പ്രണയത്തിലായിരുന്ന കൗമാരക്കാരിയുമായി ലൈംഗിക ബന്ധം; പോക്‌സോ കേസില്‍ 24കാരന്‍ ശിക്ഷിക്കപ്പെട്ടത് ഇരുപത് വര്‍ഷം; പ്രായ പൂര്‍ത്തിയായപ്പോള്‍ അതിജീവിതയുമായി വിവാഹം; പിന്നാലെ ശിക്ഷ ഒഴിവാക്കി സുപ്രീം കോടതി; 'പ്രതിയുടേത് കുറ്റകൃത്യം, അതിജീവിത അങ്ങനെ കാണുന്നില്ല' എന്ന നിരീക്ഷണത്തോടെ അസാധാരണ വിധി
പോക്സോ കേസില്‍ ശിക്ഷ ഒഴിവാക്കി സുപ്രീം കോടതിയുടെ സുപ്രധാന വിധി
ന്യൂഡല്‍ഹി: പോക്‌സോ കേസില്‍ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാന്‍ പ്രതിയുടെ ശിക്ഷ ഒഴിവാക്കി സുപ്രീം കോടതിയുടെ സുപ്രധാന വിധി. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാന്‍ നിയമ സംവിധാനങ്ങള്‍ പരാജയപ്പെടുന്നുവെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് പ്രതിയുടെ ശിക്ഷ ഒഴിവാക്കികൊണ്ട് ജസ്റ്റിസ് അഭയ് എസ് ഓക്കയുടെ ബെഞ്ച് ഉത്തരവിറക്കിയത്. പശ്ചിമ ബംഗാളിലെ ഒരു കേസ് പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
പ്രതിയെ അതിജീവിത വിവാഹം കഴിച്ചു കുടുംബമായി കഴിയുന്നത് കണക്കിലെടുത്താണ് ശിക്ഷ ഒഴിവാക്കിയത്. നീണ്ടുനിന്ന നിയമനടപടികള്‍ ആണ് കുറ്റകൃത്യത്തേക്കാള്‍ അതിജീവിത ബാധിച്ചതെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയോട് ഇപ്പോള്‍ അതിജീവിതയ്ക്ക് വൈകാരികമായ ബന്ധമാണെന്നും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം നടന്നപ്പോള്‍ തന്നെ അതിന്റെ വ്യാപ്തിയും മനസിലാക്കി കൊടുക്കാന്‍ നിയമ സംവിധാനത്തിന് കഴിഞ്ഞില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. പ്രതിയുടെ നടപടി കുറ്റകൃത്യമായി അതിജീവിത ഇപ്പോള്‍ കാണുന്നില്ലെന്ന് സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞു.
അതിജീവിതയെ വിവാഹം കഴിച്ചതോടെ ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി ഒഴിവാക്കുകയായിരുന്നു. പ്രതിയുടേത് കുറ്റകൃത്യം ആണെങ്കിലും അതിജീവിത അതിനെ ഇപ്പോള്‍ അങ്ങനെ കാണുന്നില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പ്രണയത്തിലായിരുന്ന കൗമാരക്കാരിയുമായി ലൈംഗിക ബന്ധം ഉണ്ടായ സാഹചര്യത്തിലാണ് 24 കാരന് എതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ വിചാരണ കോടതി യുവാവിനെ ഇരുപത് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതിനിടയില്‍ അതിജീവിതയ്ക്ക് പ്രായ പൂര്‍ത്തിയായപ്പോള്‍ ശിക്ഷിക്കപ്പെട്ട യുവാവ് ആ യുവതിയെ വിവാഹം കഴിച്ചു.
ഇതിനിടെ കൊല്‍ക്കത്ത ഹൈക്കോടതി യുവാവിന്റെ ശിക്ഷ റദ്ദാക്കി. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ തങ്ങളുടെ ലൈംഗിക തൃഷ്ണ നിയന്ത്രിക്കണമെന്ന വിവാദ പരാമര്‍ശവും കൊല്‍ക്കത്ത ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് സുപ്രീം കോടതി കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി റദ്ദാക്കുകയും പ്രതി കുറ്റക്കാരനാണെണെന്ന വിധി പുനഃസ്ഥാപിക്കുകയും ചെയ്തു.
എന്നാല്‍ ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അതി ജീവിതയുടെ ഭാഗം കേള്‍ക്കുന്നതിന് ഒരു വസ്തുതാ പരിശോധന സംഘത്തെ രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ രൂപീകരിച്ച മൂന്ന് അംഗ സമിതി അതിജീവിതയുടെ നിലപാട് കേട്ടിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ശിക്ഷ നടപ്പാക്കേണ്ട എന്ന് സുപ്രീം കോടതി വിധിച്ചത്. ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
നീണ്ടു നിന്ന നിയമനടപടികള്‍ ആണ് കുറ്റകൃത്യത്തേക്കാള്‍ അതിജീവിതയെ ബാധിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സമൂഹം അവളെ വിധി എഴുതി. നിയമ വ്യവസ്ഥ പരാജയപ്പെടുത്തി. കുടുംബം ഉപേക്ഷിച്ച് പോയി. പ്രതിയോട് ഇപ്പോള്‍ അതിജീവിതയ്ക്ക് വൈകാരികമായ ബന്ധമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിലവില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയും, അതിജീവിതയും, അവരുടെ കുഞ്ഞും കുടുംബമായി കഴിയുകയാണ്.
ഈ കേസ് എല്ലാവരുടെയും കണ്ണുതുറപ്പിക്കുന്ന ഒന്നാണ്. നിയമപരമായി കുറ്റം നിലനില്‍ക്കുമെങ്കിലും ഇര അത്തരത്തില്‍ അതിനെ കാണുന്നില്ല. നേരത്തെ തന്നെ സംഭവത്തിന്റെ ഗൗരവവും അതിന്റെ നിയമവശങ്ങളുമെല്ലാം ഇരയ്ക്ക് മനസിലാക്കുന്നതിന് നിയമസംവിധാനത്തിന് കഴിഞ്ഞില്ല. നീണ്ടുനിന്ന നിയമനടപടികള്‍ അതിജീവിതയെ ബാധിച്ചു. പ്രതിയുമായി ഇര വൈകാരികമായി അടുത്തുപോയെന്നും കോടതി നിരീക്ഷിച്ചു.
പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും സുപ്രീം കോടതി വിധിയോടൊപ്പം പുറത്തിറക്കി. വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പോക്‌സോ കേസുകളില്‍ പാലിക്കണമെന്ന് കോടതി ഉത്തരവിട്ടു. പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കൃത്യമായ പരിഷ്‌കാരം നടപ്പാക്കാന്‍ കേന്ദ്ര വനിത ശിശു വികസന മന്ത്രാലയത്തോടും കോടതി നിര്‍ദേശിച്ചു. പോക്‌സോ, ജെജെ ആക്ട് നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നതിന് യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ നിയമങ്ങള്‍ ഉണ്ടാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.