പ്രവാസിയുടെ ഭാര്യയുമായുള്ള ബന്ധം: സ്ഥാനത്ത് നിന്ന് നീക്കിയിട്ടും സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് പാര്‍ട്ടിയുടെയും പോലീസിന്റെയും സംരക്ഷണം: പ്രവാസിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ പരാതിയില്‍ നടപടിയെടുക്കാതെ കോയിപ്രം പോലീസ്

Update: 2025-09-26 07:11 GMT

പത്തനംതിട്ട: ലൈംഗികാപവാദ ആരോപണ വിധേയനായ ലോക്കല്‍ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കിയിട്ടും പോലീസിന്റെയും പാര്‍ട്ടിയുടെയും സംരക്ഷണം. പരാതിക്കാരനായ പ്രവാസിയുടെ വീടാക്രമിക്കുകയും വൃദ്ധമാതാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും നിസാര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. വിദേശത്തുള്ള പ്രവാസിയെ നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കുകയാണ്. ഇതു സംബന്ധിച്ച് പ്രവാസി കോയിപ്രം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. ഇതേപ്പറ്റി വിളിച്ച് അന്വേഷിച്ച പരാതിക്കാരനോട് മോശമായി പോലീസ് പെരുമാറിയെന്നും പറയുന്നു.

ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള വെണ്ണിക്കുളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുനില്‍ വര്‍ഗീസിനെയാണ് സിപിഎം സ്ഥാനത്ത് നിന്ന് നീക്കിയത്.

വീട്ടമ്മയോട് ലൈംഗിക താത്പര്യത്തോടെ പെരുമാറിയെന്ന ഭര്‍ത്താവിന്റെ പരാതിയിലായിരുന്നു സുനില്‍ വര്‍ഗീസിനെതിരേ പാര്‍ട്ടി നടപടി.വീട്ടമ്മയുടെ ഭര്‍ത്താവായ വെണ്ണിക്കുളം സ്വദേശി വിദേശത്ത് ഇരുന്നു കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, അന്നത്തെ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. 'പാര്‍ട്ടി കോടതി'യില്‍ നിന്നും നീതി ലഭിക്കാതെ വന്നതോടെപരാതിക്കാരന്‍ ഉദയഭാനുവിനെ വിളിച്ച് രൂക്ഷമായി പ്രതികരിച്ചു. നിയമ നടപടിയിലേക്ക് നീങ്ങുമെന്നും അറിയിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ സംഗതി നാറ്റക്കേസാകുമെന്ന് കണ്ട് സിപിഎം ജില്ലാ നേതൃത്വം നടപടിയുമായി രംഗത്തിറങ്ങി. ഇരവിപേരൂര്‍ ഏരിയ സെക്രട്ടറിയുടെ ചുമതലയുള്ള അനില്‍കുമാര്‍ വിഷയം ലോക്കല്‍ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. സുനിലിനെ നീക്കി പകരം ചുമതല ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യുവിന് നല്‍കിയതായും അറിയിച്ചു.

എന്നാല്‍ സുനിലിനെ അനുകൂലിക്കുന്നവര്‍ യോഗത്തില്‍ ബഹളം വച്ചു.യോഗം അവസാനിച്ച ശേഷം രാത്രിയോടെ സുനില്‍ പരാതിക്കാരന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന് നാശനഷ്ടം ഉണ്ടാക്കി. പരാതിക്കാരന്റെ 75 വയസ്സുള്ള മാതാവ് മാത്രമാണ് ആ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. ഇവരുടെ പരാതിയില്‍ കോയിപ്രം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പ്രതിയുടെ പേരായി സുനില്‍ വെണ്ണിക്കുളം എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. നിസാരമായ വകുപ്പുകളുമാണ ചുമത്തിയത്.

സിപിഎം പ്രാദേശിക നേതാവായ ഇയാളോട് മുട്ടാന്‍ നില്‍ക്കണ്ട എന്ന ഉപദേശവും പൊലീസ് നല്‍കിയതായാണ് പരാതിക്കാരന്റെ സമീപവാസികള്‍ പറയുന്നത്. കേസ് ഒതുക്കി തീര്‍ക്കുന്നതിനും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും വേണ്ടിയാണ് സുനില്‍ വെണ്ണിക്കുളം എന്ന് മാത്രം എഎഫ്ഐആറില്‍ രേഖപ്പെടുത്തിയതെന്നും പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയാണ് ചെയ്തത്.

താന്‍ പരാതി നല്‍കിയതിന് ശേഷവും വീടാക്രമിക്കുന്നതിന് മുന്‍പുമായി നിരവധി തവണ അജ്ഞാത നമ്പരുകളില്‍ നിന്ന് തനിക്ക് വധഭീഷണി വന്നുവെന്ന പ്രവാസി പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നമ്പര്‍ സഹിതം കോയിപ്രം പോലീസില്‍ പരാതി നല്‍കി. എന്നാല്‍, പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. നടപടി എന്തായി എന്നന്വേഷിച്ച് വിളിച്ച തന്നോട് മോശമായിട്ടാണ് കോയ്ര്രിപം സ്റ്റേഷനില്‍ നിന്ന് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറിയൊട് നേരിട്ട് പരാതി പറഞ്ഞിരുന്നു. അതിലും തീരുമാനമായിട്ടില്ല. നാട്ടിലെത്തിയ ശേഷം നിയമപോരാട്ടം ആരംഭിക്കുമെന്നും തന്റെ കൈയിലുള്ള മുഴുവന്‍ തെളിവുകളും പുറത്തു വിടുമെന്നും പരാതിക്കാരനായ പ്രവാസി പറഞ്ഞു.

Tags:    

Similar News