'കുംഭമേളയിലടക്കം ദുരന്തമുണ്ടായില്ലേ? ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇരിക്കാന്‍ കഴിയുക 35000 പേര്‍ക്ക്; ആര്‍സിബിയുടെ ആഘോഷത്തിന് എത്തിയത് മൂന്ന് ലക്ഷത്തോളം'; ഇത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിപാടിയല്ലെന്ന് സിദ്ധരാമയ്യ; ധനസഹായം നല്‍കും; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍
മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു: ഒരു കുട്ടി അടക്കം 11 പേരുടെ ജീവന്‍ കവര്‍ന്ന ചിന്നസ്വാമി സ്റ്റേഡിയം അപകടത്തില്‍ മജിസ്റ്റീരിയല്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ദുരന്തം ഉണ്ടായത് എങ്ങനെ എന്നതിലാണ് മജിസ്‌ട്രേറ്റ് തല അന്വേഷണം. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജില്ലാ ഭരണകൂടത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഐപിഎല്‍ ചാമ്പ്യന്മാരായ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആഘോഷ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 11 പേര്‍ മരിക്കുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിദ്ധരാമയ്യ പറഞ്ഞു. മരിച്ചവരിലേറെയും യുവാക്കളാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ എത്തിയതാണ് ദാരുണമായ ദുരന്തത്തിന് ഇടയാക്കിയതെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.
ചിന്നിസ്വാമി സ്റ്റേഡിയത്തിലായിരുന്നു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. ഇവിടെ 35000 ആളുകളെ മാത്രമാണ് ഉള്‍ക്കൊള്ളാനാകുന്നത്. എന്നാല്‍ സ്റ്റേഡിയത്തില്‍ കയറാനായി വന്നത് രണ്ട് മുതല്‍ മൂന്ന് ലക്ഷത്തോളം പേരാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലുമാണ് ദുരന്തമുണ്ടായത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് പൂര്‍ണ്ണമായും സൗജന്യ ചികിത്സയും കര്‍ണാടക സര്‍ക്കാര്‍ നല്‍കുമെന്ന് സിദ്ധരാമയ്യ അറിയിച്ചു.
'ഈ സംഭവത്തെ ന്യായീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ സര്‍ക്കാര്‍ ഇതില്‍ രാഷ്ട്രീയം കളിക്കില്ല. ഞാന്‍ ഒരു മജിസ്ട്രേറ്റ് തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്, 15 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ആളുകള്‍ സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ പോലും തകര്‍ത്തു. തിക്കിലും തിരക്കിലും പെട്ടു. ഇത്രയും വലിയ ജനക്കൂട്ടം ആരും പ്രതീക്ഷിച്ചിരുന്നില്ല. സ്റ്റേഡിയത്തില്‍ 35,000 പേര്‍ക്ക് മാത്രമേ ഇരിക്കാന്‍ കഴിയൂ, പക്ഷേ 2-3 ലക്ഷം ആളുകള്‍ എത്തി' സിദ്ധരാമയ്യ പറഞ്ഞു.
ദുരന്തത്തിനിടെയും ആഘോഷം തുടര്‍ന്നുവെന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചത്. ഒരു തരത്തിലും ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ ദുരന്തത്തിനെച്ചൊല്ലി രാഷ്ട്രീയം കളിക്കാനുമില്ല. ദുരന്തത്തിന് കാരണം ആളുകള്‍ ഇടിച്ച് കയറിയതാണെന്നും സിദ്ധരാമയ്യ സ്ഥിരീകരിച്ചു. ഗേറ്റുകളിലൂടെ ആളുകള്‍ ഇടിച്ച് കയറിയതാണ് ദുരന്തത്തിന് വഴി വച്ചത്. ചെറിയ ഗേറ്റുകളാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന്റേത്. ചില ഗേറ്റുകള്‍ ആളുകള്‍ തകര്‍ത്തുവെന്നും സിദ്ധരാമയ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
35,000 പേര്‍ക്ക് മാത്രം ഇരിക്കാനാകുന്ന സ്റ്റേഡിയത്തിന്റെ പരിസരത്തേക്ക് 3 ലക്ഷം പേരെത്തുമെന്ന് കരുതിയില്ല. വിധാനസൗധയ്ക്ക് സമീപവും ലക്ഷക്കണക്കിന് പേരെത്തിയിരുന്നു, അവിടെ ദുരന്തമുണ്ടായില്ല. കുംഭമേളയിലടക്കം ദുരന്തമുണ്ടായില്ലേ എന്ന് ചോദിച്ച സിദ്ധരാമയ്യ, അതിലൊന്നും രാഷ്ട്രീയം കളിക്കാനില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിപാടിയല്ല, അവിടെയല്ല ദുരന്തമുണ്ടായത്. ബെംഗളൂരു നഗരത്തില്‍ ആ സമയത്തുണ്ടായിരുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ഈ ഭാഗത്ത് വിന്യസിച്ചിരുന്നുവെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
ധനസഹായം പ്രഖ്യാപിച്ചു
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂര്‍ണമായും സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 11 പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. 47 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. അപകടനില തരണം ചെയ്തു. ദിവ്യാംശി (13), ദിയ (26), ശ്രാവണ്‍ (21), ഭൂമിക്, സഹാന, ദേവി, ശിവു (17), മനോജ് എന്നിവരാണ് മരിച്ചത്. തിരിച്ചറിയാത്ത മൂന്ന് പേരുടെ മൃതദേഹം വൈദേഹി, ബൗറിംഗ് ആശുപത്രികളിലാണ്.
വിക്ടറി പരേഡിന് അനുമതി നല്‍കിയിരുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഇത്തരത്തില്‍ ദുരന്തമുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് വിക്ടറി പരേഡിന് അനുമതി നല്‍കാതിരുന്നത്. സ്റ്റേഡിയത്തിന് സമീപത്താണ് ഇത്ര വലിയ ദുരന്തമുണ്ടായത്. ടീമിനോടുള്ള സ്‌നേഹത്തിനൊപ്പം സ്വന്തം സുരക്ഷയും നോക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നു. ജയത്തിന്റെ സന്തോഷം പോലും ഈ ദുരന്തം ഇല്ലാതാക്കി. മൂന്ന് ലക്ഷത്തോളം ആളുകള്‍ തടിച്ച് കൂടിയെന്നാണ് കണക്ക് കൂട്ടുന്നത്. വിധാന്‍സൗധയുടെ മുന്നില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. ആര്‍സിബി മാനേജ്‌മെന്റിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം ഉയരുന്നത്. ആഘോഷം ആര് സംഘടിപ്പിച്ചു എന്നതില്‍ അടക്കം വ്യക്തതയില്ല. ആഘോഷ പരിപാടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഐപിഎല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മരണസംഖ്യ രണ്ടക്കത്തില്‍ എത്തിയപ്പോഴും വിക്ടറി പരേഡിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആര്‍സിബി അപ്ലോഡ് ചെയുന്നുണ്ടായിരുന്നു. ഇതിനെതിരെയും വന്‍ വിമര്‍ശനമാണ് ഉയരുന്നത്. മരണസംഖ്യ ഉയരുമ്പോള്‍ ദുരന്തത്തിനിടെയിലും ആഘോഷം നടത്തിയ ടീമിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മരണസംഖ്യ ഉയരുമ്പോഴും വിരാട് കോലി അടക്കമുള്ളവര്‍ ആഘോഷ പരിപാടികളിലായിരുന്നു. പൊലീസിനെ പഴി പറയാനാകില്ലെന്നും എല്ലാ ക്രമീകരണങ്ങളും ചെയ്തിരുന്നുവെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, എല്ലാ ഉത്തരവാദിത്തവും സര്‍ക്കാരിനെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
പ്രവേശന കവാടങ്ങളില്‍ ഉന്തും തള്ളും
ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ 6 റണ്‍സിനു തോല്‍പിച്ചാണ് വിരാട് കോലിയും സംഘവും വിജയം സ്വന്തമാക്കിയത്. കര്‍ണാടക സര്‍ക്കാര്‍ വിധാന്‍ സൗധയില്‍ ക്രിക്കറ്റ് ടീമിന് ഔദ്യോഗിക സ്വീകരണം ഒരുക്കിയിരുന്നു. അതിനുശേഷം ടീം തുറന്ന ബസില്‍ സ്റ്റേഡിയത്തിലേക്ക് വരുമെന്നായിരുന്നു കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) അറിയിപ്പ്. സുരക്ഷാ സംവിധാനങ്ങളിലെ അപര്യാപ്തത ചൂണ്ടിക്കാട്ടി പൊലീസ് ഇതിനെ എതിര്‍ത്തെങ്കിലും പരിപാടി നടത്താനായിരുന്നു അസോസിയേഷന്റെ തീരുമാനം. തിരക്ക് നിയന്ത്രിക്കാനാകാതെ വന്നതോടെ വിധാന്‍സൗധയിലെ പരിപാടി വേഗം അവസാനിപ്പിച്ച് ക്രിക്കറ്റ് താരങ്ങള്‍ സ്റ്റേഡിയത്തിലെത്തി. അപ്പോഴേക്കും സ്റ്റേഡിയത്തിലെ തിരക്ക് വന്‍തോതില്‍ വര്‍ധിച്ചു. സ്റ്റേഡിയത്തിന് അകത്തേക്ക് കയറാന്‍ പ്രവേശന കവാടങ്ങളില്‍ ഉന്തും തള്ളുമുണ്ടായി. പാസുള്ളവര്‍ക്കായിരുന്നു സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ഒരു ഗേറ്റിലൂടെ മാത്രമാണ് ആളുകളെ അകത്തേക്കു കടത്തിയതെന്നാണു വിവരം. ഇതും തിരക്കിനു കാരണമായി.
ടീമിനെ കാണാന്‍ സ്റ്റേഡിയത്തിനു സമീപത്തെ മരങ്ങളിലും വാഹനങ്ങള്‍ക്കു മുകളിലും ആളുകള്‍ കയറി. തിരക്കു നിയന്ത്രിക്കാന്‍ പൊലീസ് പണിപ്പെട്ടു. അതിനിടെ നിലത്തുവീണവര്‍ക്ക് തിരക്കില്‍ എഴുന്നേല്‍ക്കാനായില്ല. അവര്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ചവിട്ടേറ്റു. നിലവിളിയുയര്‍ന്നതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടാന്‍ ശ്രമിച്ചത് കൂടുതല്‍ തിരക്കിനു കാരണമായി. പൊലീസുകാര്‍ കഴിയുന്നത്ര ആളുകളെ അവിടെനിന്ന് ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നിരവധിപേര്‍ക്ക് പരുക്കേറ്റിരുന്നു. ഏഴു പേര്‍ മരിച്ചെന്നാണ് ആദ്യം വാര്‍ത്ത പുറത്തുവന്നത്. പിന്നാലെ കൂടുതല്‍ മരണങ്ങള്‍ സ്ഥിരീകരിച്ചു. മരണവാര്‍ത്ത പുറത്തുവന്നതോടെ ക്രിക്കറ്റ് ടീമിന്റെ സ്റ്റേഡിയത്തിലെ പരിപാടികള്‍ റദ്ദാക്കി. അപ്പോഴേക്കും സ്റ്റേഡിയത്തില്‍നിന്നു പുറത്തിറങ്ങാന്‍ ശ്രമിച്ചവര്‍ തിരക്കുകൂട്ടി. ആളുകള്‍ കൂട്ടത്തോടെ തൊട്ടടുത്ത മെട്രോ സ്റ്റേഷനിലേക്കും ബസ് സ്റ്റേഷനിലേക്കും എത്തിയതോടെ അവിടെയും ഉന്തും തള്ളുമായി.
ആര്‍സിബിക്ക് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നല്‍കിയ സ്വീകരണത്തിന്റെ പ്രധാന സംഘാടകര്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനായിരുന്നു. വിധാന്‍ സൗധയിലെ സ്വീകരണത്തിനു ശേഷം തുറന്ന ബസില്‍ ടീം വിക്ടറി പരേഡ് നടത്തുമെന്നായിരുന്നു കെസിഎയുടെ പ്രഖ്യാപനം. എന്നാല്‍ അത്തരമൊരു വലിയ പരിപാടിക്ക് സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നും പരേഡ് ഒഴിവാക്കണമെന്നും പൊലീസ് കെസിഎ ഭാരവാഹികളെ അറിയിച്ചിരുന്നതായാണ് വിവരം. പരേഡ് ഉണ്ടാവില്ലെന്നു പൊലീസ് അറിയിപ്പും പുറത്തിറക്കിയിരുന്നു. പിന്നാലെ, പരേഡ് ഒഴിവാക്കില്ലെന്നു കെസിഎയും ആര്‍സിബിയും അറിയിച്ചു. പരേഡ് കാണാന്‍ പതിനായിരങ്ങളാണ് സ്റ്റേഡിയത്തിനു പരിസരത്ത് എത്തിയത്. തിക്കും തിരക്കുമുണ്ടായപ്പോള്‍, അവിടെ വിന്യസിച്ചിരുന്ന 5000 പൊലീസുകാര്‍ക്ക് സ്ഥിതി നിയന്ത്രിക്കാനാകാതെ വന്നു. പൊലീസിന്റെ മുന്നറിയിപ്പ് കെസിഎ അവഗണിച്ചതാണ് ഇതിനു കാരണമായതെന്നു വിമര്‍ശനമുയരുന്നുണ്ട്.