ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റിന് കിട്ടിയ ആ രഹസ്യ വിവരം; ഇരച്ചെത്തിയ സുരക്ഷാസേനയുടെ വരവിൽ ഏറ്റുമുട്ടൽ; ആന്ധ്രാപ്രദേശിൽ മൂന്ന് സ്ത്രീകളടക്കം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു; തിരച്ചിൽ തുടരുന്നു; അതിർത്തി പ്രദേശങ്ങളിൽ അതീവ ജാഗ്രത

Update: 2025-11-19 06:32 GMT

അമരാവതി: ആന്ധ്രാപ്രദേശിലെ മാരേഡുമില്ലിയിൽ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സ്ത്രീകളടക്കം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. ആന്ധ്രാപ്രദേശ് ഇന്റലിജൻസ് എഡിജി മഹേഷ് ചന്ദ്ര ലദ്ദ ഇക്കാര്യം സ്ഥിരീകരിച്ചു.

കൊല്ലപ്പെട്ടവരിൽ ഒരാൾ ആന്ധ്ര-ഒഡീഷ അതിർത്തി മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ശ്രീകാകുളം സ്വദേശി ശങ്കർ (മെതുരി ജോഖ റാവു) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്; ഇയാൾ ആയുധ നിർമ്മാണത്തിൽ വൈദഗ്ദ്ധ്യം നേടിയിരുന്നുവെന്ന് വിവരമുണ്ട്.

ഇന്നലെ, സർക്കാർ 50 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് മദ്വി ഹിദ്മ എന്ന സന്തോഷിനെ സുരക്ഷാസേന വധിച്ചിരുന്നു. കൂടാതെ, കഴിഞ്ഞ ദിവസങ്ങളിലായി ഹിദ്മയുടെ ഭാര്യയും മാവോയിസ്റ്റ് മൊബൈൽ പൊളിറ്റിക്കൽ സ്കൂൾ മേധാവിയുമായ മദകം രാജെ അടക്കം അഞ്ചുപേരെയും വധിച്ചിരുന്നു. ഇതിന് പിന്നാലെ ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഏഴ് മാവോയിസ്റ്റുകളെ ഇന്ന് വധിച്ചത്.

വിവിധ ജില്ലകളിൽ നിന്നായി 50 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തതായും ഇത് ആന്ധ്രാപ്രദേശിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അറസ്റ്റാണെന്നും അധികൃതർ അറിയിച്ചു. അടുത്ത മാർച്ചോടെ രാജ്യത്തെ മാവോയിസ്റ്റ് മുക്തമാക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്.

Tags:    

Similar News