14,000 കിലോഗ്രാം ഭാരമുള്ള പടുകൂറ്റന്‍ ബോംബ്; 200 അടിയോളം ആഴത്തില്‍ പാറകള്‍ തുളഞ്ഞിറങ്ങി ഉള്ളില്‍ചെന്ന് സ്ഫോടനം നടത്തും; ആണവായുധം കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും മാരകമായ ബോംബുകളിലൊന്ന്; പര്‍വതങ്ങള്‍ക്ക് അടിയില്‍ നിര്‍മ്മിച്ച ഇറാന്റെ ഫോര്‍ഡോ ആണവ നിലയം തകര്‍ക്കാന്‍ ഇസ്രായേലിന് ഈ അമേരിക്കന്‍ 'ഭീകരനെ' വേണം; യുഎസ് നേരിട്ട് കളത്തിലേക്കോ?

പര്‍വതങ്ങള്‍ക്ക് അടിയില്‍ നിര്‍മ്മിച്ച ഇറാന്റെ ഫോര്‍ഡോ ആണവ നിലയം തകര്‍ക്കാന്‍ ഇസ്രായേലിന് ഈ അമേരിക്കന്‍ ഭീകരനെ വേണം

Update: 2025-06-18 09:04 GMT

ടെഹ്‌റാന്‍: ലോകത്തെ ഏറ്റവും പ്രഹരശേഷിയുള്ള ആയുധങ്ങള്‍ കൈവശമുള്ള രാജ്യം ഏതാണെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം അമേരിക്ക എന്ന് തന്നെയാണ്. ഇറാന് നേര്‍ക്ക് അമേരിക്ക ആക്രമണം നടത്തുമെന്ന പ്രസിഡന്റ് ട്രംപിന്റെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ അങ്ങനെയൊരു യുദ്ധം ഉണ്ടായാല്‍ അമേരിക്ക ഏതൊക്കെ ആയുധങ്ങളായിരിക്കും ഇറാന് നേര്‍ക്ക് പ്രയോഗിക്കുക എന്ന കാര്യം ചര്‍ച്ചയാകുകയാണ്. ഇറാന് വന്‍ തോതില്‍ നാശം വിതച്ചേക്കാവുന്ന അതീവ മാരകമായ ഒരു രഹസ്യ ആയുധം അമേരിക്കയുടെ കൈവശമുണ്ട് എന്ന വാര്‍ത്തയാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

ഒരു അതിഗംഭീരന്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബാണ് ഇത്. ജി.ബി.യു 57-എ / ബി എന്നാണ് ഇതിന്റെ പേര്. മുപ്പതിനായിരം പൗണ്ട് ഭാരമാണ് ഇതിനുള്ളത്. ഇരുനൂറടി താഴ്ചയിലുള്ള മണ്ണും കോണ്‍ക്രീറ്റും സ്റ്റീലും തകര്‍ക്കാന്‍ ഇതിന് കഴിയും. ചുരുക്കത്തില്‍ ശത്രു രാജ്യത്തിന്റെ ഏത് ഭൂഗര്‍ഭ തുരങ്കവും തകര്‍ത്ത് തരിപ്പണമാക്കാന്‍ ഇതിന് നിഷ്പ്രയാസം കഴിയും. അമേരിക്കയും ഇറാനെതിരായ യുദ്ധത്തില്‍, അമേരിക്ക പങ്ക് ചേരണമെന്ന് ആഗ്രഹിക്കുന്ന പ്രധാന കാരണവും ഇത് തന്നെയാണ്.

മാസ്സീവ് ഓര്‍ഡിനന്‍സ് പെനട്രേറ്റര്‍ ഇനത്തില്‍ പെട്ട ഈ ബോംബ് കൈവശമുള്ള ഏക രാജ്യമാണ് അമേരിക്ക. കൂടാതെ ഈ ബോംബിന്റെ ഭീമാകാരമായ പേലോഡ് വഹിക്കാന്‍ കഴിയുന്ന യുദ്ധവിമാനങ്ങളും അമേരിക്കയുടെ കൈവശം മാത്രമേയുള്ളൂ. ഇറാന്റെ ഫോര്‍ഡോയിലെ വളരെ ആഴത്തില്‍ നിര്‍മ്മിരിക്കുന്ന ആണവ കേന്ദ്രം തകര്‍ക്കാന്‍ കഴിവുള്ള ഒരേയൊരു ആയുധവും ഇതാണ്. ഇറാന്റെ രഹസ്യ സമ്പുഷ്ടീകരണ പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് ഇവിടം.

അമേരിക്കയിലെ ചില ഡമോക്രാറ്റിക് സെനറ്റര്‍മാര്‍ പോലും ഇറാനില്‍ ഈ ആയുധം പരീക്ഷിക്കാന്‍ ട്രംപിനോട് ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ ഇസ്രായേലിനെ സഹായിക്കുന്നതിനായി ബി-2 സ്റ്റെല്‍ത്ത് ബോംബറുകളും ബങ്കര്‍ ബസ്റ്ററുകളും വിന്യസിക്കണം എന്നാണ് ഇവര്‍ നിരന്തരമായി ആവശ്യപ്പെടുന്നത്. അമേരിക്കയുടെ കൈവശമുളള ഏറ്റവും വലിയ ആണവ ഇതര ബോംബാണ് ജി.ബി.യു-57 എ / ബി എന്നാണ് കരുതപ്പെടുന്നത്.


 



വളരെ കട്ടിയുള്ള കോണ്‍ക്രീറ്റ് ബങ്കറുകളിലും തുരങ്കങ്ങളിലും തുളച്ചുകയറാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ബോംബ്, പര്‍വതങ്ങള്‍ക്കടിയില്‍ ആഴത്തില്‍ നിര്‍മ്മിച്ചതും മീറ്ററുകള്‍ നീളത്തില്‍ ഉരുക്കും പാറയും ഉപയോഗിച്ച് ശക്തിപ്പെടുത്തിയതുമായ ഇറാന്റെ ശക്തമായ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങളെ തകര്‍ക്കുന്നതിനായി ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. പ്രിസിഷന്‍ ഗൈഡഡ് ബോംബാണ് ഇത്. പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ഉപരിതലത്തില്‍ നിന്ന് 200 അടി ആഴത്തില്‍ വരെ തുളച്ചുകയറാന്‍ ഇതിന് കഴിയുമെന്നാണ് കരുതപ്പെടുന്നത്.

ഈ ബോംബുകള്‍ തുടര്‍ച്ചയായി ഇടാം. ഓരോ സ്ഫോടനത്തിലും കൂടുതല്‍ ആഴത്തില്‍ ഫലപ്രദമായി തുരക്കാനും കഴിയും. നാറ്റാന്‍സിന് ശേഷം ഇറാന്റെ രണ്ടാമത്തെ ആണവ സമ്പുഷ്ടീകരണ കേന്ദ്രമാണ് ഫോര്‍ഡോ. ടെഹ്‌റാനില്‍ നിന്ന് 60 മൈല്‍ തെക്ക് പടിഞ്ഞാറായി കോം നഗരത്തിനടുത്തുള്ള ഒരു പര്‍വതത്തിനുള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഭൂമിക്കടയില്‍ 260 അടി താഴ്ചയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഇസ്രായേല്‍ നിരവധി ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും, പര്‍വതത്തിനടിയില്‍ ആഴത്തില്‍ നിര്‍മ്മിച്ചിരിക്കുന്നതും , വ്യോമാക്രമണങ്ങളെ ചെറുക്കാന്‍ പറ്റും വിധത്തില്‍ നിര്‍മ്മിച്ചതുമായ ഫോര്‍ഡോ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റ് തകര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. 200 അടി ഉയരമുള്ള പാറ വരെ തുളയ്ക്കാന്‍ കഴിവുള്ള 14 ടണ്‍ ഭാരമുള്ള എംഒപിക്ക് മാത്രമേ അതിനെ നശിപ്പിക്കാന്‍ കഴിയൂ എന്ന് വിദഗ്ദ്ധര്‍ പറയുന്നു.

എന്താണ് മാസീവ് ഓര്‍ഡനന്‍സ് പെനെട്രേറ്റര്‍?


 



ഏകദേശം 14,000 കിലോഗ്രാം ഭാരമുള്ള അത്യാധുനിക ബോംബാണ് എംഒപി. 200 അടിയോളം ആഴത്തില്‍ പാറകള്‍ തുളഞ്ഞിറങ്ങി ഉള്ളില്‍ചെന്ന് സ്ഫോടനം നടത്തുന്ന ബോംബാണ് ഇത്. നിലവില്‍ യുഎസിനും റഷ്യയ്ക്കുമൊക്കെ ഇത്തരം ബോംബുകളുണ്ട്. ജിബിയു-57എ/ബി എന്ന കോഡ് നാമത്തില്‍ യുഎസ് സൈന്യത്തിനുള്ളില്‍ അറിയപ്പെടുന്ന ബോംബാണ് എംഒപി. ആണവായുധമല്ലാത്ത ഏറ്റവും മാരകമായ ബോംബുകളിലൊന്നാണ് ഇത്.

ഭൂഗര്‍ഭ ബങ്കറുകളും ആണവകേന്ദ്രങ്ങളുമൊക്കെ അതിശക്തമായ കോണ്‍ക്രീറ്റ് നിര്‍മിതികളാണ്. സാധാരണ ബോംബുകള്‍ക്ക് ഇവയെ തുളഞ്ഞിറങ്ങി സ്ഫോടനം നടത്താനാകില്ല. ഈ പരിമിതിയെ മറികടക്കുന്നതാണ് എംഒപിയുടെ ശേഷി. ഉരുക്കുള്‍പ്പെടുന്ന ലോഹസംയുക്തത്താലാണ് ഈ ബോംബിന്റെ പുറംകവചം നിര്‍മിച്ചിരിക്കുന്നത്. ബലമേറിയ അതിശക്തമായ കോണ്‍ക്രീറ്റ് നിര്‍മിതികളെയും പാറകളെയും തുളഞ്ഞിറങ്ങുന്നതിന് ബോംബിനെ സഹായിക്കുന്നതാണ് ഈ പുറംകവചം. ഈ ബോംബിനുള്ളില്‍ 2400 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് ഉള്ളത്.

നിര്‍മിതികളെ തുളഞ്ഞിറങ്ങി ഉള്ളില്‍ചെന്നതിന് ശേഷം മാത്രമേ ഇത് പൊട്ടിത്തെറിക്കൂ. ഉള്ളിലെ എല്ലാ സംവിധാനങ്ങള്‍ക്കും പരമാവധി നാശമുണ്ടാക്കുക എന്നതാണ് ഈ ആയുധത്തിന്റെ ഉപയോഗം. ജിപിഎസും ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ സംവിധാനങ്ങളും ഉപയോഗിച്ചാണ് ബോംബ് ലക്ഷ്യത്തിലേക്ക് എത്തുന്നത്. കൃത്യമായി ലക്ഷ്യത്തെ നിര്‍ണയിച്ച് കഴിഞ്ഞാല്‍ അതിന് ഏതാനും മീറ്ററുകള്‍ മുകളില്‍നിന്ന് താഴേക്ക് അതിവേഗതയില്‍ പതിക്കും. തുടര്‍ന്ന് എത്ര കടുത്ത പ്രതിരോധത്തെയും മറികടന്ന് ഉള്ളിലേക്ക് തുളഞ്ഞിറങ്ങും.

സാധാരണ യുദ്ധവിമാനങ്ങളില്‍നിന്ന് ഇതിനെ പ്രയോഗിക്കുക അസാധ്യമാണ്. ഇതിന്റെ ഭാരവും നിയന്ത്രണവുമൊക്കെ ഇത്തരം യുദ്ധവിമാനങ്ങള്‍ക്ക് താങ്ങാന്‍ സാധിക്കില്ല. യുഎസിന്റെ പക്കലുള്ള ബി-2 സ്പിരിറ്റ് എന്ന ബോംബര്‍ വിമാനങ്ങള്‍ക്ക് മാത്രമേ നിലവില്‍ എംഒപിയെ വഹിക്കാന്‍ സാധിക്കു. ബി2 സ്പിരിറ്റിന് പരമാവധി രണ്ട് എംഒപി ബോംബുകള്‍ മാത്രമേ വഹിക്കാന്‍ സാധിക്കു. പാരച്യൂട്ട് ഉപയോഗിച്ചാണ് ബോംബിനെ താഴേക്കിടുന്നത്.


 



നതാന്‍സ് പോലുള്ള ദുര്‍ബലമായ കേന്ദ്രങ്ങളെ തകര്‍ക്കാന്‍ ഇസ്രായേലിന് സാധിച്ചേക്കും. അതേസമയം ഫോര്‍ഡോ ആണവ നിലയത്തിന്റെ കാര്യം മറ്റൊന്നാണ്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ സാന്നിധ്യം ഫോര്‍ഡോയുടെ സൈനിക പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. കൂടുതല്‍ കാര്യക്ഷമമായ യുറേനിയം സമ്പുഷ്ടീകരണത്തിന് സഹായിക്കുന്ന നൂതന സെന്‍ട്രിഫ്യൂജുകള്‍ ഫോര്‍ഡോയിലുണ്ട്. ഇങ്ങനെയൊരു ഇടം ഇറാന്‍ ഒരുക്കിയിട്ടുണ്ടെന്ന് അമേരിക്ക അറിഞ്ഞതു തന്നെ 2009ലാണ്. ഇറാന് പാഠമായത് ഇസ്രയേല്‍ 1981കാലത്ത് ഇറാഖില്‍ നടത്തിയ ആക്രമണവും. ബാഗ്ദാദിലെ ആണവകേന്ദ്രം അന്ന് ഇസ്രയേല്‍ ബോംബിട്ടു തകര്‍ത്തു. ഇസ്രയേലിന് അത്രപെട്ടെന്ന് എത്തിപ്പെടാന്‍ കഴിയാത്തത്ര ദുര്‍ഘടമായ ഇടത്ത്, ആഴത്തില്‍ ഫോര്‍ഡോ പണിത് ഇറാന്‍ മുന്‍കരുതലെടുത്തു. ഇപ്പോള്‍ ഫോര്‍ഡോയെ തകര്‍ക്കാന്‍ ഇ്സ്രായേല്‍ രംഗത്തിറങ്ങുമ്പോള്‍ തേടുന്നത് മാസീവ് ഓര്‍ഡനന്‍സ് പെനെട്രേറ്റര്‍ എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബിനെയാണ്.

Tags:    

Similar News