റസീനയോട് സഹോദരന്റെ സ്ഥാനത്തു നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു; തന്റെ ഏട്ടത്തിയുടെ ഭര്‍ത്താവും മക്കളുമാണ് എല്ലാം തിരക്കിയത്; ഫോണിലൂടെ മയ്യില്‍ സ്വദേശിയെ റസീന പരിചയപ്പെട്ടു; അവന്‍ മകളെ കുടുക്കി; എന്നിട്ടും അവനെ വെറുതെ വിട്ട തന്റെ ബന്ധുക്കളെ പൊലീസ് ജയിലിലിട്ടു; എന്ത് ന്യായമാണതെന്ന് ചോദിച്ച് ഉമ്മ; കായലോട്ടം സദാചാര ഗുണ്ടായിസം വീട്ടുകാരും അറിഞ്ഞു? റസീനയുടെ ഉമ്മയുടെ പ്രതികരണവും വിരല്‍ ചൂണ്ടുന്നത് ഭീഷണിയിലേക്ക്

Update: 2025-06-20 05:41 GMT

കണ്ണൂര്‍ : കൂത്തുപറമ്പിനടുത്തെ കായലോട്-പറമ്പായി റോഡിലെ ചേരികമ്പനിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ ആള്‍ക്കൂട്ട വിചാരണയും സദാചാര പൊലിസ് ചമയലിനും ഇരയായി മാറിയ ഭര്‍തൃമതിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളെ തള്ളിപ്പറയാതെ പാര്‍ട്ടി നേതൃത്വം. അതിനിടെ മകളുടെ മരണത്തിനിടയാക്കിയ യുവാവിനെതിരെ പരാതി നല്‍കുമെന്ന് റസീനയുടെ ഉമ്മ പ്രതികരിച്ചു. മകള്‍ ആത്മഹത്യ ചെയ്ത കേസില്‍ തലശേരി സബ് ജയിലുള്ള റിമാന്‍ഡിലുള്ള എസ്ഡിപിഐ പ്രവര്‍ത്തകരായ പ്രതികളെ അനുകൂലിച്ചും പൊലീസിനെ വിമര്‍ശിച്ചും ജീവനൊടുക്കിയ യുവതിയുടെ ഉമ്മ രംഗത്തെത്തിയത് ശ്രദ്ധേയമായി. എന്നാല്‍ ഉമ്മയുടെ വാക്കുകളിലും സദാചാര ഗുണ്ടായിസത്തിന്റെ സൂചനകളുണ്ട്. ആ യുവാവിനെ തടഞ്ഞു വച്ചുവെന്ന് ആ വാക്കുകളിലും വ്യക്തമാണ്.

പ്രതികള്‍ കുറ്റക്കാരല്ലെന്നും പൊലീസിന്റെ വാദം തെറ്റാണെന്നും റസീനയുടെ ഉമ്മ ഫാത്തിമ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ കാര്യത്തില്‍ പിണറായി പൊലീസ് പറയുന്ന വാദം തെറ്റാണ്. പുറത്തുനിന്നുള്ള ആള്‍ക്കാരല്ല ബന്ധുക്കള്‍ തന്നെയാണ് പ്രതിസ്ഥാനത്തുള്ളവര്‍. റസീനയോട് സഹോദരന്റെ സ്ഥാനത്തുനിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതാണ്. തന്റെ ഏട്ടത്തിയുടെ ഭര്‍ത്താവും മക്കളുമാണ് കാര്യങ്ങള്‍ ചോദിച്ചത്. സംഭവത്തിന് ഉത്തരവാദിയായ മയ്യില്‍ സ്വദേശിയായ യുവാവിനെതിരെ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി കൊടുക്കും. റസീനയുടെ സ്വര്‍ണം മുഴുവന്‍ യുവാവ് തട്ടിയെടുത്തു. ഫോണിലൂടെയാണ് മയ്യില്‍ സ്വദേശിയെ റസീന പരിചയപ്പെട്ടത്. അവനാണ് തന്റെ മകളെ കുടുക്കിയതെന്നും ഫാത്തിമ പറഞ്ഞു.

എന്നിട്ടും യുവാവിനെ വെറുതെ വിട്ട തന്റെ ബന്ധുക്കളെയാണ് പൊലീസ് പിടികൂടി ജയിലിലിട്ടത്. എന്ത് ന്യായമാണത്? ആത്മഹത്യക്ക് മുന്‍പ് റസീന ഒന്നും പറഞ്ഞിട്ടില്ല. അവള്‍ക്ക് നല്ല പ്രയാസമുണ്ടായിരുന്നു. അഞ്ച് മണിക്കൂര്‍ പിടിച്ചുവെച്ചു എന്നൊക്കെ വെറുതെ പറയുന്നതാണ്. മയ്യില്‍ സ്വദേശിയായ യുവാവിന്റെ വീട്ടുകാരെത്താനാണ് സമയമെടുത്തതെന്നും ഫാത്തിമ പ്രതികരിച്ചു. നിയമപരമായി ഏറെ പ്രശ്‌നങ്ങളുള്ള മൊഴിയാണ് ഇത്. സദാചാര വിചാരണ നടന്നത് തന്റെ അറിവോടെയാണെന്ന് ഉമ്മയും സമ്മതിക്കുകയാണ്. പ്രായപൂര്‍ത്തിയാവര്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ ഇടപെടുന്നതും ഫോണ്‍ പിടിച്ചു വാങ്ങുന്നതും നിയമവിരുദ്ധമാണ്. അതാണ് കായലോട് നടന്നത്. ഇത് പരോക്ഷമായി സമ്മതിക്കുകയാണ് ഉമ്മയും.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പറമ്പായിയില്‍ റസീന മന്‍സിലില്‍ റസീനയെന്ന യുവതി വീട്ടില്‍ ജീവനൊടുക്കിയത്. ഞായറാഴ്ച്ച വൈകിട്ട് കായ ലോട് റോഡില്‍നിന്നും മയ്യില്‍ സ്വദേശിയായ ആണ്‍ സുഹൃത്തിനോട് സംസാരിച്ചു കൊണ്ടിരിക്കെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഇവരെ വളയുകയും ആള്‍ക്കൂട്ട വിചാരണ നടത്തുകയും ചെയ്തതായാണ് പൊലിസ് കേസ്-ഇതാണ് റസീനയുടെ ഉമ്മയുടെ പ്രതികരണം തള്ളുന്നത്. ഇവിടേയും യുവാവിനെ തടഞ്ഞു വച്ചതെല്ലാം വ്യക്തമാണ്. ഇത്തരമൊരു പരാതി റസീനയുടെ കുടുംബത്തിനുണ്ടെങ്കില്‍ അത് അറിയിക്കേണ്ടത് പോലീസിനെയാണ്. അത് അവര്‍ ചെയ്തില്ല. മറിച്ച് ബന്ധുക്കള്‍ക്ക് യുവാവിനെ വിട്ടുകൊടുത്തു. ഇതും ഗുരുതര ക്രിമിനല്‍ കുറ്റമാണ്. യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ കുടുംബക്കാരുടെ വാദങ്ങളൊന്നുമില്ല. മറിച്ച് സദാചാര കൊലയാണ് നടന്നതെന്ന വിശദീകരണമാണുള്ളത്.

അതിനിടെ റസീന ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ എസ്ഡിപിഐയെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണെന്ന് എസ്ഡിപിഐ വേങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ഭര്‍തൃമതിയായ യുവതിയെ മയ്യില്‍ സ്വദേശിയുടെ കൂടെ സംശയാസ്പദമായ രീതിയില്‍ കുടുംബാംഗങ്ങള്‍ കണ്ടിരുന്നു. കുടുംബക്കാരും വീട്ടുകാരും തന്നെ യുവതിയെ ഇവിടെ നിന്ന് വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്തു. തുടര്‍ന്ന് മയ്യില്‍ സ്വദേശിയുടെയും യുവതിയുടെയും കുടുംബക്കാര്‍ വിഷയത്തില്‍ ഇടപെടുകയും പരസ്പരം സംസാരിച്ച് പിരിയുകയുമാണ് ചെയ്തത്. പിന്നീട് രണ്ടുദിവസം കഴിഞ്ഞാണ് യുവതി ആത്മഹത്യ ചെയ്യുന്നതെന്നാണ് അവകാശ വാദം. ഇവിടേയും ഒത്തുതീര്‍പ്പ് സൂചനകളുണ്ട്. ഇതിന് ആരാണ് ഇവര്‍ക്ക അധികാരം നല്‍കിയതെന്നതാണ് ഉയരുന്ന ചോദ്യം.

മരണ ശേഷം പ്രദേശത്തെ എസ്ഡിപിഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്തത് ഭരണകക്ഷി പാര്‍ട്ടിയുടെ സമ്മര്‍ദ്ദ ഫലമായാണ്. കുടുംബക്കാര്‍ ഇടപ്പെട്ട വിഷയത്തില്‍ എസ്ഡിപിഐയെ തിരഞ്ഞ് പിടിച്ച് കള്ളക്കേസില്‍പ്പെടുത്തിയത് ദുരുപദിഷ്ടിതവും രാഷ്ട്രീയ പ്രേരിതവുമാണ്. എന്താണ് സംഭവിച്ചതെന്ന് പ്രദേശവാസികള്‍ക്ക് അറിയാമെന്നിരിക്കെ യാഥാര്‍ഥ്യം അന്വേഷിച്ച് റിപോര്‍ട്ട് ചെയ്യേണ്ട മാധ്യമങ്ങള്‍ പോലിസ് പറയുന്നത് അപ്പടി കേട്ട് വാര്‍ത്ത ചെയ്യുന്നത് മാധ്യമ ധാര്‍മ്മികതയല്ല. പറമ്പായി - വേങ്ങാട് മേഖലയില്‍ പാര്‍ട്ടി നേടുന്ന ജനസ്വാധീനത്തില്‍ വിറളിപൂണ്ടവരാണ് ഭരണ സൗകര്യത്തിന്റെ മറവില്‍ എസ്ഡിപിഐയെ കരിവാരി തേക്കാന്‍ ശ്രമിക്കുന്നതെന്നും എസ്.ഡി.പി.ഐ വേങ്ങാട് പഞ്ചായത്ത് ഭാരവാഹികള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News