ആംബുലന്‍സ് ഡ്രൈവറോട് പറഞ്ഞത് പമ്പ ഗണപതി കോവലിന് താഴെ കാത്തു നില്‍ക്കാന്‍; ഡ്രൈവറെ ഞെട്ടിച്ച് കയറിയത് യുവതികള്‍; ഒപ്പമുണ്ടായിരുന്ന പോലീസ് പറഞ്ഞത് അനുസരിച്ച് ബെയ്‌ലി പാലം വരെ അവരെ എത്തിച്ചു; ആ ഗൂഡാലോചനയ്ക്ക് പിന്നില്‍ നിന്ന ത്രിമൂര്‍ത്തികള്‍ ജയിലിനുള്ളില്‍; ശരണം വിളികളുമായി മലചവിട്ടി വിശ്വാസികള്‍; പമ്പയിലെ കൗണ്ടറിന്റെ ചില്ല് തകര്‍ക്കുന്ന വിശ്വാസ ആവേശം; ശബരിമല പുണ്യ വഴിയിലേക്ക്

Update: 2025-11-17 07:51 GMT

ശബരിമല: ശബരിമലയില്‍ വന്‍ ഭക്തജന പ്രവാഹം. വൃശ്ചിക പുലരയില്‍ സാധാരണ സാക്ഷ്യം വഹിക്കാത്ത അത്ര തിരക്കാണ് സന്നിധാനത്ത്. സ്വര്‍ണ്ണ പാളി വിവാദവും മുന്‍ ദേവസ്വം പ്രസിഡന്റ് കെ വാസു അടക്കമുള്ളവരുടെ അറസ്റ്റുമെല്ലാം വിശ്വാസികളെ ആവേശത്തിലാക്കുന്നുണ്ട്. സ്ത്രീ പ്രവേശന വിവാദ കാലത്തിന് ശേഷം പലരും ശബരിമലയിലേക്ക് പോയിരുന്നില്ല. ഇത്തവണ അവരും സന്നിധാനത്ത് എത്തുന്നുണ്ട്. സ്ത്രീ പ്രവേശനത്തിന് കൂട്ടു നിന്ന അന്ന് ശബരിമലയിലെ പ്രധാന ഉത്തരവാദിത്വത്തിലുണ്ടായിരുന്ന പ്രധാനികള്‍ എല്ലാം അഴിക്കുള്ളിലാണ്. അന്ന് ദേവസ്വം കമ്മീഷണറായിരുന്ന എന്‍ വാസു പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി. എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറായിരുന്നു. സ്ത്രീ പ്രവേശന കാലത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവും. അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാറും മറ്റ് ബോര്‍ഡ് മെമ്പര്‍മാരും അറസ്റ്റിലാകാനും സാധ്യതയുണ്ട്. സ്വര്‍ണ്ണ കൊള്ളയിലാണ് ഈ അറസ്റ്റുകള്‍, സന്നിധനാത്തെ മോഷണങ്ങള്‍ പുറത്തു വന്നത് പോലും അയ്യപ്പ വിശ്വാസികളെ ആവേശത്തിലാക്കിയിട്ടുണ്ട്.

ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കിയത് ആംബുലന്‍സ് ഉപയോഗിച്ചായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ ആംബുലന്‍സിനെ പമ്പയിലേക്ക് അയച്ചതിന് പിന്നില്‍ അടക്കം ഗൂഡാലോചനയുണ്ടായിരുന്നു. ഡ്രൈവറോട് പോലും കാരണം പറഞ്ഞിരുന്നില്ല. പമ്പയില്‍ പോയി കാത്തു നില്‍ക്കാനായിരുന്നു ഡ്രൈവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. അവിടെ കാത്തു നിന്ന ആ വണ്ടിയിലേക്ക് കയറിയത് യുവതികളായിരുന്നു. ആ അംബുലന്‍സ് പോലീസുമായി മരക്കൂട്ടം കടന്ന് സന്നിധാനത്തിന് മുമ്പുള്ള പോയിന്റില്‍ നിന്നു. ബെയ്‌ലി പാലം വഴി അവരുടെ സ്ത്രീ പ്രവേശനം ഉറപ്പാക്കി. ഈ സംഭവം പോലീസിലെ ചില ഉന്നതര്‍ക്ക് പുറമേ അറിയാമായിരുന്ന മൂന്ന് പേരാണ് അഴിക്കുള്ളിലുള്ളതെന്നാണ് നിഗമനം. ഇതിനൊപ്പം ഇതിന് പിന്നില്‍ ചരടു വലിച്ച പോലീസ് ഉദ്യോഗസ്ഥന്റെ അച്ഛന്‍ അടക്കം സ്വര്‍ണ്ണ കൊള്ള കേസില്‍ പ്രതിസ്ഥാനത്തുണ്ട്. ഇതെല്ലാം ഭക്തരില്‍ വിശ്വാസം കൂട്ടിയെന്നാണ് വിലയിരുത്തല്‍.

ഞായറാഴ്ച വൈകീട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍നമ്പൂതിരി നടതുറന്നതോടെയാണ് ഒരു തീര്‍ഥാടനകാലത്തിനുകൂടി തുടക്കമായത്. മേല്‍ശാന്തി ശ്രീകോവിലില്‍നിന്നുള്ള ദീപമേന്തി, പതിനെട്ടാംപടിയിറങ്ങി ആഴി ജ്വലിപ്പിച്ചു. ഇരുമുടിയുമായി പടവുകള്‍ക്കുതാഴെ നിന്ന, നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ അദ്ദേഹം സന്നിധാനത്തേക്ക് ആനയിച്ചു. തുടര്‍ന്ന് ഭക്തരെ പടികയറാന്‍ അനുവദിച്ചു. അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്തരാണ് കൂടുതലായി എത്തിയത്. സന്ധ്യയോടെ നിയുക്ത മേല്‍ശാന്തി പ്രസാദ്നമ്പൂതിരിയെ അഭിഷേകംചെയ്ത് അവരോധിക്കുന്ന ചടങ്ങുകള്‍ നടന്നു. മാളികപ്പുറം മേല്‍ശാന്തിയായി മനുനമ്പൂതിരിയും അഭിഷിക്തനായി. തിങ്കളാഴ്ച പുതിയ മേല്‍ശാന്തിമാരാണ് നട തുറന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി, ഘട്ടംഘട്ടമായാണ് പമ്പയിലെ നടപ്പന്തലില്‍നിന്ന് തീര്‍ഥാടകരെ കടത്തിവിടുന്നത്.

ഇതിനായി കൂടുതല്‍ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പുലര്‍ച്ചെ മൂന്നുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയും വൈകീട്ട് മൂന്നുമുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശനം അനുവദിക്കുക. 27-നാണ് മണ്ഡലപൂജ. പമ്പ ഗണപതിക്ഷേത്രത്തിന് സമീപമുള്ള സ്‌പോട്ട് ബുക്കിങ് കൗണ്ടറില്‍ വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നുണ്ട് ബുക്കിങ് വൈകിയത് ബഹളത്തിനും ഇടയാക്കി. ശനിയാഴ്ചമുതല്‍ത്തന്നെ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് നൂറുകണക്കിന് ഭക്തര്‍ പമ്പയില്‍ എത്തിയിരുന്നു. ഇവര്‍ ബുക്കിങ്ങിനായി കൗണ്ടറിനുമുന്നില്‍ വരിനിന്നു. ഞായറാഴ്ച രാവിലെ കൂടുതല്‍ ഭക്തര്‍ എത്തി.

തിരക്ക് നിയന്ത്രണാതീതമായതോടെ ബഹളവും വാക്കേറ്റവുമായി. ചെറിയതോതില്‍ ഉന്തും തള്ളും ഉണ്ടായതോടെയാണ് കൗണ്ടറിന്റെ ചില്ല് തകര്‍ന്നത്. ആ തിരക്ക് ഇപ്പോഴും തുടരുന്നു. ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് വിരിവെക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് പമ്പയിലും സന്നിധാനത്തെ നടപ്പന്തലിലും ഒരുക്കിയിട്ടുള്ളത്. പമ്പാതീരത്ത് രണ്ടിടത്തായാണ് പന്തലുകള്‍. ദര്‍ശനം കഴിഞ്ഞെത്തുന്ന ഭക്തര്‍ക്ക് നടപ്പന്തലിലും വിശ്രമിക്കാം. ഇവിടെ വിശ്രമിക്കാന്‍ പുല്‍പ്പായകള്‍ നല്‍കും. തിങ്കളാഴ്ചത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് 70,000 ആണ്. 20,000 പേര്‍ക്കാണ് സ്‌പോട്ട് ബുക്കിംഗിന് അവസരം. എന്നാല്‍ വരുന്ന എല്ലാവര്‍ക്കും അനുവദിക്കേണ്ട അവസ്ഥയുണ്ട്.

ശബരിമല നട തുറന്നതോടെ തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ എരുമേലിയില്‍ തിരക്കേറി. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് തീര്‍ഥാടകരുടെ പ്രവാഹം തുടങ്ങി. എരുമേലി പട്ടണവും പരിസര പ്രദേശങ്ങളും വാഹനങ്ങള്‍ നിറഞ്ഞു. വിവിധകേന്ദ്രങ്ങളില്‍ അന്നദാന ക്യാമ്പുകള്‍ തുറന്നു. കാനനപാത വഴിയും തീര്‍ഥാടകരെത്തുന്നുണ്ട്. എല്ലായിടവും പൊലീസിന്റെ ക്യാമറ നിരീക്ഷണത്തിലാണ്. ഈ തിരക്ക് ശബരിമലയില്‍ ഭക്തര്‍ കാട്ടുന്ന ആവേശത്തിന് തെളിവാണ്. നിലയ്ക്കലില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, റാന്നി ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ വലിയമ്പലം ജങ്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കെഎസ്ആര്‍ടിസി ജങ്ഷന്‍ വഴി കാഞ്ഞിരപ്പള്ളി എരുമേലി റോഡിലെത്തി തിരിഞ്ഞുപോകണം.

എരുമേലി വാവരുപള്ളിയില്‍നിന്ന് തീര്‍ഥാടകര്‍ വലതുവശം ചേര്‍ന്നു വേണം പേട്ടതുള്ളല്‍ നടത്തി വലിയമ്പലത്തിലെത്താന്‍. എരുമേലിയില്‍നിന്ന് റാന്നി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഇടതുഭാഗം വഴി പോകണം. വലിയമ്പലം വളപ്പില്‍ നിര്‍മാണം നടന്നുവരുന്ന അന്നദാന മണ്ഡപത്തിന്റെ രണ്ടു നിലകള്‍ ഇത്തവണ വിരിപ്പന്തലിനായി തുറന്നുകൊടുക്കും. 400 തീര്‍ഥാടകര്‍ക്ക് ഒരുമിച്ച് ഇവിടെ വിരിവയ്ക്കാം. എരുമേലി ചന്ദനക്കുടം ജനുവരി 10നും ചരിത്രപ്രസിദ്ധമായ പേട്ടതുള്ളല്‍ ജനുവരി 11 നും നടക്കും.

Tags:    

Similar News