ഷൈനിനായി മുറിയെടുക്കാന്‍ അന്വേഷിക്കുമ്പോഴെല്ലാം ഫുള്‍ എന്ന മറുപടി; പല ഹോട്ടലുകളില്‍ നിന്നും ഒരേ മറുപടി കിട്ടിയപ്പോള്‍ പിതാവ് സി പി ചാക്കോയ്ക്ക് വല്ലാതെ മനം നൊന്തു; വിമാനയാത്ര ഒഴിവാക്കി കാറില്‍ പോകാന്‍ കാരണവും പൊതുയിടത്തെ തുറിച്ചുനോട്ടം; ഒടുവില്‍ വിടവാങ്ങിയത് ഷൈനെ വച്ച് 'ഒപ്പീസ് 'എന്ന ചിത്രം നിര്‍മ്മിക്കാന്‍ ഉള്ള മോഹം ബാക്കിയാക്കി

ചാക്കോ വിടവാങ്ങിയത് ഷൈനെ വച്ച് 'ഒപ്പീസ് 'എന്ന ചിത്രം നിര്‍മ്മിക്കാന്‍ ഉള്ള മോഹം ബാക്കിയാക്കി

Update: 2025-06-06 12:15 GMT

കൊച്ചി: കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് പൊലീസിനെ ഭയന്ന് ഷൈന്‍ ടോം ചാക്കോ ചാടി ഓടിയ സംഭവത്തിന് ശേഷം മാതാപിതാക്കളുടെ വാക്ക് അനുസരിച്ചായിരുന്നു നടന്റെ ജീവിതം. ലഹരി ഉപയോഗിച്ചിരുന്നതായി സമ്മതിച്ച ഷൈന് കാവലാളായി പിതാവ് സി പി ചാക്കോയും അമ്മയും സദാ ഒപ്പമുണ്ടായിരുന്നു. യാത്ര പോകുമ്പോഴും, താമസസ്ഥലത്തും എല്ലാം പിതാവ് ഷൈന് കൂട്ടുപോയി. ബെംഗളൂരുവിലെക്ക് കാറിലുള്ള യാത്രയും ഷൈന് വേണ്ടിയായിരുന്നു. തൊടുപുഴയില്‍ ലഹരിവിമുക്ത ചികില്‍സ പൂര്‍ത്തിയാക്കിയ ഷൈനെ പുനരധിവാസത്തിന്റെ ഭാഗമായാണ് ബെംഗളൂരുവിലെ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്.

കൊച്ചി ഹോട്ടലിലെ സംഭവത്തിന് ശേഷം ഷൈന് മുറി കൊടുക്കാന്‍ ഹോട്ടലുകാര്‍ ഒഴിവുകഴിവ് പറഞ്ഞിരുന്നതായും വീട്ടുകാര്‍ പറയുന്നു. പല ഹോട്ടലുകളിലും റൂമെടുക്കാന്‍ വിളിക്കുമ്പോള്‍ എല്ലാം ഫുള്‍ ആയി എന്ന മറുപടിയാണ് കിട്ടിയത്. ഈ മറുപടി കേട്ട് ഷൈനിനെ പോലെ തന്നെ മാതാപിതാക്കളുടെയും മനസ് വല്ലാതെ വേദനിച്ചു. പൊതുസ്ഥലത്ത് പോകുമ്പോള്‍ കുറ്റവാളിയെ പോലുള്ള നോട്ടങ്ങളും സഹിച്ചില്ല. ബെംഗളൂരുവിലേക്ക് വിമാനയാത്ര ഒഴിവാക്കിയത് ഈ തുറിച്ചുനോട്ടം ഭയന്നാണ്. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള മകന്റെ തീവ്രമായ ആഗ്രഹത്തിന് തുണയാവാനാണ് സി പി ചാക്കോയും അമ്മയും ഒപ്പം പോയത്. അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ് ബെംഗളൂരുവില്‍ ആയത് കൊണ്ട് തന്നെ യാത്ര ഉറപ്പിച്ചു. അത് ദുരന്തത്തില്‍ കലാശിക്കുകയും ചെയ്തു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് എറണാകുളത്ത് നിന്നും ബംഗളൂരുവിലേക്ക് ഇവര്‍ യാത്ര തിരിച്ചത്. പുലര്‍ച്ചെ ആറ് മണിയോടെ സേലത്ത് വച്ചാണ് അപകടമുണ്ടായത്. ഷൈനിന്റെ വലതുകൈക്ക് പരിക്കേറ്റിട്ടുണ്ട്. അമ്മയ്ക്കും സഹോദരനും ഷൈനിന്റെ സഹായിക്കും ചെറിയ പരിക്കുകളുണ്ട്. ഇവരെ ധര്‍മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷൈനെയും സഹോദരങ്ങളും ചേര്‍ത്ത് ഒപ്പീസ് എന്ന സിനിമ നിര്‍മ്മിക്കാന്‍ അണിയറ പ്രവര്‍ത്തനം നടത്തുന്നതിനിടയാണ് പിതാവ് ചാക്കോയുടെ വിടവാങ്ങല്‍. മൂന്നുദിവസം മുമ്പാണ്് സിനിമയ്ക്ക് വേണ്ടി ചാക്കോ കരാറുണ്ടാക്കിയത്. മറ്റൊരു നിര്‍മാതാവ് നിര്‍മിച്ച സിനിമ ഇടയ്ക്ക് വച്ച് മുടങ്ങിയതോടെ ആ നിര്‍മാതാവില്‍ നിന്ന് സിനിമയുടെ അവകാശം വാങ്ങിയെടുക്കുകയായിരുന്നു. ഈ കരാറുമായി ഫിലിം ചേംബറിനെ സമര്‍പ്പിക്കാനിരിക്കെയാണ് ദുരന്തം. ഷൈനും സഹോദരനും ഒരുമിച്ച് അഭിനയിക്കുന്ന ഒപ്പീസ് സാക്ഷാത്കരിക്കാന്‍ കഴിയാതെയാണ് മടക്കം.

അതേസമയം, വാഹനാപകടത്തില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചിരുന്നുവെന്ന് ഡ്രൈവര്‍ പാച്ചു പറഞ്ഞു. ലോറി ട്രാക്ക് മാറിയതുകൊണ്ടാണ് പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ടത്. അപ്പോള്‍ അതുവഴി പോയ ഒരു മലയാളിയുടെ കാറിലാണ് അച്ഛനെ ആശുപത്രിയില്‍ എത്തിച്ചതെന്നും ഡ്രൈവര്‍ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. 'ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പേ തന്നെ ഡാഡി ഞങ്ങളെ വിട്ടുപോയി. ഡ്രൈവര്‍ സീറ്റിന് പുറകിലായിരുന്നു ഡാഡി. ഷൈന്‍ ചേട്ടന്‍ ഏറ്റവും പുറകിലാണ് ഇരുന്നത്. ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഡാഡിയെ വിളിക്കുമ്പോള്‍ ചെറിയ പ്രതികരണങ്ങളുണ്ടായിരുന്നു. ആശുപത്രിയില്‍ എത്താറായപ്പോള്‍ പിന്നെ മിണ്ടാതായി. അതോടെ ഞങ്ങളുടെ പ്രതീക്ഷയെല്ലാം പോയി ' - ഡ്രൈവര്‍ പറഞ്ഞു.

Tags:    

Similar News