പ്രശാന്തിനെ അറസ്റ്റു ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് സര്‍ക്കാരിനെ അറിയിച്ച് പോലീസ് ഉന്നതന്‍; പിന്നാലെ ദേവസ്വം ബോര്‍ഡില്‍ 'തുടര്‍ച്ച' വേണ്ടെന്ന് തീരുമാനിച്ച് സിപിഎം അവൈലബിള്‍ സെക്രട്ടറിയേറ്റ്; പിഎം ശ്രീയ്ക്ക് പിന്നാലെ പിണറായിയുടെ 'ഓര്‍ഡിനന്‍സ്' മോഹവും പൊളിഞ്ഞു; ഗവര്‍ണ്ണറുടെ ഉടക്കില്‍ വിശ്വസ്തനെ കൈവിടാന്‍ മുഖ്യമന്ത്രി; സമ്പത്തിനും നോ എന്‍ട്രി; തിരുവിതാംകൂര്‍ ദേവസ്വം ബോഡിനെ ദേവകുമാര്‍ നയിക്കും; ശബരിമലയില്‍ മാറ്റങ്ങള്‍
തിരുവനന്തപുരം: ശബരിമല കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതിയാകുമെന്ന സൂചന സര്‍ക്കാരിന് നല്‍കി പോലീസ് ഉന്നതന്‍. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണമാണ് കൈമാറിയത്. ഹൈക്കോടതിയുടെ നിരീക്ഷണം രൂക്ഷമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ദേവസ്വം ബോര്‍ഡ് തിരുവാഭരണം കമ്മീഷണറുടെ മൊഴി ദ്വാരപാലക ശില്‍പ്പ ഇടപാടില്‍ പ്രശാന്തിനെ സംശയ നിഴലിലാക്കുന്നുണ്ട്. ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്നും അറിയിച്ചു. ഇതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. സിപിഎം അവൈലബിള്‍ സെക്രട്ടറിയേറ്റും ഈ തീരുമാനം എടുത്തു. സിപിഎം നേതാവും ഹരിപ്പാട് എംഎല്‍എയുമായ ടികെ ദേവകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റാകും. സിപിഐ പ്രതിനിധിയായി വിളപ്പില്‍ രാധാകൃഷ്ണനും എത്തും. ഈ തീരുമാനം ഇടതുപക്ഷം എടുത്തിട്ടുണ്ട്. ഇതോടെ പ്രശാന്തിന് പ്രതിസന്ധി കൂടും. പ്രത്യേക അന്വേഷണ സംഘം നിലപാട് കടുപ്പിച്ചാല്‍ പ്രശാന്ത് അകത്താകാനാണ് സാധ്യത. അങ്ങനെ ഉണ്ണികൃഷ്ണന്‍ പോറ്റി കുഴിച്ച കുഴിയില്‍ പ്രശാന്ത് വീഴുകയാണ്. പോറ്റി കഴിച്ച കുഴിയില്‍ പോറ്റു വീണുവെന്ന പ്രശാന്തിന്റെ പഴയ പ്രതികരണം ഇനി മറ്റൊരു തലത്തില്‍ ചര്‍ച്ചയാകും.
2019-ലെ അറ്റകുറ്റപ്പണിയിലൂടെ എത്ര സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്ന് തിട്ടപ്പെടുത്താനായി ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ പാളികളടക്കം തൂക്കിനോക്കണം എന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 1999-ല്‍ എത്ര സ്വര്‍ണമായിരിക്കും ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണാവരണം നല്‍കാനായി ഉപയോഗിച്ചതെന്ന് തിട്ടപ്പെടുത്താന്‍ മറ്റ് സ്വാര്‍ണവരണങ്ങളില്‍നിന്ന് സാമ്പിള്‍ എടുക്കണം. നവംബര്‍ 15-നകം ഇതിനായുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കണം. പ്രത്യേക അന്വേഷണം സംഘത്തോട് അടച്ചിട്ട കോടതി മുറിയില്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണ സംഘം റിപ്പോര്‍ട്ടും കൈമാറി. വിഷയം ഡിസംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും. ഈ സാഹചര്യത്തിലാണ് പ്രശാന്തിനെ ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റുന്നത്. മുന്‍ എംപി എ സമ്പത്തിനേയും ദേവസ്വം ബോര്‍ഡിലേക്ക് സിപിഎം പരിഗണിച്ചിരുന്നു. എന്നാല്‍ സമ്പത്തിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ ആലോചന. ഈ സാഹചര്യത്തിലാണ് ടികെ ദേവകുമാറിന് നറുക്ക് വീഴുന്നത്. സിപിഐയുടെ വിളപ്പില്‍ രാധാകൃഷ്ണനും തിരുവനന്തപുരം സ്വദേശിയാണ്. ഇതും സമ്പത്തിന്റെ സാധ്യത കുറച്ചു. പിണറായിയുടെ നോമിനിയായിരുന്നു സമ്പത്ത്. ഇതെല്ലാം പരിഗണിച്ച് സിപിഎം അവലൈബിള്‍ സെക്രട്ടറിയേറ്റ് നിര്‍ണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയായിരുന്നു.
പിഎം ശ്രീയില്‍ പാര്‍ട്ടി അറിയാതെ മുഖ്യമന്ത്രി തീരുമാനം എടുത്തത് വന്‍ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ശബരിമല വിഷയം സിപിഎം അവൈലബിള്‍ സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തത്. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ദേവകുമാര്‍. മുന്‍ ഹരിപ്പാട് എംഎല്‍എയായിരുന്നു. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പ്രശാന്തിന് പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കാനായില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് എല്ലാ അര്‍ത്ഥത്തിലും സിപിഎമ്മുകാരനായ ദേവകുമാറിനെ ദേവസ്വം ബോര്‍ഡിലേക്ക് നിയോഗിക്കുന്നത്. ശബരിമല ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിടാനും സാധ്യത കുറവായിരുന്നു. ഇതും തീരുമാനത്തെ സ്വാധീനിച്ചു.
ദേവസ്വം മാനുവലും ഹൈക്കോടതിയുടെ ഉത്തരവും കണക്കിലെടുക്കാതെയാണ് 2025 സെപ്റ്റംബറില്‍ ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയ്ക്ക് കൊണ്ടുപോയതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വിലപിടിപ്പുള്ള വസ്തുക്കളുടെ അറ്റകുറ്റപ്പണി ക്ഷേത്രാങ്കണത്തിലാണ് നടത്തേണ്ടതെന്ന് ദേവസ്വം നിയമത്തിലും കോടതി ഉത്തരവിലും വ്യക്തമാണ്. ഇക്കാര്യം അറിയില്ലെന്ന് ബോര്‍ഡിന് പറയാനാകില്ല. ശബരിമല കമ്മിഷണറെ വിവരം അറിയിച്ചാല്‍ 2019-ലെ ക്രമക്കേടുകള്‍ പിടിക്കപ്പെടുമെന്ന് കരുതിയിരിക്കാം. 2019-ല്‍ അറ്റകുറ്റപ്പണയ്ക്ക് ശേഷം ദ്വാരപാലക ശില്‍പത്തിന്റെ തൂക്കത്തില്‍ നാലു കിലോയോളമാണ് കുറവുണ്ടായത്. പവിത്രമായ ക്ഷേത്ര സ്വത്തുക്കളുടെ അപഹരണമാണ് ഇതിലൂടെ നടന്നത്. ബോര്‍ഡിന്റെ അറിവില്ലാതെ ഇത്തരമൊരു നടപടി നടക്കില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍ അടക്കം നേരിട്ടോ അല്ലാതെയോ ഉത്തരവാദികളാകും. ഇക്കാര്യവും എസ്‌ഐടി അന്വേഷിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.
ശബരിമല ശ്രീകോവിലിന്റെ വാതില്‍, ദ്വാരപാലക ശില്‍പം തുടങ്ങിയവയുടെ അറ്റകുറ്റപ്പണിയുടെ പേരില്‍ നടന്ന സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന കലാരൂപ കള്ളക്കടത്തുകാര്‍ക്ക് പങ്കുണ്ടോ എന്ന് സംശയിച്ച് ഹൈക്കോടതി നിലപാട് കടുപ്പിച്ചിരുന്നു. വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കള്‍ കൊള്ളയടിച്ച് കടത്തുന്നതില്‍ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികള്‍ക്ക് (മോഡസ് ഓപ്പറാന്‍ഡി) സമാനമായ നടപടികളാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ ശബരിമലയിലും നടന്നതെന്ന് വിലയിരുത്തിയാണ് അന്താരാഷ്ട്ര ബന്ധം ഉണ്ടോ എന്ന് കോടതി സംശയിക്കുന്നത്. മതപരമായ സംരക്ഷണത്തിന്റെ മറവില്‍ വിലമതിക്കാനാകാത്ത ക്ഷേത്ര വസ്തുക്കള്‍ കൊള്ളയടിക്കുന്നതില്‍ കുപ്രസിദ്ധനാണ് സുഭാഷ് കപൂര്‍. ശബരിമല ശ്രീകോവിലിന്റെ വാതിലില്‍ 24 കാരറ്റുള്ള 2519.70 ഗ്രാം സ്വര്‍ണം 1999-ല്‍ പൊതിഞ്ഞിട്ടുണ്ട്. ഈ വാതില്‍ മാറ്റിയാണ് 2018-19 ല്‍ 324.40 ഗ്രാം സ്വര്‍ണം പൂശിയ പുതിയ വാതില്‍ സ്ഥാപിച്ചത്. ശ്രീകോവിലിന്റെ വാതില്‍, ദ്വാരപാലകര്‍, പീഠം, ശ്രീകോവിലിലെ മറ്റ് വസ്തുക്കള്‍ തുടങ്ങിയവയുടെ അളവെടുത്ത് ശരിപ്പകര്‍പ്പുകള്‍ ഉണ്ടാക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് യഥേഷ്ടം അവസരം ലഭിച്ചു. അന്താരാഷ്ട്ര മാര്ക്കറ്റില് വമ്പന്‍ വിലയ്ക്ക് ഇവ വില്‍ക്കാനാകും.
സ്‌ട്രോങ് റൂമിലുള്ള ദ്വാരപാലക ശില്പങ്ങള്‍ കൈമാറണമെന്നും പോറ്റി ആവശ്യപ്പെടുന്നുണ്ട്. പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍നിന്നാണ് രണ്ട് പീഠങ്ങള്‍ വിജിലന്‍സ് കണ്ടെടുത്തത്. ഒന്നിനും യാതൊരു നിയന്ത്രണമില്ലായിരുന്നു എന്നതിന് തെളിവാണിത്. വിജിലന്‌സന് അന്വേഷണം തുടങ്ങിയതിന് ശേഷമാണ് അഷ്ടാഭിഷേക കൗണ്ടറിന് സമീപം കിടന്നിരുന്ന ശ്രീകോവിലിന്റെ പഴയ വാതില്‍ സ്‌ട്രോങ് റൂമിലേയ്ക്ക് മാറ്റിയത്. 1999-ല്‍ സ്വാര്‍ണാവരണം നല്‍കിയത് ശ്രീകോവിലിന്റെ ഈ വാതിലിന് തന്നെയാണോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. യഥാര്‍ഥ വാതില്‍ സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്കും സംഘത്തിനും കൈമാറിയിട്ടുണ്ടോ എന്നതും ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യം പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
