ലൈംഗികാതിക്രമ കേസില്‍ മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ക്ക് ആശ്വാസം; വെറുതേവിട്ട ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു; വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചു പരാതിക്കാരിയുടെ ഹര്‍ജി തള്ളി; കേരളത്തില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിന് ഒടുവില്‍ അന്ത്യമാകുമ്പോള്‍..
ലൈംഗികാതിക്രമ കേസില്‍ മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ക്ക് ആശ്വാസം
ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ക്ക് ആശ്വാസം. നീലലോഹിതദാസനെ വെറുതേവിട്ട ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മുന്‍ മന്ത്രിക്ക് അനുകൂലമായ സുപ്രധാന വിധിയുണ്ടായിരിക്കുന്നത്. കേരളത്തില്‍ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്.
നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് വനംവകുപ്പിലെ മുന്‍ ഉദ്യോഗസ്ഥ നല്‍കിയ പരാതിയിലാണ് നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെ ലൈംഗികാതിക്രമ കേസ് രജിസ്റ്റര്‍ ചെയ്തത്. അന്ന് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിച്ച ഈ സംഭവം ഒടുവില്‍ അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിലേക്ക് പോലും നയിച്ചിരുന്നു.
കേസിന്റെ തുടക്കത്തില്‍ കോഴിക്കോട് വിചാരണ കോടതി നീലലോഹിതദാസന്‍ നാടാരെ കുറ്റക്കാരനായി കണ്ടെത്തി ഒരു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍, ഈ വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി വെറുതേവിട്ടു.
ഹൈക്കോടതിയുടെ ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്.കേസിന്റെ വസ്തുതകള്‍ വിശദമായി പരിശോധിച്ച ശേഷം ഹൈക്കോടതിയുടെ വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി പരാതിക്കാരിയുടെ ഹര്‍ജി തള്ളുകയായിരുന്നു. മൂന്ന് പ്രധാന കാര്യങ്ങളിലാണ് ഹര്‍ജി തള്ളാനായി കോടതി ചൂണ്ടിക്കാണിച്ചത്. പരാതി നല്‍കുന്നതിലുണ്ടായ കാലതാമസം വിശ്വാസ്യതയെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
രണ്ടാമതായി പരാതിക്കാരിയുടെ മൊഴികളിലെ വൈരുദ്ധ്യം കോടതി പരിശോധിച്ചു. മജിസ്ട്രേറ്റ് മുമ്പാകെ നല്‍കിയ മൊഴിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയും തമ്മില്‍ പ്രകടമായ വൈരുദ്ധ്യങ്ങളുള്ളതായി കോടതി കണ്ടെത്തി.നീലലോഹിതദാസന്‍ നാടാര്‍ ഒരു സീരിയല്‍ ഒഫന്‍ഡറാണെന്ന് വാദത്തിനിടെ പരാതിക്കാരിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക റബേക്ക ജോണ്‍ വാദിച്ചിരുന്നു. അദ്ദേഹത്തിനെതിരെ സമാനമായ മറ്റ് ചില പരാതികള്‍ കൂടിയുണ്ടെന്ന കാര്യവും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
എന്നാല്‍, ഈ കേസില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതോടെ ഇത്തരം പരാമര്‍ശങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തുടര്‍ന്ന് പരാതിക്കാരി സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ട് കോടതി അന്തിമവിധി പുറപ്പെടുവിക്കുകയായിരുന്നു.
