നെറ്റിയിലെ അമ്പ് ആകൃതിയിലുള്ള പാട് കാരണം ലഭിച്ച പേര്; അമ്മയുടെ മരണശേഷം തലബ് പ്രദേശം അടക്കിവാണ് രാജ്ഞിയായി; മുതലയെ ഉള്‍പ്പടെ വേട്ടയാടുന്ന കാഴ്ച സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയാക്കി; കഥയെ വെല്ലുന്ന ഒരു കടുവയുടെ ജീവിതം; രന്തംബോറിന്റെ സ്വന്തം 'ആരോഹെഡ്' വിടവാങ്ങി
രന്തംബോറിന്റെ സ്വന്തം 'ആരോഹെഡ്' വിടവാങ്ങി
ജയ്പൂര്‍: വന്യതയുടെ സൗന്ദര്യം..രന്തംബോറിന്റെ റാണി..വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ ഒരിക്കലെങ്കിലും പകര്‍ത്താന്‍ ആഗ്രഹിക്കുന്ന ചിത്രം..ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് രന്തംബോറിന്റെ സ്വന്തം ആരോഹെഡ് എന്ന പെണ്‍കടുവയ്ക്ക്. 11 ാംവയസ്സില്‍ ട്യൂമര്‍ ബാധിച്ച് ഇക്കഴിഞ്ഞ ദിവസം വിടവാങ്ങുമ്പോഴും തന്റെ പ്രതാപത്തിന് ഒരു മങ്ങലും വരുത്താതെയാണ് സമാനതകളില്ലാത്ത ആ കടുവ വിടവാങ്ങുന്നത്.
കഥകളെപ്പോലും വെല്ലുന്ന ജീവിതം..രന്തംബോറിന്റെ റാണി
രന്തംബോര്‍ ദേശീയോദ്യാനത്തിലെ പ്രധാനപ്പെട്ട കടുവകളിലൊന്നായിരുന്നു ആരോഹെഡ് അഥവ ടി-84. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് വ്യാഴാഴ്ചയോടെയാണ് കടുവയുടെ മരണം സ്ഥിരീകരിച്ചതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. കഥകളെപ്പോലും വെല്ലുന്ന ജീവിതമാണ് ആരോഹെഡിന്റെത്. 2014 ഫെബ്രുവരിയിലാണ് ആരോഹെഡ് എന്ന പെണ്‍കടുവയുടെ ജനനം. രാജ്ബാഗ് തടാകമായിരുന്നു ആരോഹെഡ് എന്ന പെണ്‍കടുവയുടെ പ്രധാന വിഹാരകേന്ദ്രങ്ങളിലൊന്ന്. നെറ്റിയിലെ അമ്പ് ആകൃതിയിലുള്ള പാടു മൂലം നന്നേ ചെറുപ്രായത്തില്‍ തന്നെ ആരോഹെഡ് എന്ന പേര് കടുവയ്ക്ക് വീണു കിട്ടിയിരുന്നു. രന്തംബോറിലെ രാജ്ഞിയെന്നറിയപ്പെടുന്ന മച്ച്‌ലിയെന്ന പെണ്‍കടുവയുടെ കൊച്ചുമകള്‍ കൂടിയാണ് ആരോഹഡ്.
കടുവകളില്‍തന്നെ ഒത്ത ശരീരപ്രകൃതിയുടെ പേരില്‍ മാത്രമല്ല ആരോഹെഡ് പ്രശസ്തി നേടിയത്. രന്തംബോറിലെ കടുവകളുടെ എണ്ണം വര്‍ധിക്കുന്നതിലും ആരോഹെഡ് പ്രധാന പങ്കുവഹിച്ചു. നാലുതവണയാണ് ആരോഹെഡ് കടുവക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. പത്ത്കടുവക്കുട്ടികളില്‍ ആറെണ്ണം ഇപ്പോഴും ഇവിടെയുണ്ട്. 2023-ലാണ് ആരോഹെഡ് അവസാനമായി കടുവക്കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്‍കിയത്.ഇവയില്‍ ഒന്നായ റിഥി എന്ന പെണ്‍കടുവ ആരോഹെഡിനെ ഒരു മേഖലയില്‍ നിന്നും തുരത്തിയോടിച്ച് പാരമ്പര്യം പിന്തുടര്‍ന്ന കഥയുമുണ്ട്.
ട്യൂമര്‍ ബാധിച്ച് അവശനിലയിലായിരുന്നിട്ടും അടുത്തയിടെ ആരോഹെഡ് ഒരു മുതലയെ വേട്ടയാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പല മേഖലകളും പിടിച്ചെടുത്തതും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ ഇത്രയധികം കുഞ്ഞുങ്ങളെ വളര്‍ത്തിയെടുത്തതും അക്രമകാരികളായ ആണ്‍ കടുവകളെ പോലും നിസ്സാരമായി ചെറുത്ത് തോല്‍പ്പിച്ചതുമടക്കം പതിനൊന്നു വര്‍ഷത്തെ ആരോഹെഡിന്റെ ജീവിതം സാഹസികതകള്‍ നിറഞ്ഞതായിരുന്നു. ആരോഹെഡിനെ കാണാനായി മാത്രം സഞ്ചാരികള്‍ ഇവിടേക്ക് എത്തി.
രന്തംബോര്‍ മേഖലയിലെ വന്യജീവി ടൂറിസം ഊര്‍ജസ്വലമാക്കാനും കടുവകളുടെ സംരക്ഷണത്തെക്കുറിച്ച് അവബോധം നല്‍കാനും ആരോഹെഡിന്റെ സാന്നിധ്യത്തിലൂടെ സാധിച്ചിരുന്നു. അതേസമയം, ആരോഹെഡിന്റെ മകളായ കന്‍കതി എന്ന കടുവയെ രന്തംബോറില്‍ നിന്നും മറ്റൊരു കടുവാ സങ്കേതത്തിലേക്ക് മാറ്റിയ ദിവസം തന്നെയാണ് ആരോഹെഡ് യാത്രയായത്. കഴിഞ്ഞ ഏപ്രിലില്‍ ഏഴ് വയസുകാരനെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് കന്‍കതിയെ പിടികൂടുകയായിരുന്നു.
ആരോഹെഡിന്റെ അവസാന നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആയിരക്കണക്കിന് ആളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരണങ്ങള്‍ അറിയിക്കുന്നത്. അവസാനമാടുക്കുന്ന സമയത്തും രാജ്ഞിയായി തന്നെയായിരുന്നു ആരോഹെഡിന്റെ ജീവിതം എന്ന് ധാരാളം ആളുകള്‍ കുറിക്കുന്നു.
നൊമ്പരമായി അവസാന നിമിഷ വീഡിയോയും..ഫോട്ടോഗ്രാഫറുടെ കുറിപ്പും
ആരോഹെഡിന്റെ സാഹസികതകള്‍ നിറഞ്ഞ ദൃശ്യങ്ങള്‍ കണ്ട ഏവര്‍ക്കും നൊമ്പരമാവുകയാണ് വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫറായ സച്ചിന്‍ റായ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച കടുവയുടെ അവസാനനാളുകളിലെ ദൃശ്യങ്ങള്‍. കുട്ടിക്കാലം മുതല്‍ കടുവയുടെ അവസാന നാളുകള്‍ വരെ അതിന്റെ ജീവിതത്തിന്റെ ഓരോ ഘട്ടവും സച്ചിന്‍ പിന്തുടര്‍ന്നിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുെവച്ച വീഡിയോയ്ക്ക് താഴെ വൈകാരികമായ ഒരു കുറിപ്പും സച്ചിന്‍ പങ്കുവെച്ചിട്ടുണ്ട്.ജൂണ്‍ 17-ന് നടക്കാന്‍ പാടുപെട്ട് നടക്കുന്ന ആരോഹെഡിനെ ദൃശ്യങ്ങളില്‍ കാണാനാകും. ഏതാനും ചുവടുകള്‍ വെച്ച് മരണം അടുത്തുവെന്ന ബോധത്തോടെ ഒരു മരത്തിന്റെ ചുവട്ടില്‍ വീഴുന്ന കടുവയെക്കുറിച്ചാണ് അദ്ദേഹം വിവരിക്കുന്നത്.
'ജൂണ്‍ 17-ന് വൈകീട്ട് ഞാന്‍ കണ്ടത് ആരോഹെഡിന്റെ അവസാന നിമിഷങ്ങളായിരിക്കാം. കരുത്തോടെയും ഗാംഭീര്യത്തോടെയും അടക്കിവാണിരുന്ന പദം തടാകത്തിന്റെ തീരത്തു ദുര്‍ബലവുമായ ചുവടുകള്‍ വെച്ച് തളര്‍ന്നുവീഴുന്ന ആരോഹെഡിനെ കാണുന്നത് ഹൃദയഭേദകമായിരുന്നു.പത്ത് ചുവടുകള്‍ വെക്കുന്നത് പോലും അതിനെ സംബന്ധിച്ച് വലിയ പരിശ്രമമായിരുന്നു. ഒടുവില്‍, ആരോഹെഡ് ഒരു മരത്തിനടുത്തെത്തി അവിടെ കിടന്നു', സച്ചിന്‍ പറയുന്നു.
സച്ചിന്റെ കുറിപ്പ് ഇങ്ങനെ..
അമ്മയുടെ മരണ ശേഷം പദം തലബിന്റെ യഥാര്‍ത്ഥ അവകാശി താനാണെന്ന് അരോഹെഡ് തെളിയിച്ചു.പിന്നെ പല ബന്ധങ്ങളിലായി പത്ത് കുട്ടികള്‍.അതില്‍ നാല്ലെണ്ണവും മരിച്ചു.ഏറ്റവും ഒടുവിലത്തെ മകള്‍ ടി 20 എന്ന കടുവയിലുണ്ടായതാണ്. അവളാണ് ഇപ്പോള്‍ അരോഹെഡ്ഡിന്റെ സ്ഥാനത്ത് കാട് ഭരിക്കുന്നത്.പലപ്പോഴും അവള്‍ക്കും മക്കള്‍ക്കും അസുഖമുണ്ടായപ്പോഴൊക്കെ ഞങ്ങള്‍ അവള്‍ക്ക് മരുന്നും ശുശ്രൂഷയും നല്‍കി ചികിത്സിച്ചു.
ഒടുവില്‍ 11 -മത്തെ വയസില്‍ ജൂണ്‍ 19 ന് അവള്‍ വിട പറഞ്ഞു.പക്ഷേ, ഒന്നുറപ്പുണ്ട്. അരോഹെഡ് തനിക്ക് പിന്നില്‍ ഒരു വലിയ പാരമ്പര്യം അവസാനിപ്പിച്ചാണ് പോകുന്നത്.വന്യസൗന്ദര്യത്തിന്റെ പ്രതീകമാണ് അവള്‍.ക്ഷമയില്‍ പാകപ്പെടുത്തിയ അധികാരം. ഒറ്റയ്ക്കുള്ള അതിജീവനം രന്തംബോര്‍ ഒരിക്കലും അവളെ മറക്കില്ല. അദ്ദേഹം ഏറെ വൈകാരികമായി കുറിച്ചു.
43 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്.അരോഹെഡ്ഡിന്റെ നിരവധി അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചിരുന്നതായി മൃതദേഹ പരിശോധനയില്‍ തെളിഞ്ഞു.'രന്തംബോറിന്റെ റാണി','മുതല വേട്ടക്കാരി' തുടങ്ങിയ വിശേഷണങ്ങളോടെയാണ് അരോഹെഡ് വിടവാങ്ങിയത്.അരോഹെഡ്ഡിന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിരോചിതമായ അന്തിമോപചാരങ്ങളോടെ വിട നല്‍കി.രന്തംബോറിന്റെ ഒരു യുഗത്തിന്റെ അവസാനത്തെയാണ് ആരോഹെഡിന്റെ മരണം പ്രതീകപ്പെടുത്തുന്നത്.