പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരം; ചെയ്‌സു ചെയ്ത് കാര്‍ പിടിച്ചെങ്കിലും ദന്ത ഡോക്ടര്‍ ഓടി മറഞ്ഞു; എംഡിഎംഎയ്‌ക്കൊപ്പം ഡ്രൈവറേയും കിട്ടിയെങ്കിലും പ്രധാന പ്രതിയ്ക്ക് പിന്നാലെ പാഞ്ഞ ധീരത; ടിപ്പര്‍ ലോറിക്ക് മുന്നില്‍ 'ലഹരി വേട്ടയുടെ പോരാളി വീണു'; സിപിഒ സജീഷിന്റേത് ഡ്യൂട്ടിക്കിടെയുള്ള വീരമൃത്യു; ചെറുവത്തൂരുകാരും പോലീസ് സേനയും വിയോഗ ദുഖത്തില്‍

Update: 2025-09-26 07:32 GMT

കാസര്‍കോട്: കാസര്‍കോട് വാഹനാപകടത്തില്‍ മരിച്ചത് ജില്ലയിലെ ലഹരി വിരുദ്ധ സംഘത്തിന്റെ മുന്നണി പോരാളി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ. കെ. സജീഷ് (35) ആണ് വാഹന അപകടത്തില്‍ മരിച്ചത് . മയക്കുമരുന്ന് കേസിലെ പ്രധാന പ്രതിയെ പിടികൂടാനായി നടത്തിയ റെയ്ഡിനിടയില്‍ പുലര്‍ച്ചെ ദേശീയപാതയില്‍ നടന്ന വാഹനാപകടത്തിലാണ് ജീവന്‍ നഷ്ടമായത്. ഒപ്പമുണ്ടായിരുന്ന ഒരു സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് പരിക്ക് പറ്റി.

സജീഷിന്റെ ആള്‍ട്ടോ കാറും എതിരെ വന്ന ടിപ്പര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ചെങ്കള ഇ.കെ. നായനായര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് പറ്റിയ സീനിയര്‍ സിവില്‍ ഓഫീസര്‍ സുഭാഷ് ചന്ദ്രനെ ൃനായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരി കടത്ത് തടയാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. കൊലപ്പെടുത്താനായി ഉണ്ടാക്കിയ അപകടമാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് പോലീസ് വിശദമായ അന്വേഷണം നടത്തും.

ലഹരി കടുത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രാത്രി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ 55-ാം മൈലില്‍ പരിശോധന നടത്തുമ്പോള്‍ സ്വിഫ്റ്റ് കാറ് കടന്നു വരികയും പോലീസിന്റെ നിര്‍ദ്ദേശം മറികടന്ന് അതിവേഗം ഓടിച്ചു പോവുകയും ആയിരുന്നു . തുടര്‍ന്ന് പോലീസ് പിന്തുടരുകയും ചട്ടഞ്ചാലില്‍ വച്ച് കാര്‍ മുന്നിലുണ്ടായിരുന്ന മറ്റൊരു സ്‌കൂട്ടറില്‍ ഇടിച്ചതോടെയാണ് പോലീസിനെ കാറിനെ പിടികൂടാന്‍ സാധിച്ചത് . കാറില്‍ ഉണ്ടായിരുന്ന ദന്തഡോക്ടര്‍ സുനില്‍കുമാര്‍ ഉടനടി ഓടി രക്ഷപ്പെടുകയും ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്ന ചട്ടഞ്ചാല്‍ നിസാമുദീന്‍ നഗര്‍ കുറക്കുന്ന് മൊട്ടയിലെ ബി.എം. അഹമ്മദ് കബീര്‍ പോലീസ് പിടിയിലാകുകയും ചെയ്തു .

കാറില്‍ പരിശോധന നടത്തിയപ്പോള്‍ 3.28 ഗ്രാം എം.ഡി.എം.എയും 10.65 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു . കാറില്‍ നിന്നും രക്ഷപ്പെട്ട ഡോക്ടറെ കണ്ടെത്താനുള്ള പരിശോധനയിലാണ് നാലാംമൈലില്‍ വെച്ച് വാഹന അപകടം ഉണ്ടായത്. ജില്ലാ ലഹരി വേട്ടകളിലെ മുഖ്യ സാന്നിധ്യമായിരുന്നു സജീഷ്. ഡാന്‍സാഫ് സ്‌ക്വാഡില്‍ ഏറ്റവും ധൈര്യവാനായ പൊലീസുകാരന്‍ എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. നിയമവും നീതിയും പുലര്‍ത്താന്‍ സജീഷിന് നല്‍കേണ്ടി വന്നത് അദ്ദേഹത്തിന്റെ തന്നെ ജീവന്‍ ആയിരുന്നു.

Tags:    

Similar News