അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട നാല് വയസ്സുകാരിയുടെ പേരില്‍ ബ്രിട്ടനിലെ സ്‌കൂളില്‍ ശേഖരിച്ചത് 30 ലക്ഷം രൂപ; പാവങ്ങള്‍ ആ കുടുംബത്തെ എന്നും സ്മരിക്കും; കൊച്ചുമകനൊപ്പം കൊല്ലപ്പെട്ടവരില്‍ വെല്ലിങ്ബറോയിലെ പ്രിയപ്പെട്ട അമ്മയും

അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട നാല് വയസ്സുകാരിയുടെ പേരില്‍ ബ്രിട്ടനിലെ സ്‌കൂളില്‍ ശേഖരിച്ചത് 30 ലക്ഷം രൂപ

Update: 2025-06-16 01:49 GMT

ലണ്ടന്‍: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണമടഞ്ഞ നാലു വയസ്സുകാരിയുടെ ഓര്‍മ്മയ്ക്കായുള്ള ധനസമാഹരണത്തില്‍ ആദ്യ ദിവസം തന്നെ ശേഖരിക്കാന്‍ ആയത് 30,000 പൗണ്ട്. ഗ്ലസ്റ്ററിലെ അല്‍ അഷറഫ് പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ദുരിത സമയങ്ങളില്‍ സഹായിക്കുന്നതിനായി ഒരു സ്ഥിരം ഫണ്ട് രൂപീകരിക്കുക എന്നതാണ് സാറാ നാനബാവ ഫണ്ടിന്റെ ഉദ്ദേശ്യം എന്ന് ധനസമാഹരണം നടത്തുന്നവര്‍ പറയുന്നു. ഗ്ലസ്റ്ററിലെ സ്ട്രാറ്റണ്‍ റോഡിലുള്ള സ്‌കൂളിലായിരുന്നു സാറ പഠിച്ചിരുന്നത്. വിമാനാപകടത്തില്‍, സാറയ്ക്കൊപ്പം അവളുടെ മാതാപിതാക്കളായ അകീന്‍ നാനബാവയും, ഹന്ന വൊറാജീയും മരണമടഞ്ഞിരുന്നു.

വളരെ ഉദാരമനസ്‌കരായിരുന്നു അകീലും പത്‌നിയുമെന്ന് അക്കീലിന്റെ ബന്ധുവായ അബു നാനാബാവ പറഞ്ഞു. അവരുടെ ആ പൈതൃകം എക്കാലവും ഓര്‍മ്മിക്കപ്പെടേണ്ടതാണ്. അതാണ് ഈ ഫണ്ട് രൂപീകരണത്തിന് പിന്നിലെന്നും അബു പറഞ്ഞു. സ്‌കൂളിലെ ഏതെങ്കിലും കുട്ടികളുടെ കുടുംബം കഷ്ടതയനുഭവിക്കുന്നുവെങ്കില്‍, അത് മാറ്റുന്നതിനുള്ള എമര്‍ജന്‍സി ഫണ്ട് ആയി ഇത് ഉപയോഗിക്കും. സദുദ്ദേശത്തോടെയുള്ള പ്രവര്‍ത്തനത്തിന് ജനങ്ങളില്‍ നിന്നും ലഭിച്ച പിന്തുണയ്ക്ക് കുടുംബം നന്ദി രേഖപ്പെടുത്തുന്നതായും അബു പറഞ്ഞു.

അപ്രതീക്ഷിതമായി നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനത്തിനൊടുവില്‍ തിരികെ ബ്രിട്ടനിലേക്ക് വരികയായിരുന്നു മൂന്ന് പേരും. അപ്പോഴാണ് അപകടമുണ്ടാകുന്നത്. അപകടത്തില്‍ പെട്ടവരുടെ മൃതശരീരങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയില്‍, അക്കീലിന്റെ ഒരു കുടുംബാംഗം, ഇമാം അബ്ദുള്ള പട്ടേല്‍ ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് ഗ്ലസ്റ്റര്‍ എം പി അലക്സ് മെക്കിന്റയറും പറഞ്ഞിട്ടുണ്ട്. അഹമ്മാദാബാദില്‍ ഉള്ള ബ്രിട്ടീഷ് പ്രതിനിധികള്‍ അബ്ദുള്ളയുമായി ബന്ധപ്പെട്ടിട്ടൂണ്ടെന്നും എം പി അറിയിച്ചു.

വിമാനാപകടത്തില്‍ മരിച്ചവരില്‍ വെല്ലിംഗ്ബറോയുടെ പ്രിയപ്പെട്ട അമ്മയും

പേരക്കിടാവിനും, പുത്ര ഭാര്യയ്ക്കും ഒപ്പം അഹമ്മദാബാദ് വിമാന അപകടത്തില്‍ മരണമടഞ്ഞ വനിത അറിയപ്പെടുന്നത് വെല്ലിംഗ്ബറോയുടെ അമ്മ എന്നാണ്. വെല്ലിംഗ്ബറോ സ്വദേശിനിയായ റാക്സാ മോധാ, രണ്ടു വയസ്സുകാരനായ പേരക്കിടാവ് രുദ്ര, മകന്റെഭാര്യ യാഷാ കാംദാര്‍ എന്നിവര്‍, മോധയുടെ ഭര്‍ത്താവിന്റെ ഓര്‍മ്മ ചടങ്ങുകള്‍ക്കായി എത്തിയതായിരുന്നു ഇന്ത്യയി. കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടാവുന്നത്. തങ്ങളുടെ സമൂഹത്തിന്റെ നെടുംതൂണായിരുന്നു റാക്സ മോധ എന്നാണ് അവരെ പതിറ്റാണ്ടുകളായി പരിചയമുള്ള ജയ് ബാപോദ്ര എന്ന വ്യക്തി പറഞ്ഞത്.

പ്രദേശവാസികള്‍ക്കായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തീയിട്ടുള്ള വ്യക്തിയായിരുന്നു അവരെന്നും ബപോദ്ര പറഞ്ഞു. ഒപ്പം ഇന്ത്യയിലും അവര്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. ചുറ്റും സ്നേഹത്തിന്റെ പ്രാകാശം പരത്തി എവിടെയും പ്രത്യക്ഷപ്പെടുന്ന അവര്‍ ഒരിക്കലും ആരെയും കുറിച്ച് മോശമായി ഒന്നും സംസാരിക്കാറില്ലായിരുന്നു എന്നും അയാള്‍ പറഞ്ഞു. ഏത് വിഷയവും പോസിറ്റീവ് ആയി എടുക്കുന്ന അവരെ ആര്‍ക്കും എപ്പൊഴും സമീപിക്കാമായിരുന്നു.

വെല്ലിംഗ്ബറോയില്‍ പൂജ കാറ്ററേഴ്സ് എന്ന പേരില്‍ ഒരുറെസ്റ്റോറന്റ് നടത്തി വരികയായിരുന്നു മോധ. വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്ന കരാറുകളും അവര്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. കോവിഡ് കാലത്ത് സമൂഹത്തില്‍ ഭക്ഷണ വിതരണം നടത്തി അവര്‍ സാമൂഹ്യ പ്രതിബദ്ധത തെളിയിച്ചിരുന്നതായും ബപോദ്ര പറഞ്ഞു. അവരുടെ ഭര്‍ത്താവ് കിഷോര്‍ മോധ കാന്‍സര്‍ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയില്‍ വെച്ച് മരണമടഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഒരു ഓര്‍മ്മക്കായി ഒരു ചടങ്ങ് ജൂണ്‍ 22ന് വെല്ലിംഗ്ബറോയില്‍ സംഘടിപ്പിച്ചിട്ടുമുണ്ട്.

Tags:    

Similar News