'കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു; ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു; കണ്ണിലും ശരീരത്തിലും മുളക് സ്‌പ്രേ ചെയ്തു; മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത് ആറ് മാസം'; കസ്റ്റഡി മര്‍ദനം വിവരിച്ച് മുന്‍ എസ്എഫ്‌ഐ നേതാവ് ജയകൃഷ്ണന്‍; കുന്ദംകുളത്തിന് പിന്നാലെ കോന്നിയിലെ പൊലീസ് ക്രൂരതയും ചര്‍ച്ചയാകുന്നു

കുന്ദംകുളത്തിന് പിന്നാലെ കോന്നിയിലെ പൊലീസ് ക്രൂരതയും ചര്‍ച്ചയാകുന്നു

Update: 2025-09-07 04:49 GMT

പത്തനംതിട്ട: 2012 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് താന്‍ നേരിട്ട പോലീസ് അതിക്രമം വിവരിച്ച് എസ്എഫ്‌ഐ മുന്‍ ഭാരവാഹി. എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആയിരുന്ന ജയകൃഷ്ണന്‍ തണ്ണിത്തോട് ആണ് ആലപ്പുഴ ഡിവൈഎസ്പിയും കോന്നി മുന്‍ സിഐയുമായിരുന്ന മധു ബാബുവിനെതിരേ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപണം ഉന്നയിച്ചത്. കാലിന്റെ വെള്ള അടിച്ചു പൊട്ടിച്ചു, കണ്ണിലും ശരീരത്തിലും മുളക് സ്‌പ്രേ ചെയ്തു, ചെവിയുടെ ഡയഫ്രം അടിച്ചുപൊളിച്ചു എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജയകൃഷ്ണന്‍ എഴുതിയിട്ടുണ്ട്. മധു ബാബുവിനെതിരെ അച്ചടക്ക നടപടി ശുപാര്‍ശ ചെയ്‌തെങ്കിലും ഇതുവരെ നടപ്പാക്കിയില്ലെന്നും ജയകൃഷ്ണന്‍ ആരോപിക്കുന്നു

2012 ഒക്ടോബര്‍ മാസം 12-ാം തീയതി നടന്ന സംഭവത്തെ കുറിച്ചാണ് ജയകൃഷ്ണന്‍ കുറിച്ചത്. കോന്നി സിഐ ആയിരുന്ന കാലത്ത് മധു ബാബു തന്നെ മര്‍ദിച്ചുവെന്നാണ് ആരോപണം. എംജി യൂണിവേഴ്‌സിറ്റി കോളേജുകളില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായിരുന്നു. ഇതിനിടെ അകാരണമായി കസ്റ്റഡിയില്‍ എടുത്ത് മര്‍ദിക്കുകയായിരുന്നുവെന്നാണ് ജയകൃഷ്ണന്‍ പറയുന്നത്. നിരവധി കേസുകളില്‍ ജയകൃഷ്ണനെ പ്രതിയാക്കപ്പെടുകയും മൂന്നരമാസത്തോളം തടവില്‍ കഴിയുകയും ചെയ്തിരുന്നു. വിഷയത്തില്‍ പിന്നീട് ജയകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ മധു ബാബുവിനെതിരേ അന്വേഷണം നടക്കുകയും അച്ചടക്ക നടപടിയെടുക്കണമെന്ന റിപ്പോര്‍ട്ട് വരികയും ചെയ്തിരുന്നു. എന്നാല്‍ ഇത് നടപ്പിലായില്ല. തുടര്‍നടപടിക്ക് ഉടന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ഇയാള്‍ തീരുമാനിച്ചിരിക്കുന്നത്. തുശ്ശൂരിലെ കുന്നംകുളം, പീച്ചി കസ്റ്റഡി മര്‍ദനങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്ന സമയത്താണ് പുതിയ ആരോപണവുമായി ജയകൃഷ്ണന്‍ തണ്ണിത്തോട് രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:

മര്‍ദ്ദനവും മൂന്നാം മുറയും കാടത്തവും കൊണ്ടുനടക്കുന്ന പോലീസ് ഓഫീസര്‍മാര്‍ ഇപ്പോഴും കേരള പോലീസ് സേനയിലെ തലപ്പത്ത് മാന്യന്‍മാര്‍ ചമഞ്ഞ് നടക്കുന്നു. അല്പം പഴയൊരു കഥ പറയട്ടെ. ഞാന്‍ എസ്എഫ്‌ഐ ഭാരവാഹി ആയിരിക്കുമ്പോഴാണ് (യുഡിഎഫ് ഭരണകാലത്ത് )അന്നത്തെ കോന്നി സിഐ മധുബാബു എന്നെ ലോക്കപ്പ് മര്‍ദ്ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കിയത് ഇത് പറഞ്ഞാല്‍ ഒരു പക്ഷെ പുതിയ തലമുറക്ക് അവിശ്വസനീയമായി തോന്നും.

കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ ചെയ്തതടക്കം പറഞ്ഞാല്‍ 10 പേജില്‍ അധികം വരും. എന്റെ പാര്‍ട്ടിയുടെ സംരക്ഷണമാണ് ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നതിന്റെ കാരണം. 6 മാസം ഞാന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി. അന്നത്തെ ഭരണകൂടം എന്നെ മൂന്ന് മാസത്തിലധികം ജയിലിലടച്ചു. ഒറ്റ രാത്രി കൊണ്ടാണ് എനിക്കെതിരെ നിരവധി കേസുകള്‍ എടുത്തത്. എടുത്ത കേസുകള്‍ എല്ലാം ഇന്ന് വെറുതെ വിട്ടു. ഞാന്‍ അന്നുമുതല്‍ തുടങ്ങിയ പോരാട്ടമാണ് പോലീസിലെ ക്രിമിനലായ മധുബാബുവിനെതിരെ. കഴിഞ്ഞ 14 വര്‍ഷമായി കേസ് നടത്തുന്നു. അന്നത്തെ പത്തനംതിട്ട എസ് പി ഹരിശങ്കര്‍ ഇന്നത്തെ ഐ ജി മാതൃകാപരമായി കേസ് അനേഷിച്ചു കുറ്റക്കാരനായ മധു ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തു. പോലീസ് സേനക്ക് തന്നെ മധുബാബു അപമാനം ആണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

എന്നാല്‍ ആ റിപ്പോര്‍ട്ട് ഇതുവരെ നടപ്പിലാക്കിയില്ല. നിരവധി കേസുകളില്‍ ശിക്ഷിച്ച മധുബാബുവിനെ നേരത്തെ തന്നെ സര്‍വീസില്‍ നിന്ന് കളയേണ്ടിയിരുന്നു. എന്നാല്‍ മധു ബാബു ഇന്നും പോലീസ് സേനയില്‍ ശക്തമായി തന്നെ തുടര്‍ന്നുപോകുന്നു. ഇനി പരാതി പറയാന്‍ ആളില്ല. എന്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാത്തത്, ആരാണ് ഇതിന്റ പിന്നില്‍? എനിക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം.

ഞാന്‍ പോലീസ് ക്രിമിനല്‍സിനെതിരായ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും. ഇനി ഹൈക്കോടതിയില്‍ കേസ് നടത്താനുള്ള തയാറെടുപ്പിലാണ്. മരണം വരെയും പോരാടും. കാശു തന്നാല്‍ എല്ലാവരെയും വിലക്ക് എടുക്കാന്‍ കഴിയില്ലെന്ന് ഈ ക്രിമിനല്‍ പോലീസുകാര്‍ അറിയണം.

Tags:    

Similar News