രാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര സബ് ജയിലിലെ 26/2026 നമ്പര്‍ ജയില്‍പ്പുള്ളി! എംഎല്‍എ ആണെങ്കിലും ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കില്ല; സെല്‍ നമ്പര്‍ മൂന്നില്‍ രാഹുല്‍ രാത്രി കഴിച്ചുകൂട്ടുക ഒറ്റയ്ക്ക് തറയില്‍; സെല്ലില്‍ സഹതടവുകാരില്ല; അത്താഴത്തിന് ചപ്പാത്തിക്കൊപ്പം രസവും; നാളെ പ്രഭാതഭക്ഷണമായി രാവിലെ ഉപ്പുമാവും കടല കറിയും; രാഹുലിന് ഇത് രാഷ്ട്രീയ ഇറക്കത്തിന്റെ ജയിലറ!

രാഹുലിന് ഇത് രാഷ്ട്രീയ ഇറക്കത്തിന്റെ ജയിലറ!

Update: 2026-01-11 13:30 GMT

മാവേലിക്കര: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജയില്‍ ജീവിതം അത്രയ്ക്ക് പുത്തരിയുള്ള കാര്യമല്ല. രാഷ്ട്രീയത്തിലേക്കുള്ള ഉയര്‍ച്ചയുടെ വഴികളില്‍ രാഹുല്‍ അഴിക്കുള്ളില്‍ കിടന്നിട്ടുണ്ട്. കെ.എസ്.യുവിന് വേണ്ടി മാര്‍ച്ച് നടത്തിയും മറ്റും പിന്നീട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയിലും രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ഈ ജയില്‍ ജീവിതങ്ങള്‍ രാഹുലിനെ രാഷ്ട്രീയക്കാരന് തുണയായി മാറിയെങ്കില്‍ ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമായാണ്. രാഷ്ട്രീയമായി ഇനി തിരികെ വരാന്‍ കഴിയാത്ത വിധത്തില്‍ പീഡന കേസില്‍ പ്രതിയായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് മാവേലിക്കര ജയിലില്‍ എത്തിയത്.

ഇതുവരെ ഉയര്‍ന്ന രണ്ട് പീഡനപരാതികളില്‍ ജയിലില്‍ പോകാതെ രക്ഷപെട്ട രാഹുലിനെ ഇക്കുറി പൂങ്കുഴലിയും സംഘവും ശരിക്കും പൂട്ടുകയായിരുന്നു. വിദേശത്തുള്ള യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ രാഹുലിന മാവേലിക്കര സബ് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. മാവേലിക്കര സബ് ജയിലില്‍ 26/2026 നമ്പര്‍ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചത്. രാഹുലിന് എത്രകാലം ജയിലില്‍ കഴിയേണ്ടി വരുമെന്ന് ഉറപ്പില്ല. നാളെ ജാമ്യാപേക്ഷ പരഗണിക്കുന്നുണ്ട്.

മാവേലിക്കര ജയിലില്‍ എത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന് ജയിലില്‍ പ്രത്യേക പരിഗണനകളില്ല. സെല്‍ നമ്പര്‍ മൂന്നില്‍ രാഹുല്‍ ഒറ്റയ്ക്കായിരിക്കും കഴിയുക. സഹതടവുകാര്‍ ഉണ്ടായിരിക്കില്ല. എംഎല്‍എ ആയതിനാലാണ് രാഹുലിന് ഒറ്റയ്ക്ക് ഒരു സെല്‍ അനുവദിച്ചത്. നിലവില്‍ നിലത്ത് പായ വിരിച്ച് കിടക്കാനുള്ള സൗകര്യങ്ങളാണ് സെല്ലില്‍ ഒരുക്കിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടാല്‍ കട്ടില്‍ അടക്കമുള്ള മറ്റ് സൗകര്യങ്ങള്‍ നല്‍കാനാണ് തീരുമാനം. എന്നാല്‍, ഇപ്പോഴത്തെ നിലയില്‍ രാഹുലിന് പ്രത്യേക പരിഗണനകള്‍ ഒന്നും നല്‍കുന്നില്ല. സാധാരണയായി ജയിലില്‍ ഞായറാഴ്ച്ചകളില്‍ രാത്രി സ്‌പെഷ്യല്‍ ഭക്ഷണമില്ല. ചോറിനോ ചപ്പാത്തിക്കോ ഒപ്പം തോരനും രസവുമായിരിക്കും നല്‍കുക. നാളെ രാവിലെ ഉപ്പുമാവും കടല കറിയുമായിരിക്കും പ്രഭാതഭക്ഷണം.

വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റിയത്. സാധാരണയായി ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പ്രതിയെ ജയിലിലേക്ക് മാറ്റുക. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ രാഹുലിനെതിരെ പ്രതിഷേധം ഉണ്ടായേക്കാമെന്നത് മുന്നില്‍ക്കണ്ട് ഡോക്ടര്‍മാരെ ജയിലിലേക്ക് വിളിച്ചുവരുത്തിയാണ് പരിശോധന നടത്തിയത്.

അതീവ ഗുരുതരസ്വഭാവത്തിലുള്ള മൂന്നാം ബലാത്സംഗ കേസിലാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായതെങ്കിലും രാഹുലിന് വലിയ കുലുക്കമില്ല. ജയിലേക്ക് കൊണ്ടുപോകുന്നതിന് മുന്നേ രാഹുല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെല്ലുവിളി പോലും നടത്തിയെന്നാണ് മാധ്യമ വാര്‍ത്തകള്‍. കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള തെളിവുകള്‍ തന്റെ പക്കലുമുണ്ടെന്നാണ് രാഹുല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വൈകാതെ തന്നെ പുറത്തിറങ്ങുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നും ജയിലിലാകും മുന്നേ രാഹുല്‍ വെല്ലുവിളി നടത്തി.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണസംഘം നാളെ അപേക്ഷ നല്‍കും. രാഹുലിനെ വിശദമായി ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് നടത്തണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷയും നാളെയാണ് പരിഗണിക്കുക. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാകും പരിഗണിക്കുക. രാഹുലിന്റെ അഭിഭാഷകന്‍ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.

മൂന്നാമത്തെ ബലാത്സംഗപരാതിയില്‍ അതീവരഹസ്യമായാണ് രാഹുലിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ച മുതല്‍ രാഹുല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒടുവില്‍ അര്‍ധരാത്രി 12.30 ഓടെ പാലക്കാട്ടെ ഹോട്ടലില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാല്‍ പത്തനംതിട്ട എആര്‍ ക്യാമ്പിലെ ചോദ്യം ചെയ്യലില്‍ രാഹുല്‍ എല്ലാം നിഷേധിച്ചു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്ന് രാഹുല്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നടത്തിയത് ക്രൂരമായ ലൈംഗികാക്രമണമാണെന്ന മൊഴിയാണ് അതിജീവിത പൊലീസിന് നല്‍കിയിരിക്കുന്നത്. രാഹുല്‍ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്ന് അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ പലയിടത്തും മുറിവുണ്ടാക്കി. തന്റെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണി മുഴക്കുമെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ രാഹുല്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും അതിജീവിത മൊഴിയില്‍ പറയുന്നു. വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാല്‍ വിവാഹം വളരെ വേഗത്തില്‍ നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ട്. നേരില്‍ കാണാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിന്റെ പേര് നിര്‍ദേശിച്ച് റൂം ബുക്ക് ചെയ്യാന്‍ യുവതിയോട് ആവശ്യപ്പെട്ടു. റൂമില്‍ എത്തിയ രാഹുല്‍ സംസാരിക്കാന്‍ പോലും നില്‍ക്കാതെ ശാരീരികമായി കടന്നാക്രമിച്ചു. അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നുമാണ് യുവതിയുടെ മൊഴി.

Tags:    

Similar News