നിലപാടിനോട് എതിര്‍പ്പുണ്ടെങ്കിലും ആദ്യ അമേരിക്കക്കാരന്‍ പോപ്പിനെ ആഘോഷമാക്കാന്‍ ട്രംപ്; കാണാന്‍ കാത്തിരിക്കുന്നുവെന്ന് പ്രഖ്യാപനം; ജന്മനാട്ടിലേക്ക് ഒരിക്കലും പോകാത്ത പോപ്പ് ഫ്രാന്‍സിസിനെ പോലെ പുതിയ പാപ്പയും അമേരിക്കയോട് ചെയ്യുമോ?

നിലപാടിനോട് എതിര്‍പ്പുണ്ടെങ്കിലും ആദ്യ അമേരിക്കക്കാരന്‍ പോപ്പിനെ ആഘോഷമാക്കാന്‍ ട്രംപ്

Update: 2025-05-09 05:33 GMT

വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമനിലൂടെ ആദ്യമായിട്ടാണ് അമേരിക്കക്കാര്‍ക്ക് ഒരു മാര്‍പ്പാപ്പയെ ലഭിക്കുന്നത്. എന്നാല്‍ പുതിയ മാര്‍പ്പാപ്പ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അംഗത്വം എടുത്ത ആളായിരുന്നു എങ്കിലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പല നയങ്ങളോടും ശക്തേമായ വിയോജിപ്പുള്ള ആളാണ്. എന്നാല്‍ ട്രംപിന് ഇതൊന്നും ഒരു പ്രശ്നമേ അല്ല. അമേരിക്കക്കാരന്‍ ആദ്യമായി മാര്‍പ്പാപ്പ ആയി തെരഞ്ഞെടുക്കപ്പെട്ടത് ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.

പുതിയ പോപ്പിനെ കാണാന്‍ കാത്തിരിക്കുന്നു എന്നാണ് ട്രംപ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ പോലെ പോപ്പായതിന് ശേഷം ഒരിക്കലും ജന്മനാട്ടിലേക്ക് പോകാതിരിക്കുമോ ലെയോ പതിനാലാമന്‍ എന്നും പലരും സംശയിക്കുന്നുണ്ട്. കത്തോലിക്കാ സഭയുടെ രണ്ടായിരം വര്‍ഷത്തെ ചരിത്രത്തിലെ ആദ്യത്തെ അമേരിക്കക്കാരനായ മാര്‍പ്പാപ്പയായി പോപ്പ് ലിയോ മാറുന്നത് രാജ്യത്തിന് ലഭിച്ച മഹത്തായ ബഹുമതിയായിട്ടാണ് ട്രംപ് വിശേഷിപ്പിച്ചിരിക്കുന്നത്.

മാര്‍പ്പാപ്പയായി നാമകരണം ചെയ്യപ്പെട്ട കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന് അഭിനന്ദനങ്ങള്‍. അദ്ദേഹം ആദ്യത്തെ അമേരിക്കന്‍ പോപ്പാണെന്ന് തിരിച്ചറിയുന്നത് രാജ്യത്തിന് ബഹുമതിയാണ് എന്ന് ട്രംപ് ചൂണ്ടിക്കാട്ടി. എത്ര ആവേശകരം നമ്മുടെ രാജ്യത്തിന് എത്ര വലിയ ബഹുമതി എന്നൊക്കെയാണ് ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ ഈ നേട്ടത്തെ വിശദീകരിക്കുന്നത്. ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ കാണാന്‍ താന്‍ അതിയായി ആഗ്രഹിക്കുന്നു എന്നും തികച്ചും അര്‍ത്ഥവത്തായ ഒരു നിമിഷമായിരിക്കും എന്നും ട്രംപ് പറയുന്നു.

യു.കെയിലേയും ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ക്ക് സന്തോഷത്തിന്റെ നിമിഷം' എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ പുതിയ മാര്‍പ്പാപ്പയുടെ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്. സഭയുടെ നേതൃത്വത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ മാര്‍പ്പാപ്പയെ കാണാനും കത്തോലിക്കാ സഭയുമായി അടുത്ത് പ്രവര്‍ത്തിക്കുന്നതിനും ബ്രിട്ടന്

അതിയായ താല്‍പ്പര്യം ഉണ്ടെന്നും കീര്‍ സ്റ്റാമര്‍ വ്യക്തമാക്കി.

പുതിയ മാര്‍പ്പാപ്പക്ക്് അഭിനന്ദനങ്ങളുമായി യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയും രംഗത്തെത്തി. വത്തിക്കാന്റെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും യുക്രൈന് ലഭിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും പുതിയ മാര്‍പ്പാപ്പയ്ക്ക് ആശംസകള്‍ നേര്‍ന്നു. അമേരിക്കയുടെ മുന്‍ പ്രസിഡന്റുമാരായ ബരാക്ക് ഒബാമയും ജോര്‍ജ്ജ് ഡബ്ല്യൂ ബുഷും പുതിയ മാര്‍പ്പാപ്പക്ക് ആശംസകള്‍ നേര്‍ന്നു.

Tags:    

Similar News