ഫോണ്‍ ചോര്‍ത്തലിലെ ആ വീമ്പു പറച്ചിലും അന്‍വറിന് വിനയാകും; ഹൈക്കോടതിയുടെ ആദ്യ നോട്ടീസിന് മറുപടി പോലും നല്‍കിയില്ല; വീണ്ടും മുന്‍ എംഎല്‍എയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി; ഇനി കളി കാര്യമാകും. നിലമ്പൂരിലെ മുന്‍ എംഎല്‍എയെ കുടുക്കാന്‍ സിബിഐ എത്തുമോ?

Update: 2025-06-05 03:16 GMT

കൊച്ചി: സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍വിളികള്‍ ചോര്‍ത്തിയ കേസില്‍ നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥികൂടിയായ പി വി അന്‍വറിന് വീണ്ടും ഹൈക്കോടതി നോട്ടീസ്. ഫോണ്‍ കോളുകള്‍ ചോര്‍ത്തിയതായുള്ള അന്‍വറിന്റെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നടപടി. ഹര്‍ജിയില്‍ ഹൈക്കോടതി അന്‍വറിന് നേരത്തേ നോട്ടീസ് അയച്ചെങ്കിലും കൈപ്പറ്റിയിരുന്നില്ല. ഇതോടെയാണ് വീണ്ടും നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ചത്. സൈബര്‍ക്രൈം നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത കേസില്‍ സമൂഹത്തില്‍ കലാപത്തിന് ശ്രമിച്ചെന്നും എഫ്‌ഐആറിലുണ്ട്. ഈ കേസിലെ ഹൈക്കോടതിയുടെ തുടര്‍ നടപടികള്‍ നിര്‍ണ്ണായകമാകും.

പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അടക്കം ഫോണ്‍ ചോര്‍ത്തിയെന്ന വിഷയത്തില്‍ അന്‍വറിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് പൊലീസ് നിലപാട് എടുത്തിരുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താന്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയുമടക്കം ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. അന്‍വര്‍ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കേസടുക്കാവുന്ന ഒന്നും കണ്ടെത്താത്തതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല എന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് ബെഞ്ച് ഈ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു.

നിയമവിരുദ്ധമായി താന്‍ ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും ഇക്കാര്യത്തില്‍ നിക്ഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്വര്‍ണക്കടത്ത്, കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവരാനാണ് ഫോണ്‍ ചോര്‍ത്തിയതെന്നായിരുന്നു അന്‍വര്‍ പറഞ്ഞത്. എന്നാല്‍ ഇതു സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും തന്റെ ഫോണും അന്‍വര്‍ ചോര്‍ത്തിയെന്ന് സംശയമുണ്ടെന്ന് കാട്ടിയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഫോണ്‍ കോളുകള്‍ എങ്ങനെ ഇന്റര്‍സെപ്റ്റ് ചെയ്യണമെന്നോ അതിനായി ഉപയോഗിക്കുന്ന സംവിധാനങ്ങളെക്കുറിച്ചും രീതികളെക്കുറിച്ചും തനിക്ക് അറിവില്ലെന്ന് അന്‍വര്‍ മൊഴി നല്‍കിയതായി സര്‍ക്കാരും വിശദീകരിച്ചിരുന്നു.

ഫോണ്‍ കോളുകള്‍ എങ്ങനെ ഇന്റര്‍സെപ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരു ഫോണ്‍ ഉപയോഗിച്ച് വാട്ട്സ്ആപ്പിലൂടെ തന്റെ ഫോണില്‍ വന്ന ഫോണ്‍കോളുകള്‍ റെക്കോര്‍ഡ് ചെയ്യുക മാത്രമാണ് ഇന്റര്‍സെപ്ഷന്‍ കൊണ്ട് ഉദ്ദേശിച്ചതെന്ന് എം.എല്‍.എ. മറുപടി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 01.01.2022 മുതല്‍ 10.09.2024 വരെയുള്ള കാലയളവില്‍ വയനാട്, കോഴിക്കോട് റൂറല്‍, മലപ്പുറം ജില്ലകളിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍, സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് & ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് എന്നിവര്‍ മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ എം.എല്‍.എമാരുടെയോ മന്ത്രിമാരുടെയോ മറ്റേതെങ്കിലും രാഷ്ട്രീയ നേതാക്കളുടെയോ ടെലിഫോണ്‍ നമ്പറുകള്‍ ചോര്‍ത്തിയിട്ടില്ലെന്ന് വ്യക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എം.എല്‍.എയുടെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ തോമസ് കെ. പീലിയാനിക്കല്‍ എന്ന വ്യക്തിയുടെ പരാതിയിലും കറുകച്ചാല്‍ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു.

എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ അടക്കം ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. താനും ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ തുറന്നുപറയുകയും ചെയ്തിരുന്നു. മലപ്പുറം പോലീസിലെ മോഹന്‍ദാസ് എന്ന ഉദ്യോഗസ്ഥനെ എസ്.പി. സുജിത്ദാസ് ഫോണ്‍ ചോര്‍ത്തലിന് ഉപയോഗിച്ചതായും അന്‍വര്‍ ആരോപിച്ചിരുന്നു.

Tags:    

Similar News