വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കാന്‍ സഹായിച്ചു; ഗര്‍ഭഛിദ്രത്തിനായി യുവതിക്ക് മരുന്ന് എത്തിച്ച് നല്‍കിയത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തായ വ്യവസായി; പുതിയ തിയറിയുമായി 'ദേശാഭിമാനി'! 'ബംഗ്ലൂരുവിലെ ആശുപത്രി ഗര്‍ഭഛിദ്രം' ആവിയാകുമോ?

Update: 2025-09-11 11:42 GMT

തിരുവനന്തപുരം: ഇത് പുതിയൊരു കഥയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ പുതിയ തിയറി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അടുത്ത സുഹൃത്ത് സഹായിച്ചതായി വിവരമെന്ന്് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗര്‍ഭഛിദ്രത്തിനായി യുവതിക്ക് മരുന്ന് എത്തിച്ച് നല്‍കിയത് രാഹുലിന്റെ സുഹൃത്തായ വ്യവസായി ആണെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ച സൂചനയെന്ന് ദേശാഭിമാനി പറയുന്നു. മുമ്പ് ആന്തൂര്‍ സാജന്റെ കുടുംബവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച 'ദേശാഭിമാനി' വാര്‍ത്ത ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അതേ 'ആന്തൂരാന്‍' മോഡലാണ് ഈ വാര്‍ത്തയുമെന്ന സംശയം സജീവമാണ്.

ഗര്‍ഭഛിദ്രത്തിനായി ഇയാളും യുവതിയെ ഭീഷണിപ്പെടുത്തി. പത്തനംതിട്ട സ്വദേശിയായ ഇയാളും അന്വേഷക സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നാണ് വാര്‍ത്ത. രാഹൂല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണക്കേസില്‍ ഇരകള്‍ മൊഴി നല്‍കാത്തപക്ഷം ക്രൈംബ്രാഞ്ചിനു കേസ് അവസാനിപ്പിക്കേണ്ടിവരും എന്ന വിലയിരുത്തല്‍ സജീവമാണ്. ഇരകള്‍ പരാതി നല്‍കാത്ത സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നു കോടതിയെ അറിയിക്കേണ്ടിവരും. ഇതിനിടെയാണ് പുതിയ തിയറി എത്തുന്നത്. ഇതോടെ ബാംഗ്ലൂരിലെ ഗര്‍ഭഛിദ്ര കഥയുടെ പ്രസക്തിയും ചോദ്യം ചെയ്യപ്പെടുകായണ്.

അതേസമയം, രാഹുലിനെതിരായ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരുടെ മൊഴിയെടുക്കല്‍ തുടരുകയാണ്. 10 പേരുടെ മൊഴിയാണ് അന്വേഷക സംഘം രേഖപ്പെടുത്തിയത്. അതിജീവിതമാരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസില്‍നിന്ന് രക്ഷപ്പെടാനാണ് രാഹുല്‍ മാങ്കൂട്ടത്തിലും അനുയായികളും ശ്രമിക്കുന്നത്. മാധ്യമങ്ങളിലും സമൂഹമാധ്യങ്ങളിലും വെളിപ്പെടുത്തല്‍ നടത്തിയ മൂന്ന് അതിജീവിതകളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തുമെന്ന് ദേശാഭിമാനി ഇന്ന് ഓണ്‍ലൈനില്‍ നല്‍കിയ വാര്‍ത്തയില്‍ പറയുന്നു. ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റിലെ ഡിവൈഎസ്പി ഷാജിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന സന്ദേശം അയച്ചു, ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി, സ്ത്രീകളെ സമൂഹമാധ്യമങ്ങളില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തു, മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധം പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സിനിമാരംഗത്തു സ്ത്രീകള്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെപ്പറ്റി അന്വേഷിച്ച ഹേമ കമ്മിറ്റി മുമ്പാകെ മൊഴിനല്‍കിയവരാരും പോലീസിനു മൊഴിനല്‍കാന്‍ തയാറായിരുന്നില്ല. സമാന സാഹചര്യമാണു രാഹൂല്‍ മാങ്കൂട്ടത്തിനെതിരായ കേസിലും പൊതുവേ കാണുന്നത്.


പരാതിക്കാരില്‍നിന്നു മൊഴി ഉള്‍പ്പെടെ അന്വേഷണസംഘം ശേഖരിച്ചെങ്കിലും കാര്യമായ തെളിവു ലഭിച്ചിട്ടില്ല. പരാതിയുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്ന നിലപാടിലാണ് ഇരകള്‍. ഗര്‍ഭഛിദ്രം നടത്തിയ ബംഗളുരുവിലെ ആശുപത്രിയില്‍നിന്നു ചില വിവരങ്ങള്‍ അന്വേഷകര്‍ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍, അവയെ ബന്ധിപ്പിക്കുന്ന ചില വിവരങ്ങള്‍കൂടി ലഭ്യമാകാനുണ്ട്. അതിനുശേഷം ഇരകളെ സമീപിച്ചു മൊഴിനല്‍കാന്‍ തയാറുണ്ടോ എന്ന് അന്വേഷണസംഘം ആരായും. തയാറല്ലെങ്കില്‍ കുറച്ചുനാള്‍ കാത്തിരുന്നശേഷം കേസ് എഴുതിത്തള്ളാന്‍ അപേക്ഷ നല്‍കേണ്ടതായിവരും.

ഇരകളുടെ നിസഹകരണം അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്. രാഹുലിനെതിരേ മൊഴിയും സ്‌ക്രീന്‍ ഷോട്ടുകളും ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു കൈമാറിയ യുവ നടിയും നിയമപരമായ നടപടികള്‍ക്കില്ലെന്നാണ് അറിയിച്ചത്. ഗര്‍ഭഛിദ്രം നടത്തിയെന്നു പറയുന്ന യുവതികളും പരാതി നല്‍കാനോ മൊഴി കൊടുക്കാനോ തയാറല്ല. ഗര്‍ഭഛിദ്രം നടത്തിയ ബംഗളൂരുവിലെ ആശുപത്രി തിരിച്ചറിഞ്ഞെങ്കിലും യുവതികളുടെ നിലപാട് തിരിച്ചടിയാണെന്നും വാദങ്ങളെത്തി. ഈ സാഹചര്യത്തില്‍ രാഹുല്‍ കേസില്‍ ക്രൈംബ്രാഞ്ച് വീണ്ടും വിശദമായ നിയമോപദേശം തേടുമെന്ന് ഇന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

ഇത് കിട്ടിയ ശേഷമാകും ഇനി തുടര്‍ നടപടികള്‍ എന്ന വിധത്തിലായിരുന്നു മുഖ്യധാരാ മാധ്യമ റിപ്പോര്‍ട്ടിംഗ്. അതിനിടെ ഗര്‍ഭഛിദ്രത്തിന് ഇരയായവരില്‍നിന്നും മൊഴി ലഭ്യമാക്കാനുള്ള ശ്രമവും തുടരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അശ്ളീല സന്ദേശം അയച്ചെന്നു വെളിപ്പെടുത്തിയ യുവനടിയില്‍നിന്ന് അന്വേഷണ സംഘം മൊഴി ശേഖരിച്ചിരുന്നു. ഇതിനിടെയാണ് പുതിയ തിയറി എത്തുന്നത്. അതായത് ഗര്‍ഭഛിദ്ര മരുന്നിന്റെ പുതിയ വെര്‍ഷന്‍.

Tags:    

Similar News