കഴുത്തില്‍ ഗുരുതര പരിക്കുണ്ടായിട്ടും ഒരു എയര്‍ ആംബുലന്‍സ് പോലും ക്രമീകരിക്കാതെ റോഡില്‍ കൂടി 400 ഇല്‍ അധികം കിലോമീറ്റര്‍ കാറില്‍ തന്നെ യാത്ര ചെയ്യേണ്ടി വരുന്നു; സര്‍ക്കാര്‍ ആശുപത്രിയില്‍ പോയ സാക്ഷാല്‍ ആരോഗ്യ മന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ നമ്മള്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും? പരിഹസിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍

പരിഹസിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍

Update: 2026-02-27 04:46 GMT

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെ പരിഹസിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍. കേരളത്തിന്റെ ആരോഗ്യ രംഗത്തെ കുറിച്ച് സാധാരണക്കാര്‍ പറയുന്ന എല്ലാ വീഴ്ച്ചകളും ശരി വെക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി കേരളം കണ്ടു കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞാണ് രാഹുല്‍ വിമര്‍ശിച്ചിരിക്കുന്നത്.

പുലര്‍ച്ചെ നാല് മണിക്ക് മന്ത്രിയെ ഡിസ്ചാര്‍ജ്ജ് ചെയ്ത കാര്യം അടക്കം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പരിഹാസ പോസ്റ്റ്. കഴുത്തിലെ ആ ഗുരുതര പരുക്ക് ഉണ്ടായിട്ടും ഒരു എയര്‍ ആംബുലന്‍സ് പോലും ക്രമീകരിക്കാതെ റോഡില്‍ കൂടി 400 ഇല്‍ അധികം കിലോമീറ്റര്‍ യാത്ര ചെയ്തു കാറില്‍ തന്നെ യാത്ര ചെയ്ത് തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ആശുപത്രിയില്‍ പോയ സാക്ഷാല്‍ ആരോഗ്യ മന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ നമ്മള്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. വെറുതെയല്ല പൈസയുള്ളവര്‍ ചികിത്സിക്കാന്‍ അമേരിക്കയില്‍ പോകുന്നത്... എന്നും രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് ഇങ്ങനെയാണ്:

കേരളത്തിന്റെ ആരോഗ്യ രംഗത്തെ കുറിച്ച് സാധാരണക്കാര്‍ പറയുന്ന എല്ലാ വീഴ്ച്ചകളും ശരി വെക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി കേരളം കണ്ടു കൊണ്ടിരിക്കുന്നത്.

1. മുദ്രാവാക്യം കഴുത്തില്‍ തട്ടി ഗുരുതരമായ കഴുത്ത് ഉളുക്കിയ വീണ മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. അഞ്ചര മണിക്കൂറോളം വീണ മന്ത്രിയെ പരിശോധിച്ചിട്ടും രോഗം കണ്ടെത്താനാകാതെ അവിടെ കിടത്തി MRI മെഷീന്‍ പോലും ഇല്ലാത്ത കാരണത്താല്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു.

2. പരിയാരം മെഡിക്കല്‍ കോളേജ് വിശദമായി പരിശോധിച്ചിട്ടും സംഭവം എന്തോ വലിയ ഗുരുതരമാണ് എന്ന് മനസ്സില്‍ ആയതല്ലാതെ പരിക്കും കണ്ടുപിടിക്കാന്‍ പറ്റിയില്ല, അത് ഭേദമായതുമില്ല.

3. രണ്ടു ദിവസം ക്ഷമിച്ച മന്ത്രി ഒടുവില്‍ ഇന്ന് ഡിസ്ചാര്‍ജ് സമയത്തിന് മുന്‍പ് വെളുപ്പിന് 4 മണിക്ക് തന്നെ ഡിസ്ചാര്‍ജ് വാങ്ങി പോകുന്നു.

4. മിന്നാരത്തില്‍ ശോഭനക്ക് വന്നതിനു ശേഷം ഇത്രയും ഗുരുതരമായ ഒരു അവസ്ഥയില്‍ ഉള്ള വീണ മന്ത്രിക്ക് കഴുത്തിലെ ആ ഗുരുതര പരുക്ക് ഉണ്ടായിട്ടും ഒരു എയര്‍ ആംബുലന്‍സ് പോലും ക്രമീകരിക്കാതെ റോഡില്‍ കൂടി 400 ഇല്‍ അധികം കിലോമീറ്റര്‍ യാത്ര ചെയ്തു കാറില്‍ തന്നെ യാത്ര ചെയ്ത് തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നു.

സര്‍ക്കാര്‍ ആശുപത്രിയില്‍ പോയ സാക്ഷാല്‍ ആരോഗ്യ മന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ നമ്മള്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. വെറുതെയല്ല പൈസയുള്ളവര്‍ ചികിത്സിക്കാന്‍ അമേരിക്കയില്‍ പോകുന്നത്..


Full View

ഇന്നലെ രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതു കൊണ്ടാണ് ഇന്ന് ഡിസ്ചാര്‍്ജ്ജ് ചെയ്തത് എന്നാണ് ഡോക്ടര്‍മാര്‍ വിശദീകരിച്ചത്. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. ഓണ്‍ലൈനായി ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് ഇന്ന് മന്ത്രിയെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ തീരുമാനിച്ചത്.

അതേസമയം, മന്ത്രിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് അനുമതി നിഷേധിച്ചിരുന്നു. കെഎസ്യു പ്രതിഷേധം നടന്ന സ്ഥലത്തെ ക്യാമറ ദൃശ്യം ആവശ്യപ്പെട്ട് അന്വേഷണ സംഘം ആര്‍പിഎഫിന് അപേക്ഷ നല്‍കി.

കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. കെഎസ്യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു.

അതേസമയം സംഭവത്തില്‍ രാഷ്ട്രീയ പോരും തുടരുകയാണ്. മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം പുറത്തുവിടുന്നവര്‍ക്ക് പാരിതോഷികം കെഎസ്യു പ്രഖ്യാപിച്ചിരുന്നു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്യാമ്പയിന്‍ നടത്തുന്നുണ്ട് . എന്നാല്‍ കരുതിക്കൂട്ടിയുള്ള വധശ്രമമാണ് നടന്നതെന്ന് വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐഎം. പുറത്തുവന്ന ദൃശ്യങ്ങളില്‍ ഒന്നും മന്ത്രിയെ കെഎസ്യു പ്രവര്‍ത്തകര്‍ നേരിട്ട് കയ്യേറ്റം ചെയ്യുന്നതിന്റെ തെളിവുകള്‍ ഇല്ല.

Tags:    

Similar News