പുറംകടലില്‍ തീപിടിച്ച 'വാന്‍ഹായ് 503' കപ്പല്‍ ശ്രീലങ്കയ്ക്ക് പടിഞ്ഞാറെത്തി; ഇപ്പോഴുള്ളത് കന്യാകുമാരിക്ക് തെക്കുപടിഞ്ഞാറ് 150 നോട്ടിക്കല്‍ മൈല്‍ അകലെ; കപ്പലിന്റെ എന്‍ജിന്‍ മുറിയിലും അറകളിലും കൂടുതല്‍ വെള്ളം കയറുന്നത് ആശങ്ക; തീയും പുകയും തുടരുന്നു; കപ്പല്‍ മുങ്ങിയാല്‍ വലിയ പ്രതിസന്ധി

Update: 2025-06-30 03:37 GMT

കൊച്ചി : പുറംകടലില്‍ തീപിടിച്ച 'വാന്‍ഹായ് 503' കപ്പല്‍ ശ്രീലങ്കയ്ക്ക് പടിഞ്ഞാറെത്തിയത് കേരളത്തിന് ആശ്വാസം. നിലവില്‍ കന്യാകുമാരിക്ക് തെക്കുപടിഞ്ഞാറ് 150 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍. കപ്പലിനെ ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖല വരുന്ന 200 നോട്ടിക്കല്‍ മൈലിന് പുറത്തേക്ക് കൊണ്ടുപോകാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് ഏതാണ്ട് ലക്ഷ്യം കണ്ടു. കാറ്റടിച്ച് വീണ്ടും കപ്പല്‍ കേരള തീരത്തിലെത്താന്‍ സാധ്യതയുണ്ട്. അതിനിടെ കപ്പലിലെ വോയേജ് ഡാറ്റ റെക്കോഡര്‍ പ്രാഥമിക പരിശോധനയ്ക്കുശേഷം സാല്‍വേജ് സംഘം വിദഗ്ധപരിശോധനയ്ക്കായി മാറ്റി. കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3ലെ ഇന്ധനനീക്കത്തിന് എത്തിയ ഗാര്‍ഡ് വെസ്സലായ കനറ മേഘ കപ്പലിന്റെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഒഴുകിനടക്കുന്ന കണ്ടെയ്നറുകള്‍ വീണ്ടെടുക്കാന്‍ രണ്ടു മുങ്ങല്‍വിദഗ്ധര്‍ കപ്പലിനൊപ്പമുണ്ട്. എണ്ണച്ചോര്‍ച്ച കണ്ടെത്താനുള്ള സംവിധാനങ്ങളും സജ്ജമാണെന്ന് ഡിജി ഷിപ്പിങ് അറിയിച്ചു.

'വാന്‍ഹായ് 503' കപ്പല്‍ മുങ്ങാന്‍ സാധ്യത ഏറെയാണ്. അങ്ങനെ വന്നാല്‍ അതിന്റെ ആഘാതം ഇന്ത്യന്‍ തീരത്തുണ്ടാകും. കന്യാകുമാരിയേയും തിരുവനന്തപുരം തീരത്തേയും അത് സ്വാധീനിക്കും. അതിനിടെ കപ്പലിന്റെ എന്‍ജിന്‍ മുറിയിലും അറകളിലും കൂടുതല്‍ വെള്ളം കയറുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. തീയണയ്ക്കാന്‍ നിരന്തരം ഉപയോഗിക്കുന്ന വെള്ളം കപ്പലിനുള്ളില്‍ തങ്ങുന്നതായും കണ്ടെത്തിയിരുന്നു. ഈ വെള്ളം പുറത്തേക്ക് പമ്പുചെയ്ത് കളയാനുള്ള ശ്രമം വിജയിക്കുന്നില്ല. കപ്പലിനുള്ളിലെ എമര്‍ജന്‍സി ജനറേറ്ററിന്റെ ബാറ്ററി മാറ്റി വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞത് തീയണയ്ക്കല്‍ കൂടുതല്‍ വേഗത്തിലാക്കുമെന്ന് കരുതിയിരുന്നു. കപ്പലില്‍നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. തീയണയ്ക്കാനുള്ള ആധുനികസംവിധാനമുള്ള ടഗ് അഡ്വാന്റിസ് വിര്‍ഗോ തിങ്കള്‍ രാത്രി പത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീ പൂര്‍ണമായി അണഞ്ഞശേഷം കപ്പല്‍ ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേക്ക് മാറ്റുകയാണ് ലക്ഷ്യം.

കപ്പല്‍ മുങ്ങാതിരിക്കാന്‍ രക്ഷാപ്രവര്‍ത്തകരുടെ തീവ്രശ്രമം തുടരുകയാണ്. കപ്പലിന്റെ മധ്യത്തില്‍നിന്ന് പിന്നിലേക്കുള്ള ഭാഗത്ത് ഇപ്പോഴും തീ കത്തുന്നതും എഞ്ചിന്‍ മുറിയില്‍ 7 മീറ്റര്‍ വരെ വെള്ളം നിറഞ്ഞതുമാണ് പ്രതിസന്ധി. എഞ്ചിന്‍ മുറിയില്‍ വെള്ളം വീണ്ടും കൂടുമെന്നതിനാല്‍ തീ കെടുത്തുന്നതിന് വെള്ളം പമ്പു ചെയ്യാനാകാത്ത അവസ്ഥയാണ്. എഞ്ചിന്‍ മുറിയില്‍നിന്ന് വെള്ളം പമ്പു ചെയ്തു കളയാനും തീ പിടിച്ച മറ്റു ഭാഗങ്ങള്‍ തണുപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. തീ അണയ്ക്കുന്നതിനുള്ള രാസവസ്തുവായ പൈറോകൂള്‍ ഉള്‍പ്പെടെയുള്ളവയുമായി അറ്റ്‌ലാന്റിസ് വിര്‍ഗോ എന്ന കപ്പല്‍ എത്തിയാല്‍ തീ അണയ്ക്കാന്‍ കഴിയുമെന്നാണ് വലിയിരുത്തല്‍.

നലവില്‍ കപ്പല്‍ പിന്‍ഭാഗത്തായി ഇടത്തേക്ക് കപ്പല്‍ ചരിഞ്ഞിട്ടുണ്ട്. എഞ്ചിന്‍ മുറിയില്‍ വെള്ളം ഏഴു മീറ്റര്‍ വരെ കയറിയതിനാലാണിത്. കപ്പലിന്റെ ജലോപരിതലത്തില്‍ നിന്ന് അടിത്തട്ടു വരെയുള്ള ഭാഗം അതിന്റെ പരമാവധിയില്‍ എത്തിയിട്ടുണ്ട്. പൈറോകൂള്‍ എന്ന ഫോം എത്തുന്നതോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് നാളെ കപ്പലില്‍ ഇറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തീ നിയന്ത്രിക്കാനായാല്‍ എഞ്ചിന്‍ മുറിയിലെ വെള്ളം നീക്കം ചെയ്യാം. കപ്പലിലെ 280ഓളം കണ്ടെയ്‌നറുകളിലുള്ള വസ്തുക്കള്‍ എന്താണെന്നതു സംബന്ധിച്ച് ഇപ്പോഴും വിവരമില്ലെന്നതാണ് വലിയ പ്രതിസന്ധി.

ഓഫ്‌ഷോര്‍ വാരിയര്‍ ടഗ് ഇപ്പോഴും കപ്പലിനെ കെട്ടിവലിച്ച് ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഇകണോമിക് സോണായ 200 നോട്ടിക്കല്‍ മൈലിനു പുറത്തേക്ക് എത്തിക്കാന്‍ ശ്രമം തുടരുകയാണ്.

Tags:    

Similar News