ഓഫീസില്‍ തെന്നി വീണ് വലത് കൈയ്ക്ക് രണ്ട് ഒടിവുണ്ടായപ്പോള്‍ 'കൈ ഒടിഞ്ഞല്ലേ ഉള്ളൂ വേറെ കുഴപ്പം ഒന്നുമില്ലലോ' എന്ന് ചാനല്‍ തലപ്പത്തെ ഒരുപ്രമുഖന്റെ മറുപടി; സര്‍ജറിയ്ക്ക് വേണ്ടി 4 ദിവസം ലീവ് ചോദിച്ചപ്പോള്‍ ഞെട്ടിക്കുന്ന മറ്റൊരു മറുപടി; റിപ്പോര്‍ട്ടര്‍ ചാനല്‍ വിട്ട റിപ്പോര്‍ട്ടര്‍ അഞ്ജന അനില്‍കുമാറിന്റെ പോസ്റ്റ് ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ

അഞ്ജന അനില്‍കുമാറിന്റെ പോസ്റ്റ് ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ

Update: 2025-06-25 14:47 GMT

തിരുവനന്തപുരം: ടെലിവിഷന്‍ ചാനലുകള്‍ തമ്മിലെ മത്സരം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ബാര്‍ക്ക് റേറ്റിങ്ങില്‍ ഒന്നാമത് എത്താനുളള പൊരിഞ്ഞ മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. കുറെക്കാലമായി ഒന്നാമതായിരുന്ന ഏഷ്യാനെറ്റ് ന്യൂസിനെ രണ്ടാഴ്ച റിപ്പോര്‍ട്ടര്‍ ടിവി പിന്നിലാക്കിയതും പിന്നീട് ഏഷ്യാനെറ്റ് ഒന്നാം റാങ്ക് തിരിച്ചുപിടിച്ചതും എല്ലാം ചൂടേറിയ വാര്‍ത്തയാണ്. ഈ പോരില്‍ ഒന്നാമത് എത്താനുള്ള പൊരിഞ്ഞ ഓട്ടത്തിനിടെ, ചാനലുകളിലെ ജീവനക്കാര്‍ അനുഭവിക്കുന്ന വെല്ലുവിളികള്‍ ചെറുതല്ല. വിശ്രമമില്ലാതെ മണിക്കൂറുകളോളം പണിയെടുക്കാന്‍ ഫിറ്റായവരെ മാത്രമേ ചില ചാനല്‍ മേധാവികള്‍ക്ക് പഥ്യമുള്ളു. റിപ്പോര്‍ട്ടര്‍ ടിവി ചാനലില്‍ നിന്ന് പടിയിറങ്ങി കൊണ്ട് അഞ്ജന അനില്‍കുമാര്‍ എന്ന റിപ്പോര്‍ട്ടര്‍ എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

അഞ്ജന കോട്ടയത്തെ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസില്‍ തെന്നി വീഴുകയും അതുമൂലം വലത് കൈയ്ക്ക് രണ്ട് ഒടിവുണ്ടാവുകയും ചെയ്തു.'കൈ ഒടിഞ്ഞല്ലേ ഉള്ളൂ വേറെ കുഴപ്പം ഒന്നുമില്ലലോ' എന്നായിരുന്നു ചാനല്‍ തലപ്പത്തുള്ള ഒരു പ്രമുഖന്റെ മറുപടി എന്ന് അഞ്ജന കുറിച്ചു. വിശ്രമമില്ലാത്ത ജോലി കാരണം പ്ലാസ്റ്ററില്‍ ഒതുങ്ങേണ്ട ചികിത്സ ശസ്ത്രക്രിയയിലേക്ക് നീണ്ടു. അടിയന്തര സര്‍ജറിക്കായി നാലുദിവസത്തെ അവധി ചോദിച്ചപ്പോള്‍, 'നിലമ്പൂര്‍ ഇലക്ഷന്‍ കഴിയട്ടെ' എന്നായിരുന്നു അടുത്ത മറുപടി. ബ്യൂറോ ചീഫിന്റെ ശകാരം സഹിക്ക വയ്യാതെ പരാതി നല്‍കിയപ്പോള്‍ സ്ഥലംമാറ്റമായിരുന്നു ഫലം. താന്‍ ജോലി വിടാന്‍ നിര്‍ബന്ധിതയായ സാഹചര്യം വിശദീകരിച്ചുക1ണ്ടാണ് അഞ്ജന അനില്‍ കുമാര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അഞ്ജന അനില്‍കുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ചില യാത്രകള്‍ അപ്രതീക്ഷിതമായി അവസാനിക്കും. അതുപോലെ ഒന്നാണ് ഇതും. കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ അധികമായി റിപ്പോര്‍ട്ടര്‍ ടിവിയുടെ ഭാഗമായിരുന്നു. ഇവിടെ നിന്നും ഇറങ്ങുന്നു. 'Health is Wealth' എന്നാണല്ലോ അതിലും വലുതായി മറ്റൊന്നുമില്ല. ഒരുമാസം മുന്‍പ് കോട്ടയത്തെ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസില്‍ തെന്നി വീഴുകയും അതുമൂലം വലത് കൈയ്ക്ക് രണ്ട് ഒടിവുണ്ടാവുകയും ചെയ്തു. 'കൈ ഒടിഞ്ഞല്ലേ ഉള്ളൂ വേറെ കുഴപ്പം ഒന്നുമില്ലലോ' എന്നായിരുന്നു ചാനല്‍ തലപ്പത്തുള്ള ഒരു പ്രമുഖന്റെ മറുപടി.

അതുകൊണ്ട് തന്നെ പ്ലാസ്റ്ററിട്ട കൈയ്യുമായി ജോലിയ്ക്ക് കയറാന്‍ നിര്‍ബന്ധിതയായി. റസ്റ്റ് ഇല്ലാത്ത ഓട്ടം കാരണം പ്ലാസ്റ്ററില്‍ ഒതുങ്ങേണ്ടിയിരുന്നത് സര്‍ജറിയില്‍ എത്തി. അടിയന്തരമായി ചെയ്യേണ്ടിയിരുന്ന സര്‍ജറിയ്ക്ക് വേണ്ടി 4 ദിവസം ലീവ് ചോദിച്ചപ്പോള്‍ 'നിലമ്പൂര്‍ ഇലക്ഷന്‍ കഴിയട്ടെ' എന്നായിരുന്നു അടുത്ത മറുപടി. അപ്പോള്‍ മുതല്‍ സ്ഥാപനം വിടാന്‍ മനസ്സുകൊണ്ട് തയ്യാറെടുത്തു. 'Fight For Justice' എന്നത് ചാനല്‍ പ്രൊമോയിലെ ഒരു വാചകമായും കാറിന്റെ സ്റ്റിക്കറായും മാത്രം ഒതുങ്ങേണ്ട ഒന്നല്ല അത് ആദ്യം നടപ്പിലാക്കേണ്ടത് തൊഴിലിടത്തില്‍ ആയിരിക്കണമെന്ന് വിശ്വസിക്കുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടയില്‍ എന്നെപ്പോലെ തന്നെ ഒരുപാട് പേര്‍ ഇവിടെ നിന്നും പോയിട്ടുണ്ട്. വാര്‍ത്തകള്‍ക്ക് വേണ്ടി തന്റെ കീഴിലുള്ള റിപ്പോര്‍ട്ടര്‍മാരെ എന്തും പറയാമെന്ന് വിശ്വസിക്കുന്നു ഒരു ബ്യുറോ ചീഫാണ് അതിന് കാരണം. കേട്ട് നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഞാനും പരാതി നല്‍കി. ഉടന്‍ തന്നെ ട്രാന്‍സ്ഫര്‍ തന്ന് സഹായിച്ചു.

ഒരു ജൂനിയര്‍ റിപ്പോര്‍ട്ടറുടെ പരാതി ആയതുകൊണ്ട് ഗൗരവത്തില്‍ എടുക്കാത്തതായിരിക്കുമെന്ന് ചിന്തിച്ചു. ചില മുതിര്‍ന്ന റിപ്പോര്‍ട്ടര്‍മാരും പരാതി നല്‍കി, ഗുണമുണ്ടായില്ല. ഒടുവില്‍ അവര്‍ ഇവിടം വിടുന്നതും നോക്കി നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു. എന്തൊക്കെ സംഭവിച്ചാലും തലസ്ഥാനത്ത് ഒരു വിഷപ്പാമ്പായി അയാള്‍ വാഴുന്നു. 'Karma is a boomerang' എന്നാണല്ലോ നോക്കാം. വീഴാന്‍ പോയപ്പോള്‍ ചേര്‍ത്ത് പിടിച്ചവരുണ്ട്. അവര്‍ തന്നെയാണ് മുന്നോട്ട് നടക്കാനുള്ള ഊര്‍ജം പകര്‍ന്നതും. മുന്‍പില്‍ വലിയ ലക്ഷ്യങ്ങള്‍ ഉള്ളപ്പോള്‍ തൊട്ടടുത്തുള്ളത് വിട്ടുകളയുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.

Full View


Tags:    

Similar News