ലോങ് റേഞ്ച് റഡാറുകൾ, ഉപഗ്രഹ നിരീക്ഷണ സംവിധാനങ്ങൾ, യു.എ.വികൾ, ദീർഘദൂര മിസൈലുകൾ; ഇസ്രയേലിന്റെയും യുഎസിന്റെ വ്യോമ പ്രതിരോധ ഡോം സംവിധാനങ്ങളുമായി സാമ്യം; വ്യോമാക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും തിരിച്ചടിക്കാനും ശേഷിയുള്ളവ; 'സുദർശന ചക്ര' ഇന്ത്യയുടെ വ്യോമ പ്രതിരോധ കവചം

Update: 2025-08-16 09:18 GMT

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ച 'സുദർശന ചക്ര' രാജ്യത്തിന്റെ സമഗ്ര വ്യോമ പ്രതിരോധ സംവിധാനമാണെന്ന് റിപ്പോർട്ടുകൾ. വ്യോമാക്രമണങ്ങളെ തടയുക മാത്രമല്ല, തിരിച്ചടിക്കാനും ശേഷിയുള്ള ഒരു ബഹുതല സുരക്ഷാ കവചമാണ് ഇതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ഹിന്ദു പുരാണത്തിലെ സുദർശൻ ചക്രത്തിൽ നിന്നാണ് ഇതിന് ഈ പേര് ലഭിച്ചത്. ഇന്ത്യയിൽ സുദർശൻ ചക്ര എന്നും അറിയപ്പെടുന്ന എസ്-400 ട്രയംഫ് നൂതനവുമായ ദീർഘദൂര ഉപരിതല-വായു മിസൈൽ (എസ്എഎം) സംവിധാനമാണ്.

ലോങ് റേഞ്ച് റഡാറുകൾ, ഉപഗ്രഹ നിരീക്ഷണ സംവിധാനങ്ങൾ, വിമാനങ്ങൾ, ആളില്ലാ വിമാനങ്ങൾ (യു.എ.വികൾ), ദീർഘദൂര മിസൈലുകൾ എന്നിവ സംയോജിപ്പിച്ചാണ് 'സുദർശന ചക്ര' പ്രവർത്തിക്കുക.

പാകിസ്താൻ 2200 കിലോമീറ്റർ ദൂരപരിധിയുള്ള എം.ഐ.ആർ.വി ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ വികസിപ്പിച്ച സാഹചര്യത്തിൽ, 'സുദർശന ചക്ര' രാജ്യത്തിന് നിർണായക സുരക്ഷ നൽകുമെന്നാണ് വിലയിരുത്തൽ. അടുത്തിടെ ഇറാൻ തൊടുത്ത 500 ബാലിസ്റ്റിക് മിസൈലുകളിൽ 498 എണ്ണവും തകർത്ത ഇസ്രയേലിന്റെ അയൺ ഡോം, യു.എസ് വികപ്പിക്കുന്ന ഗോൾഡൻ ഡോം തുടങ്ങിയ സംവിധാനങ്ങളുമായി ഇതിന് സാമ്യമുണ്ട്.

2035-ഓടെ രാജ്യത്തെ എല്ലാ പൊതു ഇടങ്ങൾക്കും ഈ ദേശീയ സുരക്ഷാ സംവിധാനത്തിന്റെ സംരക്ഷണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഡി.ആർ.ഡി.ഒയുടെ നേതൃത്വത്തിൽ 'കുശ' എന്ന പേരിൽ ഒരു പദ്ധതിക്ക് ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. 2030-ഓടെ പ്രവർത്തനക്ഷമമാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി, ഉപഗ്രഹങ്ങളിൽ നിന്നടക്കം വിവരങ്ങൾ ശേഖരിച്ച് വ്യോമാക്രമണങ്ങളെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകും. ആധുനിക വ്യോമ ഭീഷണികളെ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിലെ സുപ്രധാനമായ ഒരു ചുവടുവെപ്പായാണ് 'സുദർശന ചക്ര' പദ്ധതിയെ പ്രതിരോധ വിദഗ്ധർ കാണുന്നത്.

Tags:    

Similar News