ദേശീയ പാര്‍ട്ടിയല്ലാത്ത തൃണമൂല്‍ കോണ്‍ഗ്രസ്; കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമില്ല; എന്നിട്ടും പൂവും പുല്ലും ചിഹ്നത്തില്‍ മത്സരിക്കാന്‍ പത്രിക നല്‍കിയത് ചില 'കണക്കുകൂട്ടലില്‍'; പത്രിക പരിശോധനയ്ക്ക് എടുത്തപ്പോള്‍ 'ഉള്‍വിളി' കിട്ടി പാഞ്ഞെത്തി പി വി അന്‍വര്‍; 'സ്വതന്ത്രനാകാനും' മുന്‍കരുതല്‍; നിലമ്പൂരില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു

നിലമ്പൂരില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു

Update: 2025-06-03 07:29 GMT

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള പി വി അന്‍വറിന്റെ നാമനിര്‍ദേശ പത്രിക തള്ളിയതോടെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനുള്ള സാധ്യത അടഞ്ഞു. എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി അന്‍വറിന് മത്സരിക്കാനാകും. പത്രികയില്‍ സാങ്കേതിക പിഴവുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പത്രിക തള്ളിയത്.

അന്‍വര്‍ രണ്ട് പത്രികയാണ് സമര്‍പ്പിച്ചിരുന്നത്. ഒന്ന് ടിഎംസി സ്ഥാനാര്‍ത്ഥിയായി പുല്ലും പൂവും ചിഹ്നത്തില്‍ മത്സരിക്കുന്നതിനും മറ്റൊന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനും. അതുകൊണ്ട് തന്നെ ഒരു പത്രിക തള്ളിയാലും മറ്റൊരു പത്രിക നിലനില്‍ക്കുന്നുണ്ട്. അന്‍വറിന്റെ അഭിഭാഷകര്‍ വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഈ ശ്രമം വിജയിച്ചില്ലെങ്കില്‍ അന്‍വര്‍ സ്വതന്ത്രനായി തന്നെ നിലമ്പൂരില്‍ മത്സരിക്കേണ്ടി വരും.

തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ഉള്ള ഒരു സംസ്ഥാന പാര്‍ട്ടി എന്ന നിലയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നത്. ഒരു ദേശീയ പാര്‍ട്ടി അല്ലാത്തത് കൊണ്ട് തന്നെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടേണ്ട അംഗങ്ങളുടെ എണ്ണമടക്കം കൃത്യമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അത്രയും ഒപ്പുകള്‍ ഈ നാമനിര്‍ദേശ പത്രികയില്‍ ഇല്ല എന്ന കാരണത്താലാണ് പത്രിക തള്ളാനുള്ള തീരുമാനം വരണാധികാരി സ്വീകരിച്ചിരിക്കുന്നത്. പത്രിക തള്ളാനുള്ള ഗൗരവമായ കാര്യമാണ് അന്‍വറിന്റെ പത്രികയില്‍ സംഭവിച്ചിരിക്കുന്നതെന്ന് വരണാധികാരി വ്യക്തമാക്കുന്നുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

ദേശീയ പാര്‍ട്ടിയല്ലാത്ത തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് നോമിനേഷനില്‍ പത്ത് പേര്‍ ഒപ്പ് ഇടണമായിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയിരിക്കുന്നത്. ടി എം സി സ്ഥാനാര്‍ത്ഥിയായി പി വി അന്‍വര്‍ സമര്‍പ്പിച്ച പത്രികയില്‍ പ്രശ്‌നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അന്‍വറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്. ഈ സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സൂക്ഷ്മ പരിശോധനാവേളയില്‍ പത്രിക തള്ളിയത്. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാമോ എന്നതില്‍ വ്യക്തത വരുത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. അതേ സമയം പത്രികയില്‍ പുനപരിശോധന വേണമെന്ന് പി വി അന്‍വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ രജിസ്ട്രേഷന്‍ ഇല്ലെന്നത് ഇന്നലെ തന്നെ ചില പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഉള്‍പ്പെടെ കേരളത്തിലെത്തിച്ച് പ്രചാരണം നടത്താനുള്ള അന്‍വറിന്റെ നീക്കങ്ങള്‍ കൂടിയാണ് ഇതോടെ പാളിയിരിക്കുന്നത്. പാര്‍ട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിച്ച് അന്‍വറിന് പ്രചരണം നടത്താന്‍ സാധിക്കില്ല. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ കഴിഞ്ഞ ദിവസം അന്‍വര്‍ ഒരു മുന്നണിയും രൂപീകരിച്ചിരുന്നു.

പത്രിക തള്ളുന്ന വിവരം അന്‍വറിനെ വരണാധികാരി അറിയിച്ചു. സബ് കലക്ടര്‍ ഓഫിസിലെത്തി വരണാധികാരിക്ക് അന്‍വര്‍ വിശദീകരണം നല്‍കി. അട്ടിമറി സാധ്യത തോന്നിയതു കൊണ്ടാണ് താന്‍ സബ് കലക്ടര്‍ ഓഫിസിലെത്തിയതെന്ന് അന്‍വര്‍ പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടാണെന്നും താന്‍ മാത്രം ഒറ്റയ്ക്കാണെന്നും അന്‍വര്‍ പറഞ്ഞു. അതേ സമയം നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധന നടക്കുന്നതിനിടെ അന്‍വറിന്റെ നാടകീയമായ സന്ദര്‍ശനം ചര്‍ച്ചയായിക്കഴിഞ്ഞു.

ഇതിന് മുന്‍പും നിലമ്പൂരില്‍ അന്‍വര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി തന്നെയാണ്. എന്നാല്‍ അന്ന് അദ്ദേഹത്തിന് എല്‍ഡിഎഫിന്റെ പിന്തുണയുണ്ടായിരുന്നു. യുഡിഎഫ് പിന്തുണയ്ക്കായി അന്‍വര്‍ കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല.

Similar News