ഷൂസും മറ്റുരേഖകളും തിരികെ നല്‍കണം; ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശപ്രകാരം കുറ്റം ചുമത്താന്‍ വിസമ്മതിച്ച് സുപ്രീം കോടതി രജിസ്ട്രാര്‍ ജനറല്‍; ബി ആര്‍ ഗവായിക്ക് നേരേ ഷൂ എറിഞ്ഞ അഭിഭാഷകനെ വിട്ടയച്ചു; രാകേഷ് കിഷോറിന്റെ പക്കല്‍ 'സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ പൊറുക്കില്ല' എന്നെഴുതിയ കടലാസുകളും; അഭിഭാഷകന് ബാര്‍കൗണ്‍സിലിന്റെ സസ്‌പെന്‍ഷന്‍

ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെ വിട്ടയച്ചു

Update: 2025-10-06 13:00 GMT

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ ഷൂ എറിഞ്ഞ 71 വയസ്സുള്ള അഭിഭാഷകനെ മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കുറ്റം ചുമത്താന്‍ സുപ്രീം കോടതി രജിസ്ട്രാര്‍ ജനറല്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹി പോലീസ് ഇയാളെ വിട്ടയച്ചത്. ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രാകേഷ് കിഷോര്‍ എന്ന അഭിഭാഷകന് ഷൂസും മറ്റ് രേഖകളും കൈമാറാന്‍് രജിസ്ട്രാര്‍ ജനറല്‍ ഡല്‍ഹി പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഡല്‍ഹി പോലീസിന്റെ സുരക്ഷാ വിഭാഗവും ന്യൂഡല്‍ഹി ജില്ലാ പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇയാളെ ചോദ്യം ചെയ്തത്. രാകേഷ് കിഷോറിന്റെ കൈവശമുണ്ടായിരുന്ന ഒരു വെള്ളക്കടലാസില്‍ 'സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ പൊറുക്കില്ല' എന്ന് എഴുതിയിരുന്നതായി പോലീസ് കണ്ടെത്തി. ഷൂ എറിയുന്ന ഘട്ടത്തിലും ഇയാള്‍ സമാനമായ മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു.

സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍, ഡല്‍ഹി ബാര്‍ കൗണ്‍സില്‍ തുടങ്ങിയവയുടെ കാര്‍ഡുകളും ഇയാളുടെ കൈവശം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ചീഫ് ജസ്റ്റിസിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് ഒന്നാം നമ്പര്‍ കോടതിയിലെ നടപടിക്രമങ്ങള്‍ക്കിടെ രാകേഷ് കിഷോര്‍ തന്റെ ഷൂസ് ഊരി ചീഫ് ജസ്റ്റിസ് ഗവായിക്ക് നേരെ എറിഞ്ഞത്. എന്നാല്‍, ആക്രമണശ്രമത്തില്‍ പതറാതെ ചീഫ് ജസ്റ്റിസ് ഗവായി അഭിഭാഷകരോട് വാദങ്ങള്‍ തുടരാന്‍ ആവശ്യപ്പെടുകയും, 'ഇത്തരം സംഭവങ്ങള്‍ നമ്മളെ ബാധിക്കില്ല' എന്ന് പറയുകയും ചെയ്തിരുന്നു. കോടതി നടപടികള്‍ക്ക് തടസ്സമുണ്ടാകരുതെന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് സ്വീകരിച്ചത്.

Tags:    

Similar News