വിവാഹം കഴിക്കാതെ രേഷ്മ റസ്റ്റ് എടുത്തത് ഗര്‍ഭകാലത്ത് മാത്രം; ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ചതും കുഞ്ഞുണ്ടായ കൊല്ലം സ്വദേശിക്കൊപ്പം മാത്രം; ഒരുഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മറ്റൊരു ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാന്‍ കൂട്ടായത് മൂന്നാം ഭര്‍ത്താവ്; മോഷണമോ, സാമ്പത്തിക തട്ടിപ്പോ നടത്താത്ത രേഷ്മയ്ക്ക് വിവാഹ തട്ടിപ്പ് ഭ്രമമോ?

രേഷ്മയ്ക്ക് വിവാഹ തട്ടിപ്പ് ഭ്രമമോ?

Update: 2025-06-10 06:44 GMT

തിരുവനന്തപുരം: എല്ലാ ഭര്‍ത്താക്കന്മാരോടും പറഞ്ഞിരുന്നത് ബിഹാറില്‍ അദ്ധ്യാപികയെന്ന്. ഭര്‍തൃവീട്ടുകാരോട് എപ്പോഴും നല്ല അടുപ്പം സ്‌നേഹം. ഒരുഭര്‍ത്താവിന്റെ വീട്ടില്‍ നിന്നിറങ്ങി അടുത്ത ആളിന്റെ വീട്ടിലേക്ക് പോയാലും ആര്‍ക്കും പരാതിയോ, പരിഭവമോ തോന്നാത്ത വിധത്തില്‍ ക്യത്യസമയത്ത് എല്ലാവരെയും വിളിക്കും. വിവാഹത്തട്ടിപ്പു കേസില്‍ അറസ്റ്റിലായ എറണാകുളം ഉദയംപേരൂര്‍ സ്വദേശി രേഷ്മ (30) ഏന്തെങ്കിലും മോഷണം നടത്തിയതായോ, പണം തട്ടിപ്പ് നടത്തിയതായോ, വിവാഹം കഴിച്ചവര്‍ക്കാര്‍ക്കും പരാതിയില്ല. അട്ടക്കുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രേഷ്മ എന്തിനാണ് ഈ സാഹസത്തിന് മുതിര്‍ന്നതെന്ന് പൊലീസിന് ഇതുവരെ പിടികിട്ടിയിട്ടില്ല. ഇന്നുആര്യനാട് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായേക്കും.

വിവാഹം കഴിക്കാതെ റസ്റ്റ് എടുത്തത് ഗര്‍ഭകാലത്ത് മാത്രം

വിവാഹം കഴിക്കല്‍ രേഷ്മയ്ക്ക് ഒരുഹരമായിരുന്നോ? അതറിയില്ല. എന്തായാലും രേഷ്മ വിവാഹം കഴിക്കാതെ വിശ്രമിച്ചത് ഗര്‍ഭകാലത്തുമാത്രമായിരുന്നു. എല്ലാഭര്‍ത്താക്കന്മാരെയും തരാതരം വേണ്ട പോലെ ഉപയോഗിക്കാന്‍ രേഷ്മ മിടുക്കിയായിരുന്നു. ഒരുഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മറ്റൊരു ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാന്‍ മാത്രമല്ല, പുതിയ വിവാഹത്തിന് മണ്ഡപത്തിലേക്ക് പോകാനും രേഷ്്മ പഴയ ഭര്‍ത്താക്കന്മാരെ വിദഗ്ധമായി പ്രയോജനപ്പെടുത്തി. ബസില്‍ കയറാനും ടാക്‌സി പിടിക്കാനും മെനക്കെട്ടില്ല. എവിടെയും കൊണ്ടുവിടാന്‍ ഭര്‍ത്താക്കന്മാര്‍ സദാ തയ്യാറായിരുന്നു.

ചില ഭര്‍ത്താക്കന്മാര്‍ വിവാഹം കഴിച്ച് പുറത്ത് പോയത് രേഷ്മയ്ക്ക് കൂടുതല്‍ സൗകര്യമായി. അമേരിക്കയില്‍ നഴ്‌സ് ആയ തൊടുപുഴ സ്വദേശി ഫെബ്രുവരി 17ന് നാട്ടിലെത്തി 19ന് രേഷ്മയെ വിവാഹം കഴിച്ച ശേഷം 24ന് യുഎസിലേക്കു മടങ്ങി. 29 വരെ ഭര്‍തൃവീട്ടില്‍ കഴിഞ്ഞ രേഷ്മ തുടര്‍ന്ന് വാളകം സ്വദേശിയുടെ അടുത്തേക്കു പോയി. മാര്‍ച്ച് ഒന്നിനായിരുന്നു വാളകം സ്വദേശിയുമായുള്ള വിവാഹം. സര്‍ട്ടിഫിക്കറ്റ് എടുക്കാനുണ്ടെന്ന് പറഞ്ഞ് ഇറങ്ങിയാണ് അവിടെനിന്ന് തൊടുപുഴയിലെ ഭര്‍തൃവീട്ടിലേക്കു പോയിരുന്നത്.

ഉപകാരികളായ ഭര്‍ത്താക്കന്മാര്‍

അതിനിടയിലാണ് മാട്രിമോണി സൈറ്റ് വഴി കോട്ടയം സ്വദേശിയുമായി പരിചയപ്പെട്ടത്. തൊടുപുഴയില്‍ നിന്നു വാളകത്തേക്കുള്ള ബൈക്ക് യാത്രകള്‍ക്ക് കോട്ടയം സ്വദേശി രേഷ്മയ്ക്ക് ഉപകാരമായി. ആര്യനാട്ടെ പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് തിരുവനന്തപുരത്ത് രേഷ്മയെ എത്തിച്ചതും ഇതേ ആള്‍ തന്നെയാണ്.

ആര്യാനാടുള്ള പഞ്ചായത്ത് അംഗവുമായി ഓണ്‍ലൈനില്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെടുന്നത്. തനിക്കു ബിഹാറില്‍ പോകണമെന്നും തിരുവനന്തപുരത്ത് ഒരാവശ്യം ഉണ്ടെന്നുമാണ് കോട്ടയം സ്വദേശിയോട് പറഞ്ഞത്. ജൂണ്‍ 5ന് വൈകിട്ട് കോട്ടയം സ്വദേശി രേഷ്മയുമായി വെമ്പായത്തേക്കു പുറപ്പെട്ടു. ബിഹാറിലേക്കു പോകും മുന്‍പ് താലികെട്ട് നടത്തണമെന്ന് കോട്ടയം സ്വദേശി പറഞ്ഞതോടെ യാത്രയ്ക്കിടെ ഒരു ക്ഷേത്രത്തില്‍ കയറി. നട അടച്ചിരുന്നതിനാല്‍ 5-ാം തീയതിയിലെ വിവാഹം നടന്നില്ല. തൊട്ടടുത്ത ദിവസമാണ് പഞ്ചായത്തംഗവുമായി വിവാഹം നടക്കാനിരുന്നതും രേഷ്മ പൊലീസ് പിടിയിലാകുന്നതും. വിവാഹത്തിനു ശേഷം ഒരാവശ്യത്തിന് തൊടുപുഴയിലേക്കു പോകുമെന്ന് രേഷ്മ പഞ്ചായത്ത് അംഗത്തോടും പറഞ്ഞിരുന്നു.

അതേസമയം വിവാഹശേഷം കൂടുതല്‍ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിയോടൊപ്പമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ബന്ധത്തിലായിരുന്നു കുഞ്ഞുണ്ടായത്. പിടിയിലാകുമ്പോള്‍ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവര്‍ക്കും വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. പഞ്ചായത്തംഗവുമായുള്ള വിവാഹ ദിവസം കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് കുളിമുറിയില്‍ കയറിയെങ്കിലും കുളിച്ചിരുന്നില്ല. ഇത് പ്രതിശ്രുത വരന്റെ സുഹൃത്തിന്റെ ഭാര്യ കണ്ടുപിടിച്ചു. സംശയം മണത്ത ഇവര്‍ വിവരം പ്രതിശ്രുത വരനെ അറിയിച്ചു. ബ്യൂട്ടിപാര്‍ലറില്‍ കയറിയ തക്കത്തിന് രേഷ്മയുടെ ബാഗ് ഇവര്‍ പരിശോധിച്ചപ്പോള്‍ അതില്‍ മുന്‍വിവാഹ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തി. ഇതോടെയാണ് രേഷ്മയ്ക്ക് പിടിവീണത്. സംസ്‌കൃതം ന്യായത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും ചെയ്യുന്നെന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്.

തീവണ്ടിയാത്രയ്ക്കിടയില്‍ പരിചയപ്പെട്ട അങ്കമാലി സ്വദേശി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികള്‍ എന്നിവരെയും വിവാഹം ചെയ്തതായി വിവരമുണ്ട്. കൊല്ലം സ്വദേശിക്കൊപ്പമാണ് കൂടുതല്‍ കാലം ജീവിച്ചത്. ഭൂരിഭാഗം ഭര്‍ത്താക്കന്മാരെയും ഒരാഴ്ചയ്ക്കുശേഷം ഉപേക്ഷിച്ചു കടന്നുകളയുകയാണ് രേഷ്മയുടെ രീതി

Tags:    

Similar News