കൂത്തുപറമ്പില്‍ സിപിഎമ്മിന് എതിര്‍പ്പ്; പക്ഷേ പിബി അംഗവും രണ്ടും ബന്ധുക്കളും ഗള്‍ഫ് സമ്മര്‍ദ്ദവും കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഐപിഎസുകാരന് അനുകൂലം; ഇന്‍ ചാര്‍ജ് മേധാവിയെന്നാല്‍ നിയമ പോരാട്ടത്തിനും സാധ്യത; മന്ത്രിസഭാ യോഗം ചേരുന്ന് പഴിയില്‍ നിന്നും രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രവതാ ചന്ദ്രശേഖരന്‍ തന്നെ അടുത്ത പോലീസ് മേധാവി

Update: 2025-06-29 01:11 GMT

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത പോലീസ് മേധാവിയായി രവതാ ചന്ദ്രശേഖറിനെ നിയമിക്കും. നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം തീരുമാനിക്കും. യു പി എസ് സി നല്‍കിയ ചുരുക്ക പട്ടികയില്‍ നിന്നും മുഖ്യമന്ത്രിക്ക് പോലീസ് മേധാവിയെ നിയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത് ഭാവിയില്‍ വിവാദമാകുമെന്നത് കൂടി കണക്കിലെടുത്താണ് മന്ത്രിസഭാ യോഗം ചേരുന്നത്. കൂത്തുപറമ്പ് വെടിവയ്പ്പുമായി ബന്ധപ്പെട്ട് രവതയെ പോലീസ് മേധാവിയാക്കുന്നതില്‍ സിപിഎമ്മില്‍ ഒരു വിഭാഗം എതിര്‍പ്പുയര്‍ത്തുന്നുണ്ട്. എന്നാല്‍ ചില ഘടകങ്ങള്‍ രവതയ്ക്ക് അനുകൂലമായി. സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ ഒരാള്‍ തുടക്കം മുതല്‍ രവതയ്ക്ക് അനുകൂലമാണ്. ഇതിനൊപ്പം കോഴിക്കോടുള്ള റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പും സജീവമായിരുന്നു. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കളുമായി ഈ ഗ്രൂപ്പിന് വലിയ സൗഹൃദമുണ്ട്. സര്‍ക്കാരിലെ ഉന്നതന്റെ രണ്ട് ബന്ധുക്കളും രവതയ്ക്ക് അനുകൂലമായി എന്ന് സൂചനയുണ്ട്. ഗള്‍ഫില്‍ നിന്നുള്ള ഇടപെടലുകളും രവതയ്ക്ക് അനുകൂലമായി. ഈ സാഹചര്യത്തില്‍ ഇന്‍ ചാര്‍ജ് പോലീസ് മേധാവിയെന്ന സാധ്യത വേണ്ടെന്ന് വയ്ക്കുകയാണ് മുഖ്യമന്ത്രി.

ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്കൊപ്പം പോലീസ് മേധാവിയായി ചുരുക്ക പട്ടികയ്ക്ക് പുറത്തു നിന്നൊരാളെ നിയമിച്ചാല്‍ അതിനെതിരെ ചിലര്‍ കോടതിയില്‍ പോകാന്‍ സാധ്യതയുണ്ട്. കോടതിയില്‍ നിന്നും ഇന്‍ ചാര്‍ജ് പോലീസ് മേധാവിക്കെതിരെ നിലപാട് വന്നാല്‍ അത് സര്‍ക്കാരിന് തിരിച്ചടിയാകും. ഇത് മനസ്സിലാക്കിയാണ് രവതയ്ക്ക് അനുകൂലമായ തീരുമാനം മുഖ്യമന്ത്രി പിണറായി എടുക്കുന്നത്. സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തിങ്കളാഴ്ച പ്രഖ്യാപിക്കും. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുത്തേക്കും. നിലവിലെ മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ദിവസം തന്നെ പുതിയ മേധാവി ചുമതലയേല്‍ക്കണം. റോഡ് സുരക്ഷാ കമീഷണര്‍ നിതിന്‍ അഗര്‍വാള്‍, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിലെ സെക്രട്ടറി (സെക്യൂരിറ്റി) രവതാ ചന്ദ്രശേഖര്‍, അഗ്‌നിരക്ഷാസേന മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ്‌സി സംസ്ഥാനത്തിന് അയച്ച ചുരുക്കപ്പട്ടികയിലുള്ളത്. ഇതില്‍ രവതയെ പോലീസ് മേധാവിയാക്കണമെന്ന് ഒന്നിലധികം മുന്‍ പോലീസ് മേധാവിമാരും പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇവരെല്ലാം പിണറായിയുടെ അതിവിശ്വസ്തരാണ്.

മേധാവിയാകാന്‍ താല്‍പര്യമറിയിച്ച് രവതാ അടുത്തിടെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. കൂത്തുപറമ്പ് വെടിവയ്പ് വേളയില്‍ എഎസ്പിയായിരുന്ന രവതയെ മേധാവിയാക്കുന്നതിനെ സിപിഎമ്മിലെ ഒരു വിഭാഗം എതിര്‍ക്കുന്നുണ്ട്. എന്നാല്‍ നിധിനും രവതയും ദീര്‍ഘനാള്‍ കേന്ദ്ര സര്‍വീസിലിരുന്നവരാണ്. വിജിലന്‍സ് മേധാവിയായിരിക്കെ, യോഗേഷ് ഗുപ്ത എടുത്ത തീരുമാനങ്ങളോടുള്ള എതിര്‍പ്പ് തുടരുന്നതിനാല്‍ സര്‍ക്കാര്‍ അദ്ദേഹത്തെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. ഇതിനിടെ, പൊലീസ് മേധാവിയായി യുപിഎസ്സിയുടെ പട്ടികയ്ക്കു പുറത്തുള്ളയാളെ നിയമിക്കുന്നതിന്റെ നിയമ സാധ്യതയും സര്‍ക്കാര്‍ തേടിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പട്ടികയ്ക്കു പുറത്തുള്ള മനോജ് ഏബ്രഹാം, എം.ആര്‍.അജിത്കുമാര്‍ എന്നിവരിലൊരാളെ മേധാവിയാക്കുന്നതിന്റെ സാധ്യതയാണു സര്‍ക്കാര്‍ ആലോചിച്ചത്.

അങ്ങനെ നിയമിക്കപ്പെടുന്നവര്‍ക്ക് പൊലീസ് മേധാവിയുടെ താല്‍ക്കാലിക ചുമതല മാത്രമേ ലഭിക്കൂ. മുന്‍പ് ഡിജിപി എസ്.ദര്‍വേഷ് സാഹിബ് ഒരാഴ്ച അവധിയെടുത്തപ്പോള്‍ മനോജ് ഏബ്രഹാമിനു പൊലീസ് മേധാവിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു. എന്നാല്‍, പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണെന്നും പുറത്തുള്ളവരെ നിയമിക്കാനായിരുന്നെങ്കില്‍ യുപിഎസ്സി പട്ടികയ്ക്കായി സര്‍ക്കാര്‍ കാത്തിരിക്കില്ലായിരുന്നെന്നും പറയുന്നു. കേരളത്തിന്റെ അടുത്ത പോലീസ് മേധാവിയില്‍ എടുക്കേണ്ട നയത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടാകും. ഇന്‍ചാര്‍ജ് ഡിജിപി വേണമോ എന്ന ചിന്തയാണ് ഇതിന് കാരണം. ഇക്കാര്യത്തില്‍ നിയമോപദേശം സര്‍ക്കാര്‍ തേടിയുണ്ട്. ഇതെല്ലാം പരിഗണിച്ചാകും അന്തിമ തീരുമാനം എടുക്കുക. യു.പി.എസ്.സിയുടെ ചുരുക്കപ്പട്ടികയില്‍ ഉള്ളവര്‍ നിയമ പോരാട്ടത്തിന് പോകാന്‍ സാധ്യത സര്‍ക്കാര്‍ കാണുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാ വശവും പരിഗണിക്കുന്നത്.

വിരമിക്കാനിരിക്കുന്ന ഷേഖ് ദര്‍വേശ് സാഹേബിനെക്കാള്‍ ഐപിഎസുകാരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് നിധിന്‍ അഗര്‍വാള്‍. 1989 ബാച്ച് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് അടുത്തവര്‍ഷം ജൂണ്‍വരെയാണ് സര്‍വീസുള്ളത്. പോലീസ് മേധാവിയായി നിയമിക്കുകയാണെങ്കില്‍ രണ്ടുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഒരുവര്‍ഷംകൂടി നീട്ടിനല്‍കും. രവതാ ചന്ദ്രശേഖര്‍ നിലവില്‍ സ്‌പെഷ്യല്‍ ഡയറക്ടറാണെങ്കിലും ഓഗസ്റ്റ് ഒന്നുമുതല്‍ സെന്‍ട്രല്‍ കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ സുരക്ഷാച്ചുമതലയുള്ള സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. 1991 ബാച്ച് ഉദ്യോഗസ്ഥനാണ്. പട്ടികയിലുള്ള യോഗേഷ് ഗുപ്ത 1995 ബാച്ച് ഉദ്യോഗസ്ഥനാണ്. അദ്ദേഹം കേന്ദ്രസര്‍വീസിലേക്ക് ഡെപ്യൂട്ടേഷനില്‍ പോകാനാണ് സാധ്യത. വിജിലന്‍സ് ഡയറക്ടറായിരിക്കെ യോഗേഷ് എടുത്ത ചില നിലപാടുകള്‍ പിണറായി സര്‍ക്കാരിന് എതിരായിരുന്നു. അല്ലാത്ത പക്ഷം യോഗേഷ് പോലീസ് മേധാവിയാകുമായിരുന്നു.

Tags:    

Similar News