അസംബ്ലിക്ക് കയറാതെ ബഹമുണ്ടാക്കിയ കുട്ടികള്‍; അധ്യാപിക ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമീടിച്ചെന്ന് പരാതി; മാധ്യമ പ്രവര്‍ത്തകന്റെ മകളെ ശിക്ഷിച്ച അധ്യാപികയ്ക്കെതിരെ സസ്പെന്‍ഷന്‍ വന്നേക്കും; ആ പഴയ മാതൃകാ വിദ്യാലയത്തിന്റെ സല്‍പേര് വീണ്ടും വിവാദത്തില്‍; 2022ല്‍ റാഗിംഗ് പരാതി ഉന്നയിച്ച അമ്മയെ പരിഹസിച്ചയാള്‍ ഇപ്പോള്‍ പരാതിക്കാരന്‍

Update: 2025-06-15 06:48 GMT

തിരുവനന്തപുരം: തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ പൂട്ടിയിട്ട് അധ്യാപിക ഏത്തമിടീച്ചതായി പരാതി. തിരുവനന്തപുരത്ത് ഒരു കാലത്ത് ഏറെ പ്രശസ്തമായിരുന്നു ഈ സ്‌കൂള്‍. ഈ അടുത്ത കാലത്ത് ഏറെ വിവാദങ്ങളിലും പെട്ടു. ഏത്തമിടീച്ച വര്‍ക്ക് എക്‌സ്പീരിയന്‍സ് അധ്യാപികയ്ക്കെതിരെയാണ് പരാതി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സ്‌കൂളില്‍വെച്ച് ഇത്തരമൊരു സംഭവമുണ്ടായത്. വൈകുന്നേരം സ്‌കൂള്‍ വിട്ട് കുട്ടികള്‍ പിരിഞ്ഞ് പോകാനിരിക്കെ ദേശീയ ഗാനം പാടുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങി എന്ന് ചൂണ്ടിക്കാട്ടി ആരോപണവിധേയയായ അധ്യാപിക വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ട് ഏത്തമിടീക്കുകയായിരുന്നു. അന്നേ ദിവസം കുട്ടികള്‍ വീട്ടില്‍ എത്താന്‍ വൈകിയതോടെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പരാതിപ്പെടുകയായിരുന്നു.

എന്നാല്‍ രക്ഷിതാക്കള്‍ പരാതി ഉന്നയിച്ചിട്ടും സ്‌കൂള്‍ അധികൃതര്‍ ഈ വിഷയം ഗൗരവമായി പരിഗണിച്ചില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടക്കത്തില്‍ അധ്യാപികയോട് അധികൃതര്‍ വിശദീകരണം ചോദിച്ചിരുന്നില്ല. സംഭവത്തില്‍ ആരോപണവിധേയയായ അധ്യാപിക മാപ്പ് പറഞ്ഞതായി സ്‌കൂളിലെ പ്രധാന അധ്യാപിക പറഞ്ഞു. ഈ വിവരം അറിഞ്ഞപ്പോള്‍ തന്നെ മീറ്റിങ് വിളിച്ച് ചേര്‍ത്ത് ടീച്ചര്‍ മാപ്പ് പറയുകയും ഇത് ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞതായും പ്രധാന അധ്യാപിക പ്രതികരിച്ചു. ഇടതുപക്ഷ മാധ്യമ പ്രവര്‍ത്തകന്റെ മകളെ അടക്കമാണ് ഏത്തമീടീച്ചത്. ഈ കുട്ടിയുടെ അമ്മ പോലീസുകാരിയുമായിരുന്നു. ഈ സ്‌കൂളിലെ കെട്ടിട നിര്‍മ്മാണത്തില്‍ അടക്കം ചില അഴിമതി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതില്‍ എല്ലാം പിടിഎ ഭാരവാഹി കൂടിയായിരുന്ന ഈ കുട്ടിയുടെ അച്ഛനെതിരെ ആരോപണം ഉയര്‍ന്നു. പല അധ്യാപകരേയും സംരക്ഷിച്ച് നിര്‍ത്തിയതും ഈ കുട്ടിയുടെ അച്ഛന്റെ രാഷ്ട്രീയ സ്വാധീനമാണെന്ന വാദം ശക്തമായിരുന്നു.

അധ്യാപികയ്‌ക്കെതിരെ ഡിഇഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സംഭവത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം നടത്തിയത്. സ്‌കൂളിലെ ദേശീയ ഗാനസമയത്ത് കുട്ടികള്‍ ബഹളം വെച്ചതോടെ ഇവരെ പൂട്ടിയിട്ട് ഏത്തമീടിപ്പിച്ചു എന്നതാണ് ടീച്ചര്‍ക്കെതിരെ ഉയര്‍ന്നിരുന്ന പരാതി. അതേസമയം സംഭവത്തില്‍ ടീച്ചര്‍ കുട്ടികളോടും രക്ഷകര്‍ത്താക്കളും മാപ്പ് ചോദിച്ചെന്നും, അതിനാല്‍ രേഖാമൂലം രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കിയിട്ടില്ലെന്നുമാണ് പ്രധാനാധ്യാപിക പറഞ്ഞത്. വിഷയത്തില്‍ ടീച്ചറോട് വിശദീകരണം തേടിയിരുന്നുവെന്നും പ്രധാനാധ്യാപിക കൂട്ടിചേര്‍ത്തു.

ഈ അധ്യയന വര്‍ഷം മുതല്‍ സ്‌കൂളില്‍ അച്ചടക്കം ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് ചുമതലപ്പെടുത്തിയ അധ്യാപികയ്ക്കെതിരെയാണ് പരാതി. സ്‌കൂള്‍ വിട്ടിട്ടും ഇവരെ ശിക്ഷയ്ക്ക് വിധേയമാക്കി. അതുകൊണ്ട് തന്നെ സ്‌കൂള്‍ ബസ് കുട്ടികള്‍ക്ക് നഷ്ടമാകുകയും ചെയ്തു. ഇത് സ്‌കൂളില്‍ വലിയ ഒച്ചപ്പാടിന് കാരണമാകുകയും ചെയ്തു. ഇതിന് ശേഷം ഹെഡ് മാസ്റ്റര്‍ പണം നല്‍കി സ്വകാര്യ വാഹനത്തില്‍ കുട്ടികളെ വീട്ടിലെത്തിച്ചു. അച്ചടക്കത്തിന്റെ ഭാഗമായാണ് നടപടികള്‍ എന്ന് അറിയാവുന്നതു കൊണ്ട് തന്നെ അധ്യാപികയ്ക്കെതിരെ നടപടികളും എടുത്തില്ല. എന്നാല്‍ പിന്നീട് മുന്‍ പിടിഎ ഭാരവാഹിയായ കുട്ടിയുടെ അച്ഛന്‍ അടക്കം ബഹമുണ്ടാക്കുകയായിരുന്നു. മുമ്പ് ഇതേ സ്‌കൂളുമായി ബന്ധപ്പെട്ട് ലഹരി അടക്കമുള്ള വിവാദങ്ങളുയര്‍ന്നു. അന്ന് പരാതിയുമായി എത്തിയ മാതാപിതാക്കളെ കളിയാക്കുകയും മറ്റും ചെയ്തത് ഇപ്പോഴത്തെ പരാതിക്കാരന്റെ നേതൃത്വത്തിലാണ്.

സ്‌കൂളിലെ ബസ് കത്തല്‍ അടക്കമുള്ള കേസുകള്‍ ഒതുക്കി തീര്‍ത്തതും ഈ നേതാവ് കൂടിയായ മാധ്യമ പ്രവര്‍ത്തകന്റെ സ്വാധീനത്തിലാണ്. ചില കുട്ടികള്‍ ആത്മഹത്യ ചെയ്തത് അടക്കം വലിയ വിഷയങ്ങളാണ് കഴിഞ്ഞ വര്‍ഷം ഈ സ്‌കൂളിന് നേരിടേണ്ടി വന്നത്. തിരുവനന്തപുരത്തെ എല്ലാ വിഭാഗം കുട്ടികളും പിഠിക്കുന്ന ഈ സ്‌കൂളില്‍ അച്ചടക്ക പ്രശ്നങ്ങള്‍ സര്‍ക്കാരിന്റേയും ശ്രദ്ധയില്‍ പെട്ടിരുന്നതാണ്. മുമ്പ് റാഗിംഗ് പരാതിയും ഉയര്‍ന്നു. അന്ന് പരാതി ഉന്നയിച്ചവരെ പരിഹസിച്ച വ്യക്തിയാണ് ഇന്നത്തെ പരാതിക്കാരന്‍.

Tags:    

Similar News