സുഹൃത്തിന്റെ ഭാര്യയെ പ്രണയം നടിച്ച് വീട്ടില്‍ കൊണ്ടു പോയത് നാലു കൊല്ലം മുമ്പ്; ഭാര്യയെ കൊണ്ടു പോയ കൂട്ടുകാരന്‍ ഭൂമിയും കൈയ്യേറിയെന്ന് ആരോപിച്ച ശ്യാമു സുന്ദര്‍; വഴിതര്‍ക്കത്തിനിടെ വധഭീഷണി; പ്രതികാരമായി താല്‍കാലിക ഡ്രൈവറുടെ കുത്തിക്കൊല; പുത്തൂരില്‍ ധനേഷ് എല്ലാം സമ്മതിക്കുമ്പോള്‍
കൊല്ലം: പുത്തൂരില്‍ വെല്‍ഡിങ് തൊഴിലാളിയായ യുവാവിനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നുതിന് പിന്നില്‍ 'അവിഹിതം' തന്നെ. നെടുവത്തൂര്‍ പഞ്ചായത്തിലെ തേവലപ്പുറം പടിഞ്ഞാറ് കുഴയ്ക്കാട്ട് കള്ളിത്തല ഏലായ്ക്കു സമീപം പരേതരായ സുന്ദരേശന്റെയും ചന്ദ്രമതിയുടെയും മകന്‍ ശ്യാമു സുന്ദറാ(42)ണ് മരിച്ചത്. സമീപവാസിയും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലെ താത്കാലിക ഡ്രൈവര്‍ കം കണ്ടക്ടറുമായ ധനേഷ് ഭവനില്‍ ധനേഷ് (38) ആണ് പിടിയിലായത്.
ശ്യാമു സുന്ദറും ധനേഷും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശത്രുതയിലാണ്. നാലുവര്‍ഷമായി ശ്യാമു സുന്ദറിന്റെ ഭാര്യയും കുഞ്ഞും ധനേഷിനൊപ്പമാണ് താമസിക്കുന്നത്. ഇതോടെ കൂട്ടുകാര്‍ പിണക്കം തുടങ്ങി. കെഎസ്ആര്‍ടിസി കൊട്ടാരക്കര ഡിപ്പോയില്‍ സ്വിഫ്റ്റ് ഡ്രൈവറായ ധനേഷും ശ്യാമിന്റെ ഭാര്യയും വര്‍ഷങ്ങള്‍ക്കു മുമ്പ് അടുപ്പത്തിലാകുകയും ഒരുമിച്ച് താമസിച്ചു വരികയുമായിരുന്നു.
പ്രതി ധനേഷ് ഇപ്പോള്‍ താമസിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നു. കഴിഞ്ഞ ദിവസവും വാക്കേറ്റം നടന്നിരുന്നു. ധനേഷ് ഈ സമയം ശ്യാമിനെതിരെ വധഭീഷണി മുഴക്കിയിരുന്നു. വെള്ളി രാത്രിയോടെ ശ്യാമ സുന്ദറിന്റെ വീട്ടിലെത്തിയ ധനേഷ് വഴക്കിട്ടു. വാക്കേറ്റത്തിനിടയില്‍ ധനേഷ് കൈയില്‍ കരുതിയ കറിക്കത്തി ഉപയോഗിച്ച് ശ്യാമസുന്ദറിനെ കുത്തുകയായിരുന്നു. തുടര്‍ന്ന് അയല്‍വക്കത്തെ സുഹൃത്തിനെ വിളിച്ച് താന്‍ ശ്യാമിന് ഒരു പണികൊടുത്തിട്ടുണ്ടെന്ന് ധനേഷ് പറഞ്ഞു.
തുടര്‍ന്ന് അയല്‍വാസികളായ സുഹൃത്തുക്കള്‍ ശ്യാമിന്റെ വീട്ടില്‍ എത്തിയപ്പോള്‍ കതക് പുറത്തുനിന്ന് പൂട്ടിയതായി കണ്ടു. കതക് തുറന്നപ്പോഴേക്കും രക്തത്തില്‍ കുളിച്ച ശ്യാം വാതിലിന് പുറത്തേക്ക് വീഴുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പുത്തൂര്‍ പൊലീസ് ശ്യാമിനെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ധനേഷിനെ വീടിന് സമീപമുള്ള റബര്‍ പുരയിടത്തില്‍ നിന്ന് പൊലീസ് പിടികൂടി.
വൈകീട്ടോടെ ധനേഷിനെ സംഭവസ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചു. ഡിവൈഎസ്പി ജി.ബി. മുകേഷ്, എസ്എച്ച്ഒ ബാബുക്കുറുപ്പ്, എസ്‌ഐ ടി.ജെ. ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പും വിവരശേഖരണവും നടന്നത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
ശ്യാം സുന്ദര്‍, ശാരി എന്നിവരാണ് ശ്യാമുസുന്ദറിന്റെ സഹോദരങ്ങള്‍. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.