ബിജെപി തന്റെ മറ്റൊരു ഓപ്ഷനല്ല; തന്റെ വിശ്വാസങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന പാര്‍ട്ടിയല്ല; ഇക്കാര്യത്തില്‍ ഹിമന്ത ബിശ്വ ശര്‍മ്മയടക്കം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല; ഖാര്‍ഖെയോട് മത്സരിച്ചത് തോല്‍ക്കുമെന്ന് അറിഞ്ഞ്; 2026ല്‍ എന്തിനും തയ്യാര്‍; ശശി തരൂര്‍ പോഡ്കാസ്റ്റില്‍ നല്‍കുന്ന സന്ദേശം താക്കോല്‍ സ്ഥാന താല്‍പ്പര്യം തന്നെ

Update: 2025-02-26 08:34 GMT

കൊച്ചി: 2026-ലെ കേരള നിയമസഭാ തിരഞ്ഞെപ്പില്‍ കോണ്‍ഗ്രസ് തന്റെ സേവനം ഏത് രീതിയില്‍ ആവശ്യപ്പെടുമെന്ന് നോക്കാമെന്ന് ശശി തരൂര്‍. രൂര്‍ ഘടകക്ഷികളും ചില സര്‍വേകളും തന്റെ ജനകീയതയെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അറിയിച്ചു. താന്‍ ജ്യോതിഷി അല്ലെന്നായിരുന്നു തന്റെ രാഷ്ട്രീയത്തിലെ ഭാവി സംബന്ധിച്ച് തരൂരിന്റെ മറുപടി. ശശി തരൂര്‍ എംപിയുടെ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച പോഡ്കാസ്റ്റിന്റെ പൂര്‍ണരൂപം പുറത്തു വരുമ്പോഴും ചര്‍ച്ചയാകുന്നത് തരൂരിന്റെ രണ്ടു മനസ്സാണ്. മതിയായ പരിഗണന കിട്ടിയില്ലെങ്കില്‍ കളം മാറുമെന്ന വിലയിരുത്തലിലേക്ക് കാര്യങ്ങള്‍ എത്താവുന്ന തരത്തിലാണ് വിശദീകരണങ്ങള്‍. ഏതായാലും കേരളത്തിലെ മുഖ്യമന്ത്രി പദമെന്ന താക്കോല്‍ സ്ഥാനം തന്നെയാണ് തരൂരിന്റെ മനസ്സിലുള്ളതെന്ന് വ്യക്തമാക്കുന്നതാണ് തുറന്നു പറച്ചിലുകള്‍.

'രാഷ്ട്രീയത്തില്‍ വന്നിരിക്കുന്നത് അതിനെ ഒരു കരിയറായി കണ്ടല്ല. ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിച്ച ശേഷം കോണ്‍ഗ്രസിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഞാന്‍ രാഷ്ട്രീയത്തിലേക്കെത്തിയത്. എന്നാല്‍ ഭാരതത്തേയും കേരളത്തേയും മെച്ചപ്പെടുത്തുക എന്നതാണ് എന്റെ ഉദ്ദേശം. അതിലൊരു മാറ്റവുമില്ല. ഭാരതത്തിന്റെ ബഹുസ്വരത, കേരളത്തിന്റെ വികസനം, കേരളത്തിലും ഭാരതത്തിലും തൊഴിലില്ലായ്മയ്ക്കുള്ള പരിഹാരം ഇക്കാര്യങ്ങളെ കുറിച്ചാണ് ഞാന്‍ എല്ലാ കാലത്തും സംസാരിക്കുന്നത്. കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയത്തിനതീതമായി ചിന്തിക്കണം. രാഷ്ട്രീയം നിറഞ്ഞതാണ് കേരളമെങ്കിലും വികസനത്തിന്റെ വളര്‍ച്ച പോരാ എന്ന് തോന്നുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ശക്തമായി സംസാരിക്കുന്നത്'-ശശി തരൂര്‍ പറയുന്നു.

'സമൂഹത്തിനേയും രാജ്യത്തിനേയും മെച്ചപ്പെടുത്തുന്നതിനാകണം രാഷ്ട്രീയം. അധികാരത്തിന് വേണ്ടി മാത്രമാകരുത് രാഷ്ട്രീയം. പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും എന്റെ നാട് നന്നാകണം എന്ന ചിന്തയാണ് എനിക്കുള്ളത്. അധികാരത്തിനും സമ്പാദിക്കാനും സ്വന്തംകാര്യങ്ങള്‍ക്കും വേണ്ടി രാഷ്ട്രീയത്തിലിറങ്ങിയവരുണ്ടാകാം. പക്ഷേ ഞാന്‍ അങ്ങനെയല്ല. അങ്ങനെ ആകാന്‍ പോകുന്നുമില്ല. ബിസിനസിന് സ്വതന്ത്ര്യം കൊടുക്കണമെന്ന നിലപാടായിരുന്നില്ല കോണ്‍ഗ്രസിന് മുമ്പുണ്ടായിരുന്നത്. 1991ന് ശേഷം കോണ്‍ഗ്രസ് മാറിയപ്പോഴാണ് എനിക്ക് ആ പാര്‍ട്ടിയോട് കൂടുതല്‍ താത്പര്യം വന്നത്. അതിന് മുമ്പ് എനിക്ക് ഒരു പാര്‍ട്ടിയും ഇല്ലായിരുന്നു. എല്ലാ പാര്‍ട്ടികളേയും എതിര്‍ത്തിട്ടുണ്ട്. ബിജെപിയുടെ വര്‍ഗീയതയെയും കമ്മ്യൂണിസ്റ്റുകാരുടെ പഴയ ഐഡിയോളജിയേയും എതിര്‍ത്തിട്ടുണ്ട്. പുതിയ കണ്ടുപിടുത്തങ്ങള്‍ വരുമ്പോള്‍ എതിര്‍ക്കുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി-തരൂര്‍ പറയുന്നു.

കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അത് തല്ലിപ്പൊളിച്ച ആള്‍ക്കാരാണ്. മൊബൈല്‍ ഫോണ്‍ വന്നപ്പോള്‍ അത് പണക്കാരുടേതാണെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് ഓഫീസുകളില്‍ കമ്പ്യൂട്ടറുണ്ട്. നേതാക്കളുടെ പോക്കറ്റില്‍ മൊബൈലുമുണ്ട്. സ്വകാര്യ സര്‍വകലാശാലയെ എതിര്‍ത്തവരായിരുന്നു. ഇപ്പോള്‍ അതിനെ അനുകൂലിച്ചു. വിദേശസര്‍വകലാശാല വേണ്ടെന്ന് ഇപ്പോള്‍ പറയുന്നു. ഞാന്‍ ഉറപ്പ് തരാം...അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അവര്‍ അതിനെയും സ്വീകരിക്കും. എല്ലാറ്റിലും അവര്‍ പിറകെയാണ്. അടിയന്തരാവസ്ഥയേയും ഞാന്‍ എതിര്‍ത്തിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ എതിര്‍പ്പ് നേരിട്ടിട്ടുള്ള ആളാണ് ഞാന്‍. അന്ന് എന്റെ കോലം കത്തിച്ചവര്‍ ഇപ്പോഴമുണ്ട്. ഞാന്‍ എന്ത് പറഞ്ഞാലും ചെയ്താലും കുറ്റംകണ്ട് പിടിക്കാന്‍ എന്റെ സ്വന്തം പാര്‍ട്ടിയില്‍ പലരുമുണ്ട്. അതിനെ കുറിച്ച് ആശങ്കയൊന്നുമില്ല.

ഞാന്‍ മുന്‍മന്ത്രിയായി കഴിഞ്ഞു, ഇനി മുന്‍ എംപിയാകാം, എന്നാല്‍ ഒരിക്കലും ഞാന്‍ മുന്‍ എഴുത്തുകാരന്‍ ആകില്ല. രാജ്യത്തിന് വേണ്ടി വല്ല കാര്യങ്ങള്‍ നന്നായി ചെയ്യാന്‍ സാധിച്ചാല്‍ ചെയ്യും. പ്രതിപക്ഷത്തിരുന്നാല്‍ ചില പരിമതികളുണ്ട്' തരൂര്‍ പറഞ്ഞു.കോണ്‍ഗ്രസിലായിരിക്കുമോ തരൂരിന്റെ ഭാവിയെന്ന ചോദ്യത്തിന് തരൂര്‍ ഇങ്ങനെ മറുപടി നല്‍കി.'ഞാന്‍ ഒരു ജ്യോതിഷിയല്ല. ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്കറിയില്ല. തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ എന്നെ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുത്തു. എനിക്ക് അവിടെ ഒരു സ്ഥാനമുണ്ട്. ഞാന്‍ പാര്‍ലമെന്റില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ ഞാന്‍ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷനാണ്. ഞാന്‍ അതിനായി പ്രവര്‍ത്തിക്കുന്നു'.-തരൂര്‍ പറഞ്ഞു.

കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് താന്‍ ഇതു വരെ അതില്‍ ഒരു പ്രത്യേക നിലപാട് എടുത്തിട്ടില്ല എന്നും പാര്‍ട്ടിയുടെയും ജനങ്ങളുടെയും ആവശ്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും തരൂര്‍ മറുപടി നല്‍കി. 'പലരും ആഗ്രഹിക്കുന്നുണ്ട്, ഞാന്‍ കേരളത്തിന്റെ വിഷയത്തില്‍ കുറച്ചുകൂടി ഇടപെടണമെന്നത്. കഴിഞ്ഞതവണ യുഡിഎഫ് എന്നെ പ്രകടന പത്രികാ കമ്മിറ്റിയുടെ ചെയര്‍മാനാക്കി. അത് നന്നായി കൈകാര്യം ചെയ്യാനും പ്രവര്‍ത്തിക്കാനും അവസരമുണ്ടാക്കി. രാഷ്ട്രീയത്തില്‍ വന്നശേഷം മൂന്ന് തവണയും പാര്‍ട്ടിക്കായി കേരളത്തില്‍ പ്രചാരണം നടത്തിയിട്ടുണ്ട്. പാര്‍ട്ടിക്ക് ആവശ്യപ്പെട്ടതെല്ലാം ചെയ്തിട്ടുണ്ട്. ആദ്യത്തെ തിരഞ്ഞെടുപ്പില്‍ അത്ര ആവശ്യമുണ്ടായിരുന്നില്ല. അവസാന തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ആവശ്യമുണ്ടായിരുന്നു. 2026-ല്‍ എന്ത് ആവശ്യപ്പെടുമെന്ന് നോക്കാം.

സ്വന്തം പാര്‍ട്ടിക്കാരുടെ വോട്ട് കൊണ്ട് മാത്രം നമുക്ക് ജയിക്കാനാകില്ല. എപ്പോഴും പിന്തുണ തരുന്നവരുടെ വോട്ടിന് അപ്പുറത്തേക്കുള്ള വോട്ടുകള്‍ പിടിച്ചാലെ അധികാരത്തിലെത്താന്‍ കഴിയൂവെന്ന് ഞാന്‍ എപ്പോഴും പറയും. തിരുവനന്തപുരത്ത് സംസാരവും പെരുമാറ്റവും കണ്ടിട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇഷ്ടപ്പെടാത്തവര്‍ പോലും എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. അല്ലെങ്കില്‍ ഞാന്‍ അവിടെ ജയിച്ചിട്ടുണ്ടാകില്ല. അതാണ് 2026-ല്‍ വേണ്ടത്. 'ജനകീയതയെ കുറിച്ച് പല നേതാക്കളും എന്നോട് സംസാരിച്ചിട്ടുണ്ട്, മാത്രമല്ല ഘടകകക്ഷികളില്‍ പലരും സംസാരിച്ചിട്ടുണ്ട്. ഒന്ന് രണ്ട് പബ്ലിക് സര്‍വേകളും എന്നെ കാണിച്ചിട്ടുണ്ട്. ഞാന്‍ ഒരു ശ്രമവും നടത്താതെ, ആള്‍ക്കാരുടെ മനസ്സില്‍ മുന്നിട്ട് നില്‍ക്കുന്നു. അതിനെ പാര്‍ട്ടിക്ക് ഉപയോഗിക്കാന്‍ താത്പര്യം ഉണ്ടെങ്കില്‍ ഞാന്‍ ഉണ്ടാകും. പാര്‍ട്ടിക്ക് താത്പര്യമില്ലെങ്കില്‍ നമുക്ക് നമ്മുടെ പാട് നോക്കാം. എനിക്ക് സമയം ചെലവഴിക്കാന്‍ ഓപ്ഷന്‍ ഇല്ലെന്ന് വിചാരിക്കരുത്. എഴുത്തുണ്ട്, പുസ്തകങ്ങളുണ്ട്, പ്രഭാഷണങ്ങളുണ്ട്, ലോകംമുഴുവന്‍ ഓടിനടക്കാന്‍ ക്ഷണങ്ങളുണ്ട്'.

ഈ രാജ്യത്തെ സേവിക്കാനാണ് ഇങ്ങോട്ടേക്ക് തിരിച്ചുവന്നത്. ഐക്യരാഷ്ട്രസഭ വിട്ടതിന് ശേഷവും നല്ലരീതിയില്‍ സമ്പാദിച്ച് അമേരിക്കയില്‍ സുഖമായി കഴിയുകയായിരുന്നു. സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങും രമേശ് ചെന്നിത്തലയുമൊക്കെയാണ് എന്നെ കോണ്‍ഗ്രസിലേക്കെത്തിച്ചതും മത്സരിപ്പിച്ചതും. ആ ക്ഷണം വന്ന് ഒരു സെക്കന്‍ഡ് പോലും കാത്തിരിക്കാതെയാണ് ഞാന്‍ യെസ് പറഞ്ഞത്. രാഷ്ട്രീയക്കാരനെ പോലെയല്ല ഞാന്‍ സംസാരിക്കുന്നതെന്ന് ചിലര്‍ പറയാറുണ്ട്. നമ്മള്‍ എതിര്‍ക്കുന്ന പാര്‍ട്ടിക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ ഞാന്‍ അംഗീകരിക്കാന്‍ തയ്യാറാകാറുണ്ട്. രാഷ്ട്രീയത്തില്‍ അങ്ങനെ ചെയ്യാന്‍ പാടില്ലെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഭൂരിപക്ഷം ജനങ്ങളും കടുത്ത പാര്‍ട്ടിപ്രവര്‍ത്തകരല്ല. നല്ല കാര്യങ്ങള്‍ ചെയ്താല്‍ ആളുകള്‍ അംഗീകരിക്കും. നെഗറ്റീവ് ഇഷ്ടപ്പെടുന്നവരല്ല പൊതുജനങ്ങള്‍, പക്ഷേ പാര്‍ട്ടിക്കുള്ളിലാണ് ഈ നെഗറ്റീവുള്ളത്. പാര്‍ട്ടിക്ക് എന്നെ ആവശ്യമില്ലെങ്കില്‍ അതിനെ വെല്ലുവിളിക്കാനൊന്നും പോകില്ല' തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപിയിലേക്ക് പോകാന്‍ ആലോചനയില്ലെന്ന് തരൂര്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ സേവിക്കാനാണ് താന്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. ബിജെപി തന്റെ മറ്റൊരു ഓപ്ഷനല്ല. തന്റെ വിശ്വാസങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന പാര്‍ട്ടിയല്ല. ഇക്കാരത്തില്‍ ഹിമന്ത ബിശ്വ ശര്‍മ്മയടക്കം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. ഓരോ പാര്‍ട്ടിക്കും സ്വന്തം വിശ്വാസവും ചരിത്രവുമുണ്ട്. പാര്‍ട്ടിയില്‍ നിന്നും മാറി സ്വതന്ത്രനായി നില്‍ക്കാനുള്ള സാധ്യത എല്ലാ വ്യക്തിക്കുമുണ്ട്. കോണ്‍ഗ്രസാണ് തന്നെ രാഷ്ട്രീയത്തിലെത്തിച്ചത്. തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത് സോണിയ ഗാന്ധിയും മന്‍മോഹന് സിങ്ങുമാണെന്നും തരൂര്‍ പറഞ്ഞു. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. സങ്കുചിത രാഷ്ട്രീയചിന്ത തനിക്കില്ല. കഴിഞ്ഞ തെരഞെടുപ്പില്‍ ദേശീയതലത്തില്‍ ബിജെപിയും സംസ്ഥാനതലത്തില്‍ സിപിഐ എമ്മും കാണിച്ചിട്ടുള്ള മികവ് കോണ്‍ഗ്രസിന് കാണിക്കാനായിട്ടില്ല. മോദിയെയും പിണറായിയെയും താന്‍ വിമര്‍ശിച്ചിട്ടുമുണ്ടെന്നും ശശി തരൂര്‍ പറയുന്നു.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിന് ശേഷം എനിക്ക് പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല. മത്സരിച്ചതില്‍ എനിക്ക് ഒരു കുറ്റബോധവുമില്ല. നോമിനേഷന്‍ ദിനം വരെ എനിക്കറിയാം ഞാന്‍ ജയിക്കാന്‍ പോകുന്നില്ലെന്ന്. ആ കാലത്തുള്ള പ്രധാനപ്പെട്ട വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളാണ് മല്ലികാര്‍ജുന്‍ ഖാര്‍ഖെയുടെ നോമിനേഷന്‍ ഫോം ഒറ്റക്കെട്ടായി ഒപ്പിട്ടത്. ഞാന്‍ മത്സരിക്കാന്‍ ആഗ്രഹിച്ചവര്‍ കൂടി, ഖാര്‍ഖെയുടെ ഫോമില്‍ ഒപ്പിട്ടപ്പോള്‍ സ്പഷ്ടമായ ഒരു സന്ദേശം കിട്ടി. ഇത് പാര്‍ട്ടിയുടെ താല്‍പര്യമാണ്. തീരുമാനമാണ്. അതില്‍ മാറ്റം ഉണ്ടാകാന്‍ പോകുന്നില്ല.ചിലര്‍ കരുതി ഞാന്‍ പത്രിക പിന്‍വലിക്കുമെന്ന്. എന്നാല്‍ പിന്‍വലിക്കാതെ ഞാന്‍ മത്സരിച്ചതിന് പിന്നില്‍ രണ്ട് കാരണങ്ങളുണ്ട്.

അതില്‍ ഒരു കാരണം, പാര്‍ട്ടിക്കുള്ളില്‍ ഒരു ആഭ്യന്തര ജനാധിപത്യം ഉണ്ടെന്ന് തെളിയിക്കണം. പാര്‍ട്ടിയെ സംബന്ധിച്ച് നല്ലൊരു കാര്യമാണത്. രണ്ടാമത്തെ കാര്യം, എന്നോട് സംസാരിച്ച സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍. അവരുടെ ശബ്ദം കേള്‍പ്പിക്കാന്‍ നല്ലൊരു അവസരമായിരുന്നു. പ്രചാരണ സമയത്ത് ഞാന്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ ഞാന്‍ പറഞ്ഞ പല കാര്യങ്ങളും സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നോട്ടുവച്ച കാര്യങ്ങളായിരുന്നു.140 വര്‍ഷത്തെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ എന്റെ അത്ര വോട്ട് കിട്ടി ആരും തോറ്റിട്ടില്ല. ശരദ് പവാര്‍, രാജേഷ് പൈലറ്റ് എന്നിവര്‍ക്കൊക്കെ കിട്ടിയതിനേക്കാള്‍ വോട്ട് എനിക്ക് ലഭിച്ചു. അതില്‍ ചെറിയൊരു അഭിമാനം എനിക്ക് തോന്നാം. ഇതൊരു തോല്‍വി തന്നെയായിരുന്നു. എനിക്ക് വേണ്ടി കോണ്‍ഗ്രസിന് ഒന്നും ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. എങ്കിലും അവര്‍ ഒരു മര്യാദയോടെ എന്നെ ഒരു വര്‍ക്കിംഗ് കമ്മിറ്റി അംഗമാക്കി'.-തരൂര്‍ പറയുന്നു.

Tags:    

Similar News