മഴ കനത്തതോടെ വിവിധ നദികളില്‍ ജലനിരപ്പുയരുന്നു; അതീവ ജാഗ്രത പ്രഖ്യാപിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി; വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; പ്രളയ സാധ്യതയെന്ന പ്രവചനമില്ലെന്ന് മന്ത്രി കെ രാജന്‍; മഴക്കൊപ്പം ശക്തമായ കാറ്റ് വീശുന്നത് വലിയ ആശങ്ക

Update: 2025-05-30 09:13 GMT

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനത്തതോടെ വിവിധ നദികളില്‍ ജലനിരപ്പുയരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിവിധയിടങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചന്‍കോവില്‍ നദി, പമ്പ നദി, കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദി, കണ്ണൂര്‍ ജില്ലയിലെ പെരുമ്പ നദി, കുപ്പം നദി, കാസറഗോഡ് ജില്ലയിലെ കാര്യങ്കോട് നദി, കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദി, കോട്ടയം ജില്ലയിലെ മീനച്ചില്‍ നദി, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദി, പത്തനംതിട്ട ജില്ലയിലെ പമ്പ നദി, അച്ചന്‍കോവില്‍ നദി, തിരുവനന്തപുരം ജില്ലയിലെ വാമനപുരംനദി, വയനാട് ജില്ലയിലെ കബനി നദി എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് മുന്നറിയിപ്പ് നല്‍കി.

വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. എന്നാല്‍ പ്രളയ സാധ്യതയെന്ന പ്രവചനമില്ലെന്നും ഒല്ലൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജൂണ്‍ അഞ്ച് വരെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ശക്തമായ മഴ പ്രവചിക്കുന്നുണ്ട്. ആറുമുതല്‍ -12 വരെ സാധാരണ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ മഴയായിരിക്കും ലഭിക്കുക. 6 ലക്ഷത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നാലായിരത്തോളം ക്യാമ്പുകള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് 66 ക്യാമ്പുകള്‍ തുറന്നു. 1894 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. മഴക്കൊപ്പം കാറ്റ് വീശുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. മലയോര മേഖലയിലെ രാത്രി യാത്ര നിര്‍ബന്ധമായും ഒഴിവാക്കണംദുരന്തനിവാരണ പ്രകാരം അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള അധികാരം പഞ്ചായത്ത് സെക്രട്ടറിമാര്‍ വിനിയോഗിക്കണം. അത്യാവശ്യമല്ലാത്ത ലീവുകള്‍ ഒഴിവാക്കാന്‍ റവന്യു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മഴ ശക്തമായി കേരളത്തില്‍ ഉടനീളം തുടരുകയാണ്.

പത്തനംതിട്ട ജില്ലയിലെ മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷന്‍, അച്ചന്‍കോവില്‍ നദിയിലെ കോന്നി ഏഉ, കല്ലേലി സ്റ്റേഷനുകള്‍, പമ്പ നദിയിലെ ആറന്മുള സ്റ്റേഷന്‍, കാസര്‍കോട് ജില്ലയിലെ ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷന്‍, നീലേശ്വരം നദിയിലെ ചായ്യോം സ്റ്റേഷന്‍, മൊഗ്രാല്‍ നദിയിലെ മധുര്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദിയിലെ കക്കടാശ്ശേരി, തൊടുപുഴ സ്റ്റേഷനുകള്‍, കണ്ണൂര്‍ ജില്ലയിലെ പെരുമ്പ നദിയിലെ കൈതപ്രം സ്റ്റേഷന്‍, കുപ്പം നദിയിലെ മങ്കര സ്റ്റേഷന്‍, കാസറഗോഡ് ജില്ലയിലെ കാര്യങ്കോട് നദിയിലെ ഭീമനദി സ്റ്റേഷന്‍, കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദിയിലെ ആനയടി സ്റ്റേഷന്‍, കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ പേരൂര്‍ സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം, കൊള്ളിക്കല്‍ സ്റ്റേഷനുകള്‍, പത്തനംതിട്ട ജില്ലയിലെ പമ്പ നദിയിലെ മാരാമണ്‍ , കുരുടമണ്ണില്‍ സ്റ്റേഷനുകള്‍, അച്ചന്‍കോവില്‍ നദിയിലെ പന്തളം സ്റ്റേഷന്‍, തിരുവനന്തപുരം ജില്ലയിലെ വാമനപുരംനദിയിലെ മൈലമൂട് സ്റ്റേഷന്‍ , വയനാട് ജില്ലയിലെ കബനി നദിയിലെ കാക്കവയല്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും നിലനില്‍ക്കുന്നു.

ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുണം. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയാറാവണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Tags:    

Similar News