വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ; ഇടക്കാല ഉത്തരവുമായി സുപ്രിംകോടതി; വഖഫ് ചെയ്യാന്‍ അഞ്ചുവര്‍ഷം മുസ്ലിം മതം പ്രാക്ടീസ് ചെയ്യണമെന്ന നിര്‍ദേശം റദ്ദാക്കി; അന്വേഷണം തുടങ്ങിയാല്‍ അന്തിമ ഉത്തരവ് വരുന്ന വരെ വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുത് എന്നും ഉത്തരവ്; സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായത് കേന്ദ്രത്തിനും ഹര്‍ജിക്കാര്‍ക്കും ആശ്വാസം നല്‍കുന്ന വിധി
വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ; ഇടക്കാല ഉത്തരവുമായി സുപ്രിംകോടതി
ന്യൂഡല്‍ഹി: നിര്‍ണായകമായ വഖഫ് ഭേദഗതി നിയമത്തില്‍ ഭാഗിക സ്റ്റേയുമായി സുപ്രിംകോടതി. വഖഫിലെ നിയമത്തിലെ ചില ഭേദഗതികളാണ് കോടതി ഇടപെട്ട് റദ്ദാക്കിയിരിക്കുന്നത്. വഖഫ് ചെയ്യാന്‍ അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണം എന്ന ഭേദഗതി അടക്കമുള്ള ചില വകുപ്പുകള്‍ക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. മേയ് മാസത്തില്‍ വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റി വച്ചിരുന്ന ഹരജികളിലാണ് തീരുമാനം. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, അതുല്‍ എസ്. ചന്ദൂര്‍കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.
വഖഫ് സമര്‍പ്പണത്തിന് ഒരാള്‍ അഞ്ച് വര്‍ഷമായി ഇസ്ലാം മതം ആചരിക്കുന്ന വ്യക്തിയായിരിക്കണം എന്ന സെക്ഷന്‍ 3(1)(r)ലെ വ്യവസ്ഥ നിര്‍ണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് വരെ സ്റ്റേ ചെയ്തു.
സര്‍ക്കാര്‍ ഭൂമി കൈയേറി വഖഫിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന തര്‍ക്കം തീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ നിയുക്ത ഉദ്യോഗസ്ഥനെ അനുവദിക്കുന്ന വ്യവസ്ഥയിലാണ് മറ്റൊരു ഇടപെടല്‍. കലക്ടര്‍ അടക്കമുള്ള ഒരു എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥന് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ അനുവാദം നല്‍കാനാവില്ലെന്നും ഇത് അധികാര വിഭജനത്തിന്റെ ലംഘനമാകുമെന്നും നിരീക്ഷിച്ചുകൊണാണ് സ്റ്റേ ചെയ്തിരിക്കുന്നത്.
അതേസമയം വഖഫ് ബോര്‍ഡുകളിലേക്ക് അമുസ്ലിം അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ അനുവദിക്കുന്ന വ്യവസ്ഥ പൂര്‍ണമായും സ്റ്റേ ചെയ്തിട്ടില്ല. എന്നിരുന്നാലും, സാധ്യമാകുന്നിടത്തോളം ബോര്‍ഡിലെ എക്‌സ്-ഒഫീഷ്യോ അംഗം ഒരു മുസ്ലീം ആയിരിക്കണമെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്ര വഖഫ് കൗണ്‍സിലില്‍ നാലില്‍ കൂടുതല്‍ അമുസ്ലിം അംഗങ്ങള്‍ ഉണ്ടാകരുതെന്നും, സംസ്ഥാന വഖഫ് ബോര്‍ഡില്‍ മൂന്നില്‍ കൂടുതല്‍ അമുസ്ലിം അംഗങ്ങള്‍ ഉണ്ടാകരുതെന്നും കോടതി നിരീക്ഷിച്ചു.
രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത് ഒരു പുതിയ വ്യവസ്ഥയല്ലെന്നും കോടതി വ്യക്തമാക്കി. 1995-ലെയും 2013-ലെയും മുന്‍ നിയമങ്ങളിലും ഈ നിബന്ധനയുണ്ടായിരുന്നുവെന്നും പറഞ്ഞുകൊണ്ട് കോടതി ഈ വ്യവസ്ഥയില്‍ ഇടപെട്ടില്ല. അതേസമയം, രജിസ്‌ട്രേഷനുള്ള സമയപരിധി കോടതി നീട്ടി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മെയ് 22നാണ് നിയമത്തിന്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റിയത്. നിയമം ഭരണഘടന ലംഘനമെന്നായിരുന്നു ഹരജിക്കാരുടെ വാദം. നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്.
അന്തിമ തീരുമാനം എടുക്കുന്നത് വരെ വഖഫ് കൗണ്സിലിലേക്കും ബോര്‍ഡുകളിലേക്കും പുതിയ നിയമനം സുപ്രിംകോടതി നേരത്തേ മരവിപ്പിച്ചിരുന്നു. ബോര്‍ഡുകളിലേക്കും കൗണ്‍സിലിലേയ്ക്കും അമുസ്ലിമുകളെ ഉള്‍പ്പെടുത്തണമെന്ന നിയമം കഴിഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തടഞ്ഞിരുന്നു. പക്ഷെ ഈ ഉത്തരവ് ഹരജി വീണ്ടും പരിഗണിക്കുന്നത് വരെയായിരുന്നു. ഹരജികള്‍ ചീഫ്ജസ്റ്റിസ് ബി.ആര്‍.ഗവായ് പരിഗണിക്കാന്‍ തുടങ്ങിയപ്പോള്‍ ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ഉത്തരവ് തുടരുമെന്ന് അറിയിച്ചില്ല. അതിനാല്‍ ഭേദഗതി ചെയ്ത വഖഫ് നിയമം രാജ്യത്ത് പാലിക്കപ്പെടുന്നുണ്ട് എന്നായിരുന്നു ഒരു പക്ഷം പറഞ്ഞിരുന്നത്.
വഖഫ് ബോര്‍ഡുകളില്‍ ഇതരമതസ്ഥരുടെ നിയമനം തെറ്റാണ്. അഞ്ച് വര്‍ഷം മുസ്ലിം മതം അനുഷ്ഠിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണം. ദീര്‍ഘകാല ഉപയോഗം കൊണ്ട് വഖഫ് ആയ സ്വത്തുക്കള്‍ക്ക് സാധുതയുണ്ട്. എല്ലാ സ്വത്തുക്കള്‍ക്കും രേഖകള്‍ നിര്‍ബന്ധമാക്കാനാകില്ല. അന്വേഷണം തുടങ്ങിയാലുടന്‍ വഖഫ് സ്വത്ത് അതല്ലാതാകുമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ഹരിജിക്കാരുടെ വാദം.
എന്നാല്‍ വഖഫ് ഇസ്ലാമിലെ ആനിവാര്യമായ മതാചാരമല്ല. സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മതാടിസ്ഥാനത്തില്‍ അല്ല തീരുമാനം. വഖഫില്‍ പുറമ്പോക്കുണ്ടോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. നിയമപ്രകാരമുള്ള നടപടികളില്‍ എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. ഏകപക്ഷീയമായി നിയമം പാസാക്കിയെന്ന് ഹര്‍ജിക്കാരുടെ വാദം തെറ്റാണെന്നുാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്.
പുതിയ ബില്ലിന് സ്റ്റേയില്ലാത്തതിനാല്‍ രാജ്യവ്യാപകമായി വഖഫ് സ്വത്തുക്കള്‍ കൈയേറുകയും ഇടിച്ചുനിരത്തുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു സുപ്രിംകോടതി വിധി പറഞ്ഞത്. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് വാദത്തിനിടയില്‍ സുപ്രിംകോടതി നിരീക്ഷിച്ചിരുന്നു.