

36-ാം ദിവസമായി തുടരുന്ന രാപ്പകല്‍ സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ മുതല്‍ ആശമാര്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കുകയാണ്. ഈ പ്രതിഷേധം വൈകീട്ട് ആറുമണി വരെ തുടരുമെന്നും സമരക്കാര്‍ അറിയിച്ചു.

സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടങ്ങളെല്ലാം പ്രവര്‍ത്തകര്‍ ഉപരോധിച്ചിരിക്കുകയാണ്. ഗേറ്റുകളെല്ലാം അടച്ചുപൂട്ടിയ പോലീസ്, കനത്ത സുരക്ഷയാണ് സെക്രട്ടേറിയറ്റിന് ചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമരത്തെ പിന്തുണയ്ക്കുന്ന വിവിധ സംഘടനാ പ്രതിനിധികളും ഉപരോധത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം, ആരോഗ്യവകുപ്പ് ആശമാര്‍ക്കായി സംഘടിപ്പിക്കുന്ന പാലിയേറ്റീവ് കെയര്‍ പരിശീലന പരിപാടിയും തിങ്കളാഴ്ച തന്നെയാണ് നടക്കുന്നത്. എന്നാല്‍ ഇത് ബഹിഷ്‌കരിക്കുമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു.

ആശമാര്‍ക്ക് തിങ്കളാഴ്ച പരിശീലന പരിപാടി നടത്തുമെന്ന നോട്ടീസ് ശനിയാഴ്ച ഉച്ചയോടെയാണ് ആരോഗ്യവകുപ്പ് അയച്ചത്. എല്ലാ ആശപ്രവര്‍ത്തകരെയും പരിശീലനത്തില്‍ പങ്കെടുപ്പിക്കണമെന്നും പങ്കെടുത്തവരുടെ ഡേറ്റാ ബേസ് തയ്യാറാക്കണമെന്നും ഹാജര്‍നില പരിശോധിക്കണമെന്നുമാണ് നിര്‍ദേശം.

ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കൊപ്പം മാനദണ്ഡങ്ങള്‍ പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മാനദണ്ഡങ്ങള്‍ സങ്കീര്‍ണമായതിനാല്‍ തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നതെന്നായിരുന്നു ആശമാരുടെ പരാതി. സര്‍ക്കാര്‍ തീരുമാനം സമരത്തിന്റെ വിജയമാണെന്ന് ആശമാര്‍ പറഞ്ഞു.

സമരം ആരംഭിച്ചതിനു ശേഷം സര്‍ക്കാര്‍ ഓണറേറിയവും ഇന്‍സന്റീവ് കുടിശികയും അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുള്ള ഉത്തരവും പുറത്തുവന്നിരിക്കുന്നത്.

Tags:    

Similar News