പൊള്ളുന്ന ദ്രാവകം കുപ്പിയില്‍ നിറച്ച് ഷര്‍ട്ട് ധരിക്കാത്ത ഭീകരന്‍ ചീറ്റിയത് ഇസ്രായേല്‍ അനുകൂല ജാഥ നടത്തിയവരുടെമേല്‍; അനേകര്‍ പൊള്ളലേറ്റ് പിടഞ്ഞ് വീണു; അമേരിക്കയിലെ കൊളോറാഡോയിലെ ഭീകരാക്രമണത്തില്‍ ഞെട്ടി ലോകം

അമേരിക്കയിലെ കൊളോറാഡോയിലെ ഭീകരാക്രമണത്തില്‍ ഞെട്ടി ലോകം

Update: 2025-06-02 00:07 GMT

തികച്ചും സമാധാനപരമായി നടന്ന ഇസ്രയേല്‍ അനുകൂല പ്രകടനത്തിനു നേരെ പൊള്ളുന്ന ദ്രാവകം നിറച്ച കുപ്പി (മോളോടോവ് കോക്ക്‌ടെയില്‍) യുമായി നടത്തിയ ആക്രമണത്തില്‍ അനേകര്‍ക്ക് പൊള്ളലേറ്റു. ഷര്‍ട്ട് ധരിക്കാതെ അര്‍ദ്ധനഗ്നനായായിരുന്നു ഭീകരന്‍ ആക്രമണത്തിനെത്തിയത്. കൊളറാഡോയിലെ ബോള്‍ഡര്‍ നഗരത്തിലായിരുന്നു സംഭവം നടന്നത്. ഒക്ടോബര്‍ 7 ല്‍ നടന്ന ഭീകരാക്രമണത്തില്‍ ബന്ധികളാക്കപ്പെട്ടവരെ ഓര്‍മ്മിക്കാനായി നടത്തിയ പ്രകടനത്തെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് എഫ് ബി ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറഞ്ഞു. ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം നടന്നത്.

എളുപ്പത്തില്‍ ഉടയുന്ന കുപ്പി പോലുള്ള കണ്‍ടെയ്‌നറുകളില്‍ ദേഹത്ത് വീണാല്‍ തീപിടിക്കുന്ന തരം ദ്രാവകങ്ങള്‍ നിറച്ച് അതില്‍ ഒരു തിരിയും ഘടിപ്പിക്കുന്ന ആയുധമാണ് മറ്റ് പലപേരുകള്‍ക്കും ഒപ്പം മൊളോടോവ് കോക്ക്‌ടെയില്‍ എന്നു കൂടി അറിയപ്പെടുന്നത്. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന തിരിയില്‍ തീ കൊളുത്തി അത് ആളുകള്‍ക്ക് മേല്‍ വലിച്ചെറിയും. കുപ്പിക്കകത്തെ ദ്രാവകത്തിന് തീപിടിക്കുകയും കുപ്പി പൊട്ടിത്തെറിച്ച്, ആളുകള്‍ക്ക് പൊള്ളലും പരിക്കും ഏല്‍ക്കും,. ഈ ആക്രമണ രീതിയാണ് ഇവിടെ ഉപയോഗിച്ചത്.

ബോള്‍ഡര്‍ നഗരത്തില്‍ ഇന്നലെ ഉച്ച തിരിഞ്ഞ് 1 മണിക്ക് ശേഷം, പേള്‍ സ്ട്രീറ്റില്‍ സംഘടിപ്പിച്ച റണ്‍ ഫോര്‍ ദെയര്‍ ലൈവ്‌സ് എന്ന പരിപാടിക്കിടയിലായിരുന്നു ആക്രമണം ഉണ്ടായത്. പൊള്ളലും പരിക്കുമേറ്റ പലരും നിശ്ചലരായി താഴെ കിടക്കുന്ന ഹൃദയഭേദകമായ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇസ്രയേലി പതാകകളും ചിതറി കിടക്കുന്നുണ്ട്., ദൃക്സാക്ഷികളായി നിന്നവര്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ മുന്നോട്ട് വരുന്നതിന്റെ കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അക്രമി എന്ന് സംശയിക്കുന്ന മധ്യവയ്‌സ്‌കന്‍ കൈയ്യില്‍ ആല്‍ക്കഹോള്‍ എന്ന് തോന്നിക്കുന്ന ദ്രാവകം നിറച്ച കുപ്പിയുമായി നില്‍ക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. അടുത്ത് നില്‍ക്കുന്നവരോട് അയാള്‍ എന്തോ ഉച്ചത്തില്‍ അലറി വിളിക്കുന്നതും കേള്‍ക്കാം. വിവരമറിഞ്ഞ ഉടന്‍ സംഭവസ്ഥലത്തെത്തിയ എമര്‍ജന്‍സി വിഭാഗം പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 'യഹൂദരെ അവസാനിപ്പിക്കുക, അവര്‍ ഭീകരരാണ്' എന്ന മുദ്രവാക്യമായിരുന്നു അക്രമി വിളിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എത്ര കുട്ടികളെയാണ് നിങ്ങള്‍ കൊന്നതെന്നും അയാള്‍ ചോദിക്കുന്നുണ്ടായിരുന്നത്രെ.

അക്രമത്തില്‍ എത്ര പേര്‍ക്ക് പരിക്കേറ്റു എന്നത് കൃത്യമായി അറിയില്ല. അക്കാര്യം ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ട്.അതുപോലെ അക്രമി ആരെന്നതും പോലീസ് പുറത്തു വിട്ടിട്ടില്ല. എഫ് ബി ഐയും ലോക്കല്‍ പോലീസും കേസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അക്രമി പിടിയിലാകുമ്പോള്‍ അയാള്‍ ഒരു ജീന്‍സും സണ്‍ഗ്ലാസ്സുമാണ് ധരിച്ചിരുന്നത്. ഷര്‍ട്ട് ധരിച്ചിരുന്നില്ല. ഇയാള്‍ക്കും ചെറിയ രീതിയില്‍ പരിക്കേറ്റതിനാല്‍, അറസ്റ്റിന് ശേഷം ഇയാളെ ആശുപത്രിയില്‍ എത്തിച്ചു.

ആക്രമത്തിനു പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്തായിരുന്നു എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, വിദ്വേഷം മൂലമുള്ള അക്രമമായിരുന്നു എന്ന് കൊളോറാഡോ അറ്റോര്‍ണി ജനറല്‍ ഫില്‍ വീസര്‍ പറയുന്നു. അക്രമത്തിന് വിധേയരായ വിഭാഗത്തെ പരിഗണിക്കുമ്പോള്‍ അതിനാണ് സാധ്യത ഏറെയെന്നും അറ്റോര്‍ണി ജനറല്‍ പറയുന്നു.

Tags:    

Similar News