ശ്രമിച്ചത് കണ്ണട തിരിച്ചു നല്‍കാന്‍.... തെറ്റിദ്ധാരണയുണ്ടാക്കി; യാത്രക്കാരിയെ സഹായിക്കാന്‍ വന്ദേഭാരതില്‍ നിന്നിറങ്ങി; ഡോര്‍ അടഞ്ഞതോടെ തിരികെ കയറാനായില്ല; ആ കണ്ണട ഡോക്ടര്‍ക്ക് കിട്ടിയപ്പോള്‍ നന്ദിയും കിട്ടി; വന്ദേഭാരതില്‍ ഋഷിരാജ് സിംഗിന് സംഭവിച്ചത്

Update: 2025-10-13 08:51 GMT

തിരുവനന്തപുരം: വന്ദേഭാരത്ട്രെയിനില്‍ ഡോക്ടര്‍ മറന്നു വച്ചു പോയ കണ്ണട മടക്കി നല്‍കാന്‍ സഹായിക്കുകയാണ് താന്‍ ചെയ്തതെന്നു മുന്‍ പോലീസ് ഉന്നതന്‍ അറിയിച്ചു. ആര്‍.പി.എഫിനെ കണ്ണട ഏല്‍പ്പിക്കാന്‍ വേണ്ടി ഫുഡ് കോര്‍ട് ഉടമയെ ഏല്‍പ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടാം തീയതിയാണ് സംഭവം. ഋഷിരാജ് സിംഗാണ് പ്രതിസന്ധിയില്‍ പെട്ടത്. ഡോക്ടര്‍ക്ക് കണ്ണട നല്‍കാനായി എറണാകുളത്ത് ഇറങ്ങി. പക്ഷേ അവരെ കണ്ടില്ല. തുടര്‍ന്ന് സ്റ്റേഷനിലെ ഫുഡ് കോര്‍ട്ടില്‍ കണ്ണട ഏല്‍പ്പിക്കുകയായിരുന്നു. ബാക്കി കാര്യങ്ങളെല്ലാം ചെയ്യണമെന്നു പറയുകയും ചെയ്തു. കണ്ണട ഡോക്ടര്‍ക്ക് നല്‍കാനാണ് താന്‍ ശ്രമിച്ചത്. കണ്ണട തിരിച്ചു കിട്ടിയ സന്തോഷത്തില്‍ ഉടമയായ വനിതാ ഡോക്ടര്‍ ഫോണില്‍ വിളിച്ച് തന്നോട് നന്ദി അറിയിക്കുകയും ചെയ്തു.

കണ്ണട സഹയാത്രികയ്ക്ക് തിരിച്ചു കിട്ടാനാണ് അവ എറണാകുളം റെയില്‍വേ സ്റ്റേഷനിലെ ഫുഡ് കോര്‍ട്ടില്‍ ഏല്‍പ്പിച്ചത്. എക്സിക്യൂട്ടീവ് കോച്ചില്‍ തൊട്ടടുത്ത സീറ്റില്‍ ഇരുന്ന യാത്രക്കാരി കണ്ണടയും പുസ്തകവും മറന്നുവച്ചത് ശ്രദ്ധയില്‍ പെട്ടു. ഇത് തിരികെ നല്‍കാനായി പുറത്തിറങ്ങിയെങ്കിലും യുവതിയെ കണ്ടെത്താനോ വന്ദേഭാരതില്‍ തിരിച്ചു കയറാനോ അയില്ല. ഇതാണ് കണ്ണട കാണാതായതിലെ ആശയക്കുഴപ്പത്തിന് കാരണം. കണ്ണട കൊടുക്കാന്‍ പുറത്തിറങ്ങി തിരിച്ചു വന്നപ്പോള്‍ വന്ദേഭാരതിലെ ഡോറും അടഞ്ഞു പോയിരുന്നു. ഇതോടെ ഫോണില്‍ ടി.ടി.ആറിനെ വിളിച്ച് തീവണ്ടിയിലുണ്ടായിരുന്ന തന്റെ മൊബൈല്‍ ഫോണും ബാഗും തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഏല്‍പ്പിക്കണമെന്നു ആവശ്യപ്പെട്ടു. അതിന് ശേഷം കണ്ണടയും പുസ്തകവും സ്റ്റേഷനുള്ളില്‍ പരിചയമുള്ള കടയിലും നല്‍കി. ആര്‍.പി.എഫിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് മറ്റൊരു തീവണ്ടിയില്‍ തിരൂരിലേക്കും പോയി. ഇതിനിടെയാണ് ആശയ കുഴപ്പങ്ങളുണ്ടായത്. വന്ദേഭാരതിലെ മാത്രമല്ല റെയില്‍വേ സ്റ്റേഷനിലേയും സി.സി.ടിവി ദൃശ്യങ്ങള്‍ റെയില്‍വേ പോലീസ് പരിശോധിച്ചിരുന്നു. അതിനിടെ ഐ.പി.എസുകാരന് വീഴ്ചയൊന്നും സംഭവിച്ചില്ലെന്ന് പോലീസ് അസോ. നേതാവ് സി.ആര്‍. ബിജു ഫേസ് ബുക്കില്‍ കുറിപ്പിട്ടിരുന്നു.

വന്ദേഭാരതില്‍ തിരുവനന്തപുരത്തുനിന്നും തിരൂരിലേക്കുള്ള യാത്രയ്ക്കിടെ എതിര്‍വശത്തെ സീറ്റിലുണ്ടായിരുന്ന തൃശ്ശൂര്‍ സ്വദേശിനി ഡോ. രമാ മുകേഷിനെ സഹായിക്കാന്‍ ശ്രമിച്ചക്കുകയായിരുന്നു ഋഷിരാജ് സിങ്്. തീവണ്ടി എറണാകുളത്ത് എത്തിയപ്പോള്‍ ഡോക്ടറും ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവും മകളും ഇറങ്ങാനൊരുങ്ങുന്നത് അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതുവരെ പുസ്തകം വായിച്ചിരുന്ന ഡോക്ടര്‍ കണ്ണട ഊരി സീറ്റിന്റെ പൗച്ചില്‍ െവച്ചു. ബാഗുകള്‍ എടുത്ത് മകള്‍ക്കൊപ്പം ഇറങ്ങാനുള്ള തിരക്കിലായിരുന്നു.

തീവണ്ടി സ്റ്റേഷനില്‍ നിര്‍ത്തി അല്പനേരം കഴിഞ്ഞപ്പോഴാണ് ഡോക്ടറുടെ കണ്ണടയും പുസ്തകവും സീറ്റിനു സമീപം ഇരിക്കുന്നത് അദ്ദേഹം കണ്ടത്. മറന്നുെവച്ചതാണെന്നു കരുതി തിരിച്ചേല്‍പ്പിക്കാന്‍ പിന്നാലെ ഋഷിരാജ് സിങ്ങും ട്രെയിനില്‍നിന്നും ഇറങ്ങി. എന്നാല്‍, ഒപ്പം യാത്രചെയ്തിരുന്ന മകള്‍ എറണാകുളത്ത് ഇറങ്ങിയപ്പോള്‍ യാത്രപറയാന്‍ വാതിലിനടുത്തേക്കു നീങ്ങി ഡോക്ടറും ഭര്‍ത്താവും തീവണ്ടിയില്‍നിന്നും ഇറങ്ങിയിരുന്നില്ല, വാതിലിനു സമീപത്തുനിന്ന ഇവരെ കാണാതെയാണ് ഋഷിരാജ് സിങ് പ്ലാറ്റ്ഫോമില്‍ ഇവരെ തിരഞ്ഞത്. ഇതിനിടെ ഡോര്‍ അടയുകയും വന്ദേഭാരത് നീങ്ങുകയും ചെയ്തു.

സഹായിക്കാന്‍ ഇറങ്ങിയ ഋഷിരാജ് സിങ്ങിന് തീവണ്ടി നഷ്ടമായി. അദ്ദേഹത്തിന്റെ പഴ്സും ഐഫോണും ബാഗും ഉള്‍പ്പെടെയുള്ള വിലകൂടിയ വസ്തുക്കള്‍ തീവണ്ടിയിലുമായി. പ്ലാറ്റ്ഫോമിലെ ഈറോഡ് റസ്റ്ററന്റിലെത്തിയ ഋഷിരാജ് സിങ് കണ്ണടയും പുസ്തകവും റെയില്‍വേ പോലീസിനു കൈമാറാനുള്ള ഏര്‍പ്പാട് ചെയ്തു. പരിചയമുള്ള മാനേജരില്‍നിന്ന് 500 രൂപ കടം വാങ്ങി അടുത്ത തീവണ്ടിയില്‍ ടിക്കറ്റ് എടുത്തു. വന്ദേഭാരതിലുള്ള തന്റെ ബാഗും മൊബൈല്‍ഫോണും തിരൂരില്‍ തന്നെ കൂട്ടാനെത്തുന്ന വ്യക്തിക്കു കൈമാറാനുള്ള ഏര്‍പ്പാടും ചെയ്തു.

ഇതിനിടെ ഡോക്ടറും ഭര്‍ത്താവും തീവണ്ടിയില്‍ കണ്ണടയ്ക്കായി തിരച്ചില്‍ ആരംഭിച്ചിരുന്നു. തൃശ്ശൂരില്‍ ഇറങ്ങിയ ഡോക്ടര്‍ ഇവ കാണാനില്ലെന്നു പരാതി നല്‍കി. സിസിടിവി പരിശോധനയില്‍ കണ്ണടയുമായി പോയത് മുന്‍ ഡിജിപിയാണെന്ന് വ്യക്തമായി. ഇതാണ് ആശയക്കുഴപ്പമായി മാറിയത്.

Tags:    

Similar News