ശിവപ്രിയയുടെ പ്രസവശേഷമുള്ള മരണം സ്റ്റഫൈലോകോക്കസ് ബാക്ടീരിയ മൂലമുള്ള അണുബാധ കൊണ്ട്; എവിടെ നിന്നാണ് അണുബാധയെന്ന് സ്ഥിരീകരിക്കാനാവില്ലെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട്; സമിതി റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്നും നീതി വേണമെന്നും ശിവപ്രിയയുടെ കുടുംബം

ശിവപ്രിയയുടെ പ്രസവശേഷമുള്ള മരണം സ്റ്റഫൈലോകോക്കസ് ബാക്ടീരിയ മൂലമുള്ള അണുബാധ കൊണ്ട്

Update: 2025-11-14 12:14 GMT

തിരുവനന്തപുരം: കരിക്കകം സ്വദേശിനി ജെ.ആര്‍. ശിവപ്രിയയുടെ പ്രസവശേഷമുള്ള മരണം സ്റ്റഫൈലോകോക്കസ് ബാക്ടീരിയ മൂലമുള്ള അണുബാധ കൊണ്ടാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ഈ ബാക്ടീരിയ സാധാരണ പൊതുസ്ഥലങ്ങളിലും കാണാമെന്നും, അതിനാല്‍ എവിടെ നിന്നാണ് യുവതിക്ക് അണുബാധയുണ്ടായതെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്.എ.ടി. ആശുപത്രിയിലെ അണുബാധ സ്ഥിരീകരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വിദഗ്ധ സംഘം പരിശോധിച്ചിരുന്നു.

എന്നാല്‍, വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്ന് ശിവപ്രിയയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ആശുപത്രിക്കും സര്‍ക്കാരിനുമെതിരെ പോരാടിയാലും മരിച്ചുപോയ സഹോദരിയെ തിരികെ കിട്ടില്ല. നീതി വേണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസവശേഷമുള്ള അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ശിവപ്രിയ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. സംഭവത്തില്‍ എസ്.എ.ടി. ആശുപത്രി അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ചികിത്സയിലിരുന്ന ദിവസങ്ങളില്‍ ശിവപ്രിയയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു വ്യക്തമാക്കി.

ആരോഗ്യവതിയായിരുന്ന ശിവപ്രിയയെ പരിശോധനകള്‍ക്ക് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഗര്‍ഭസ്ഥ ശിശുവിന് ചലനം കുറവായതിനെത്തുടര്‍ന്നാണ് ഒക്ടോബര്‍ 19-ന് ശിവപ്രിയയെ എസ്.എ.ടി. ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. 37 ആഴ്ച പൂര്‍ത്തിയായപ്പോള്‍ പ്രസവം നടത്താന്‍ തീരുമാനിക്കുകയും ചികിത്സ നല്‍കുകയും ചെയ്തു. ഒക്ടോബര്‍ 22-ന് പ്രസവത്തിനു ശേഷം 24-ന് ഡിസ്ചാര്‍ജ് ചെയ്ത ശിവപ്രിയയ്ക്ക് 26-ന് പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വീണ്ടും ആശുപത്രിയിലെത്തിയത്. അന്ന് സെപ്ടിക് ഷോക്ക് സ്ഥിരീകരിക്കുകയായിരുന്നു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ നല്‍കിയിട്ടും രോഗാവസ്ഥ മെച്ചപ്പെട്ടില്ലെന്നും സൂപ്രണ്ട് അറിയിച്ചു.

Tags:    

Similar News