കോടതിയ്ക്ക് മുന്നിൽ തമ്പടിച്ച് ബിജെപി, ഡിവൈഎഫ്ഐ പ്രവർത്തകർ; ക്രമസമാധാന പ്രശ്നങ്ങൾ മുൻനിർത്തി കവാടം അടച്ചു; ഹൊസ്ദുർഗ് കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹം; രാഹുൽ മാങ്കൂട്ടത്തിൽ പിടിയിലെന്ന സൂചന തള്ളി പോലീസ്

Update: 2025-12-04 13:58 GMT

കാസർകോട്: രാഹുൽ മാങ്കൂട്ടത്തിൽ പോലീസ് പിടിയിലായെന്ന അഭ്യൂഹങ്ങൾ തള്ളി പോലീസ്. കാസർകോട് ഹൊസ്ദുർഗ് കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയതോടെയാണ് രാഹുൽ പിടിയിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കിയേക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. രാഹുൽ മാങ്കൂട്ടത്തിലിനെ എത്തിക്കുകയാണെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ബിജെപി, ഡിവൈഎഫ്ഐ പ്രവർത്തകർ കോടതിക്ക് മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്.

ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി കോടതിയിലേക്കുള്ള കവാടം പൊലീസ് അടച്ചിട്ടു. പൊലീസിൻ്റെ വലിയ സന്നാഹം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊതുജനങ്ങളും കോടതി പരിസരത്തേക്കെത്തിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ കോടതി പരിസരത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഡിവൈഎസ്പി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ. ലൈംഗിക പീഡനക്കേസില്‍ കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ, രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച ഈ സംഭവത്തില്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എടുത്ത തീരുമാനം ഹൈക്കമാന്‍ഡിന്റെ പൂര്‍ണ്ണ പിന്തുണയോടെയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് നാടകീയമായ നടപടി വന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയ വിവരം കെപിസിസി അധ്യക്ഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സ്ഥിരീകരിച്ചു.

മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ അടുത്ത നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത് വന്നുകഴിഞ്ഞു. ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. ഉടന്‍ ഹര്‍ജി നല്‍കും. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുല്‍ മാങ്കൂട്ടത്തിലിനായി ഹാജരാവുക. ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാല്‍ തൊട്ടു പിന്നാലെ ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാണ് ആലോചന. ഹര്‍ജി നാളെ ഉച്ചയോടെ ബെഞ്ചില്‍ കൊണ്ടുവരാന്‍ കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്. അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങാനുള്ള നീക്കം രാഹുലിന് ഇല്ല എന്നാണ് വിവരം.

രാഹുലുമായി ബന്ധപ്പെട്ടവര്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ ഹൈക്കോടതി അഭിഭാഷകരുമായി കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. ജാമ്യം ലഭിക്കാനുള്ള വിദൂര സാധ്യത കണക്കിലെടുത്ത്‌കൊണ്ട് തന്നെയായിരുന്നു ഈ നീക്കം. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്.

ബലാത്സംഗ കേസില്‍ അറസ്റ്റ് ഭയന്ന് എട്ടാം ദിവസവും ഒളിവില്‍ തുടരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ബെംഗളൂരുവില്‍ തന്നെ എന്നാണ് പൊലീസിന്റെ നിഗമനം. സംരക്ഷണം ഒരുക്കുന്നത് റിയല്‍ എസ്റ്റേറ്റ് - റിസോര്‍ട്ട് സംഘങ്ങളാണ്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയുണ്ടെന്നും പൊലീസ്. മുങ്ങാന്‍ സഹായമൊരുക്കിയ ഡ്രൈവറും ഹോട്ടല്‍ ഉടമയും കസ്റ്റഡിയിലാണ്. മലയാളിയായ ബോസ് എന്നയാളാണ് പിടിയിലായത്. രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന രണ്ടാമത്തെ ബലാത്സംഗ പരാതിയില്‍ മൊഴി തേടാന്‍ സമ്മതം തേടി അതിജീവിതയ്ക്ക് ഇ-മെയിലിലൂടെ നോട്ടീസ് അയച്ച് പൊലീസ്. മൊഴി നല്‍കാന്‍ കഴിയുന്ന സമയവും സ്ഥലവും അറിയിക്കണമെന്നാണ് പരാതിക്കാരിയുടെ നോട്ടീസില്‍ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ ഡിജിപി നിയോഗിച്ചിരുന്നു.

Tags:    

Similar News