അറ്റകുറ്റപ്പണികള്‍ നടത്തിയപ്പോള്‍ തൂക്കവ്യത്യാസം വന്നിട്ടുണ്ടാകും; ചില ഭാഗങ്ങള്‍ കട്ട് ചെയ്ത് പുതിയ ഭാഗം ഘടിപ്പിച്ചിരുന്നു; ശബരിമല സ്വര്‍ണപ്പാളി കേസില്‍ സത്യം ബോധ്യപ്പെടുത്തും; വിജിലന്‍സ് അന്വേഷണവുമായി സഹകരിക്കുമെന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി

അറ്റകുറ്റപ്പണികള്‍ നടത്തിയപ്പോള്‍ തൂക്കവ്യത്യാസം വന്നിട്ടുണ്ടാകും

Update: 2025-09-18 02:19 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി കേസിലെ അന്വേഷണവുമായി സഹകരിക്കുമെന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. ദ്വാരപാലക പാളിയിലെ തൂക്ക വ്യത്യാസത്തില്‍ അന്വേഷണം നടത്തി വ്യക്തത ഉണ്ടാകട്ടെയെന്ന് അദ്ദേഹം പ്രതികരിച്ചു. ദ്വാര പാലക ശില്‍പ്പത്തിന്റെ കോപ്പര്‍ പാളികളാണ് ദേവസ്വം കൈമാറിയത്. അറ്റകുറ്റപ്പണികള്‍ നടത്തി സ്വര്‍ണം പൊതിയണം എന്നായിരുന്നു ആവശ്യം.

അറ്റകുറ്റപ്പണികള്‍ നടത്തിയപ്പോള്‍ തൂക്കവ്യത്യാസം വന്നിട്ടുണ്ടാകും. ചില ഭാഗങ്ങള്‍ കട്ട് ചെയ്ത് പുതിയ ഭാഗം ഘടിപ്പിച്ചിരുന്നു. അരക്ക് നീക്കം ചെയ്യുകയും പോളിഷ് നടത്തുകയും ചെയ്തിട്ടുണ്ട്. സ്വര്‍ണ്ണം പൂശുന്നതിനു മുന്‍പാണ് ഇത് ചെയ്തത്. ഹൈക്കോടതി പറഞ്ഞ തൂക്കക്കുറവ് ചിലപ്പോള്‍ അങ്ങനെ സംഭവിച്ചതാകാമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം കോപ്പര്‍ പാളികള്‍ക്ക് എത്ര തൂക്കം ഉണ്ടായിരുന്നുവെന്ന് തനിക്കറിയില്ലെനും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.

സ്വര്‍ണ്ണം പൊതിയുന്നതിന് മുന്‍പ് 38.258 ഗ്രാം തൂക്കം ആയിരുന്നു പാളികള്‍ക്ക്. ചെന്നൈയിലെത്തിയ ദേവസ്വം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് തൂക്കിയത്. 394.9 ഗ്രാം സ്വര്‍ണ്ണം ഈ കോപ്പര്‍ പാളികളില്‍ പൊതിഞ്ഞു.

അറ്റകുറ്റപ്പണികള്‍ക്ക് മുന്‍പ് കോപ്പര്‍ പാളികള്‍ക്ക് എത്ര തൂക്കം ഉണ്ടായിരുന്നുവെന്ന് തനിക്കറിയില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. സന്നിധാനത്ത് താനും ബന്ധുവും ആണ് കോപ്പര്‍ പാളി കൊണ്ടുപോകാന്‍ എത്തിയതെന്നും പമ്പ വരെ ട്രാക്ടറിലും പിന്നീട് സ്വന്തം കാറിലും ആണ് അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.

ശബരിമല ദ്വാരപാലകശില്‍പ്പങ്ങളുടെ സ്വര്‍ണം ആവരണംചെയ്ത പാളികളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ, ആവിയാകാന്‍ പെട്രോള്‍ ഒന്നും അല്ലല്ലോ സ്വര്‍ണമെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. സ്വര്‍ണപ്പാളിയുടെ ഭാരത്തിലുണ്ടായ കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു ദേവസ്വം ബെഞ്ചിന്റെ ഈ പരാമര്‍ശം. ഭാരത്തിലുണ്ടായ കുറവില്‍ ഉത്തരം വേണമെന്നും കോടതി പറഞ്ഞു.

ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണം ആവരണംചെയ്ത ചെമ്പുപാളികള്‍ 2019-ല്‍ സ്വര്‍ണം പൂശാനായി ചെന്നൈയിലേക്കു സ്പോണ്‍സര്‍ കൊണ്ടുപോകുമ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ആരും ഒപ്പം പോയിരുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ബെംഗളൂരൂവില്‍ താമസിക്കുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയെന്ന മലയാളിയാണ് ദ്വാരപാലകരുടെ സ്വര്‍ണം ആവരണംചെയ്ത ചെമ്പുപാളികള്‍ക്ക് സ്വര്‍ണം പൂശിനല്‍കാം എന്ന് വാഗ്ദാനംചെയ്ത് 2019-ല്‍ എത്തിയത്. ഈ വാഗ്ദാനം സ്വീകരിച്ചാണ് ദേവസ്വം ബോര്‍ഡ് 2019 ജൂലായ് 19, 20 തീയതികളിലായി ചെമ്പുപാളികള്‍ ഊരിനല്‍കിയത്. സ്വര്‍ണപ്പാളികള്‍ നല്‍കുമ്പോള്‍ തിരുവാഭരണ കമ്മിഷണര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍, അഡിമിനിസ്‌ട്രേറ്റീവ് ഓഫീസര്‍, തന്ത്രി തുടങ്ങിയവരുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല.

ചെമ്പുപാളികളുടെ ഭാരം സന്നിധാനത്ത് തൂക്കിയപ്പോള്‍ 25.4 കിലോഗ്രാമും പീഠങ്ങളുടെ ഭാരം 17.400 കിലോഗ്രാമും ആയിരുന്നു. ആകെ ഭാരം 42.8 കിലോഗ്രാം. ഓഗസ്റ്റ് 29-ന് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച ഇവ തൂക്കിയത് തിരുവാഭരണ കമ്മിഷണറുടെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ്. അപ്പോള്‍ തയ്യാറാക്കിയ മഹസറില്‍ തൂക്കം രേഖപ്പെടുത്തിയത് 38.258 കിലോ എന്നാണ്.

സ്വര്‍ണം പൂശിയശേഷം സ്മാര്‍ട്ട് ക്രിയേഷന്‍സില്‍വെച്ച് വീണ്ടും സ്വര്‍ണപ്പാളികള്‍ തൂക്കി. അപ്പോള്‍ ഭാരം 38.653 കിലോഗ്രാം ആയിരുന്നു. സ്വര്‍ണം പൂശിയതോടെ 394 ഗ്രാമിന്റെ വര്‍ധനയാണുണ്ടായത്. അപ്പോഴും ആകെ തൂക്കത്തില്‍ 4.147 കിലോഗ്രാമിന്റെ കുറവുണ്ടായിരുന്നു.

വിജിലന്‍സ് ഹൈക്കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ പ്രകാരം 1999-ല്‍ ദേവസ്വം കമ്മിഷണറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ദ്വാരപാലകര്‍ക്ക് സ്വര്‍ണം ആവരണംചെയ്യാന്‍ ഡിവിഷണല്‍ എന്‍ജിനിയര്‍ക്ക് അനുമതിനല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ചെമ്പുപാളികള്‍ക്ക് സ്വര്‍ണം ആവരണം ചെയ്യുകയും ചെയ്തു. പിന്നെ എന്തിനാണ് 2019-ല്‍ വീണ്ടും സ്വര്‍ണം പൂശാനായി തീരുമാനിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരംകിട്ടാതെ അവശേഷിക്കുകയാണ്.

ശബരിമലയിലെ ദ്വാരപാലകരുടെ സ്വര്‍ണം ആവരണംചെയ്ത ചെമ്പുപാളികള്‍ സ്വര്‍ണം പൂശാനായി ചെന്നൈക്കു കൊണ്ടുപോയശേഷം ഭാരത്തില്‍ കുറവുണ്ടായത് ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതി. ചെന്നൈയില്‍ 2019 സെപ്റ്റംബര്‍ 29-ന് തൂക്കം നോക്കിയപ്പോള്‍ സ്വര്‍ണപ്പാളികള്‍ക്ക് 38.258 കിലോ തൂക്കമേയുള്ളൂ എന്നാണ് കണ്ടെത്തിയത്. മാത്രമല്ല കുറവായ 4.541 കിലോയെക്കുറിച്ച് ഒരു വിശദീകരണവും നല്‍കിയിട്ടില്ലെന്നും ഇത് സ്വര്‍ണപ്പാളിയിലുണ്ടായ കുറവാണെന്നേ സംശയിക്കാനാകൂവെന്നും കോടതി പറഞ്ഞു.

സ്വര്‍ണപ്പാളികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ശബരിമല സ്പെഷ്യല്‍ കമ്മിഷണറെ അറിയിക്കാതെ അറ്റകുറ്റപ്പണിക്കായി ഈ മാസം ആദ്യം ചെന്നൈയിലേക്കു കൊണ്ടുപോയതിനെത്തുടര്‍ന്നാണ് വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. സ്പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു ഇത്.

Tags:    

Similar News