സിനിമാ കോണ്‍ക്ലേവ് നടത്തിപ്പിന് പുഷ് 360 യെ തെരഞ്ഞെടുത്തത് നടപടിക്രമങ്ങള്‍ പാലിച്ച്; മൂന്ന് ഏജന്‍സികളോട് മത്സരിച്ചാണ് ഇടംപിടിച്ചത്; നാലുലക്ഷം രൂപയാണ് പ്രതിഫലമായി ലഭിച്ചത്; ലാല്‍സലാം പരിപാടിയുടെ ആശയവും ഡിസൈനും വീഡിയോകളുടെ ചുമതലയുമാണ് പുഷിന് ഉണ്ടായിരുന്നത്; വിശദീകരണവുമായി ശ്രീകുമാര്‍ മേനോന്‍

സിനിമാ കോണ്‍ക്ലേവ് നടത്തിപ്പിന് പുഷ് 360 യെ തെരഞ്ഞെടുത്തത് നടപടിക്രമങ്ങള്‍ പാലിച്ച്

Update: 2025-10-08 05:30 GMT

തിരുവനന്തപുരം: പുതിയ സിനിമാനയം രൂപീകരിക്കുന്നതിനായി സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമാ കോണ്‍ക്ലേവ് നടത്തിപ്പിന് മൂന്ന് ഏജന്‍സികളില്‍ നിന്നാണ് പുഷ് 360 യെ തെരഞ്ഞെടുത്തതെന്നും നാലുലക്ഷം രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്നും ഉടമ ശ്രീകുമാര്‍ മേനോന്‍. മൂന്ന് ഏജന്‍സികള്‍ പ്രസന്‍േ്റഷന്‍ നടത്തിയിരുന്നു. അതില്‍ പുഷ് 360 യെ സര്‍ക്കാര്‍ തെരഞ്ഞെടുക്കുകയായിരുന്നു. അത് ഒരു അംഗീകാരമായാണ് കാണുന്നത്. അതില്‍ നിന്നും ലഭിച്ച വരുമാനം നാലുലക്ഷം രൂപ മാത്രമായിരുന്നു. ഡോക്യൂമെന്‍േ്റഷന്‍, ഡിസൈന്‍, പങ്കെടുത്തവരുടെ പ്രസംഗങ്ങള്‍ രേഖപ്പെടുത്തി നല്‍കുക എന്നിവയായിരുന്നു പുഷ് 360 ഏറ്റെടുത്ത പണികള്‍.

അംഗീകരിച്ച തുകയെല്ലാം പുഷ് 360 ക്ക് അല്ല ലഭിക്കുന്നത്. സ്റ്റേജ് ഡെക്കറേഷന്‍ ഉള്‍പ്പെടെയുള്ള മറ്റു പണികള്‍ മറ്റു കരാറുകാരാണ് ഏറ്റെടുത്ത് ചെയ്തത്. അതിനുള്ള പ്രതിഫലം അവര്‍ക്കാണു ലഭിക്കുന്നത്. ലാല്‍സലാം പരിപാടിയുടെ ആശയവും ഡിസൈനും അവിടെ പ്രദര്‍ശിപ്പിച്ച വീഡിയോകളുടെ ചുമതലയുമാണ് പുഷ് 360 നിര്‍വഹിച്ചത്. ഇതിനു ലഭിച്ചത് രണ്ടുലക്ഷം രൂപ മാത്രമാണ്. ഇവന്‍്റ് ടി.കെ രാജീവ് കുമാറായിരുന്നു ചെയ്തത്. ലാല്‍സലാം ആശയം വളരെ നല്ലതായിരുന്നെന്ന അഭിപ്രായം വന്നതാണെന്നും ശ്രീകുമാര്‍ മേനോന്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. 2.84 കോടിരൂപ ലാല്‍സലാം പരിപാടി നടത്തിപ്പിനായി ചെലവായെന്ന് സര്‍ക്കാര്‍ തന്നെ അറിയിച്ചിരുന്നു.

സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന സിനിമാ പരിപാടികളുടെ നടത്തിപ്പു ചുമതല പുഷ് 360 ക്ക് മാത്രം നല്‍കുന്നതില്‍ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ്് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (പി.ആര്‍.ഡി) അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സിനിമാ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഉടമസ്ഥതയിലുള്ള പാലക്കാട് ആസ്ഥാനമായ പുഷ് 360 പബ്ലിക് റിലേഷന്‍ കമ്പനിക്ക്് ഏകപക്ഷീയമായാണ് പരിപാടികളുടെ നടത്തിപ്പ് ചുമതല നല്‍കുന്നതെന്നായിരുന്നു ആരോപണം. പുതിയ സിനിമാനയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ ആസുത്രണം ചെയ്ത സിനിമാ കോണ്‍ക്ലേവില്‍ പങ്കെടുക്കാനായി വിവിധ സംഘടനകളെയും അതിഥികളെയും ക്ഷണിച്ചതില്‍ പിഴവുകള്‍ ഉണ്ടായെന്ന് പരാതി ഉയര്‍ന്നിരുന്നു.

ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം ലഭിച്ച മോഹന്‍ലാലിനെ ആദരിക്കാന്‍ സര്‍ക്കാര്‍ ഒരുക്കിയ 'ലാല്‍സലാം' പരിപാടിയുടെ ആശയവും ഡിസൈനും വിഡിയോകളുടെ ചുമതലയും പുഷ് 360 കമ്പനിക്കായിരുന്നു. ഈ പരിപാടിക്ക് വേണ്ടി 2.84 കോടിരൂപയാണ് സാംസ്‌കാരിക വകുപ്പ്് അനുവദിച്ചത്. സാംസ്‌കാരിക വകുപ്പിന്റെ യുവ കലാകാരന്‍മാര്‍ക്കുള്ള ഫെലോഷിപ്പ് ഹെഡില്‍ നിന്നും ഒരുകോടിരൂപയും കെ.എസ്.എഫ്.ഡി.സിയും ചലച്ചിത്ര അക്കാദമിയും 50 ലക്ഷംരൂപ വീതവും ചേര്‍ത്ത് രണ്ടുകോടിരൂപ നല്‍കി. 84 ലക്ഷം രൂപ സര്‍ക്കാര്‍ പ്രത്യേകമായി അനുവദിക്കുകയായിരുന്നു. രണ്ടുലക്ഷം രൂപ മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് പുഷ് 360 പറയുമ്പോള്‍ 2.82 കോടിരൂപ ചെലവാക്കിയ കണക്കുകള്‍ ലഭ്യമായിട്ടില്ല.

കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എത്തുന്ന മോഹന്‍ലാല്‍ അടക്കമുള്ള പ്രതിനിധികള്‍ക്ക് കൊടുക്കാനായി തയ്യാറാക്കിയ ബാഗ് സംബന്ധിച്ചും ആരോപണമുയര്‍ന്നിരുന്നു. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത പൊതുമേഖലാ ബന്ധമുള്ള പ്രോജക്ടാണ് ഈ ബാഗ് സ്പോണ്‍സര്‍ ചെയ്തത്. കേരളാ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റെ വകയായിരുന്നു ബാഗ്. സിനിമാ പ്രമുഖര്‍ക്ക് നല്‍കിയ ബാഗില്‍ സ്പോണ്‍സറുടെ എംബ്ലവും പേരും വ്യക്തമായിരുന്നു. സാംസ്‌കാരിക ഡയറക്ടറായ ദിവ്യ എസ് അയ്യരാണ് ഈ പ്രോജക്ടിന്റെ ഡയറക്ടര്‍.

Tags:    

Similar News