മാനേജരെ മര്‍ദിച്ചിട്ടില്ല; കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞത് സത്യമാണ്; ഒന്നിലധികം നടിമാര്‍ വിപിനെതിരെ സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്; ടൊവിനോയെ കുറിച്ച് താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ല; കൊല്ലുമെന്നും പെണ്ണു കേസില്‍ കുടുക്കുമെന്നും വരെ തനിക്ക് ഭീഷണി വന്നു; തല്ലു കേസില്‍ വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍
മാനേജരെ മര്‍ദിച്ചിട്ടില്ല; കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞത് സത്യമാണ്
കൊച്ചി: മുന്‍ മാനേജര്‍ വിപിനെ മര്‍ദ്ദിച്ചെന്ന കേസില്‍ തന്റെ ഭാഗം വിശദീകരിച്ചു നടന്‍ ഉണ്ണി മുകുന്ദന്‍. താന്‍ മാനേജറെ മര്‍ദ്ദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനതതില്‍ വ്യക്തമാക്കി. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും വിപിനെ അടിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. വിപിന്‍ ചെയ്ത കാര്യങ്ങള്‍ പൊറുക്കാന്‍ പറ്റാത്തതുകൊണ്ട് ആ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനാണ് പോയത്. ആ സമയത്ത് വിപിന്‍ കൂളിങ് ഗ്ലാസ് ധരിച്ചിട്ടുണ്ടായിരുന്നു.
വാഗ്വാദം രൂക്ഷമായതോടെ വിപിന്റെ കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞു. തുടര്‍ന്ന് വിപിന്‍ ഭയന്ന് കരഞ്ഞു. പിന്നാലെ വിപിന്‍ മാപ്പുപറഞ്ഞു. ആ സമയം കൂടെയുണ്ടായിരുന്ന, ഞാനും വിപിനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒന്നും അറിയാത്ത വ്യക്തിയാണ് ഇതേക്കുറിച്ച് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വിപിന്‍ വളരെ മോശമായ ചില കാര്യങ്ങള്‍ ചെയ്തിരുന്നു. അത് തെളിവു സഹിതം പിടിക്കപ്പെട്ടിട്ടുണ്ട്. വിപിനെതിരെ ഒന്നിലധികം നടിമാര്‍ ഫെഫ്ക ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതോടെ അയാളുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമില്ലെന്നും അയാളില്‍ നിന്നുണ്ടായ മോശം കാര്യങ്ങള്‍ക്ക് മാപ്പ് എഴുതി നല്‍കണമെന്നുമാണ് അന്ന് വിപിനോട് ആവശ്യപ്പെട്ടത്. ഇന്ന് കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം പോലും എടുക്കേണ്ട ആവശ്യം വന്നിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
സുഹൃത്തും നടനുമായ ടൊവിനോയുടെ സിനിമയെ സംബന്ധിച്ച് വിപിനുമായി ഒരു സംസാരവും ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ടൊവിനോയെക്കുറിച്ചോ അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചോ ഞാന്‍ മോശമായി സംസാരിക്കില്ല. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. കൊല്ലുമെന്നും സ്ത്രീകളുമായി ബന്ധപ്പെട്ട് കേസില്‍ കുടുക്കുമെന്നും വരെ ഭീഷണി വന്നതോടെയാണ് ഡിജിപിക്ക് പരാതി കൊടുക്കേണ്ടി വന്നത്. എന്റെ സിനിമകള്‍ വിജയിക്കുന്നതിന്റെ കാരണം ആളുകള്‍ കണ്ട് കയ്യടിക്കുന്നതുകൊണ്ടാണ്. എനിക്ക് ലോബിയോ ഗോഡ്ഫാദറോ ഇല്ല. കഷ്ടപ്പെട്ട് സിനിമ എടുക്കുന്ന ഒരാളാണെന്നും ആര്‍ക്കും തന്റെ ഗതി വരരുതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
മുഖത്തും തലയിലും നെഞ്ചിലും മര്‍ദിച്ചെന്നും അസഭ്യം പറഞ്ഞെന്നമാണ് ഉണ്ണി മുകുന്ദനെതിരെ മാനേജര്‍ ഉന്നയിച്ച ആരോപണം. കേസില്‍ ഉണ്ണി മുകുന്ദന്റെ ജാമ്യാപേക്ഷ തീര്‍പ്പാക്കിയിരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെയുള്ളതെന്നും മുന്‍കൂര്‍ ജാമ്യം തേടേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് എറണാകുളം അഡീ. സെഷന്‍സ് കോടതിയുടെ നടപടി. സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാവുന്ന കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ഉള്ളതെന്ന് കോടതിയെ അറിയിച്ച പ്രോസിക്യൂഷന്‍ കേസ് ഡയറിയും ഹാജരാക്കിയിരുന്നു. ഇതോടെയാണ് ഉണ്ണി മാധ്യമങ്ങളെ കണ്ടത്.
തന്നെ മര്‍ദിച്ചുവെന്ന് കാട്ടി മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്. എന്നാല്‍ ആരോപണം ഉണ്ണി മുകുന്ദന്‍ നിഷേധിച്ചിരുന്നു. തനിക്കെതിരെ ഗൂഡാലോചന നടക്കുന്നുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഉണ്ണി മുകുന്ദന്‍ തന്നെ മര്‍ദിച്ചുവെന്നും ഫ്‌ലാറ്റിലെ സിസി ടിവിയില്‍ ഇതിന്റെ ദൃശ്യങ്ങളുണ്ടെന്നുമാണ് വിപിന്‍ കുമാര്‍ പറയുന്നത്. തിങ്കളാഴ്ച സിനിമ സംഘടനകള്‍ വിളിച്ചിരിക്കുന്ന യോഗത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറയുന്നു.
ടോവിനോ തോമസിന്റെ 'നരിവേട്ട' എന്ന ചിത്രത്തിന് പോസറ്റീവ് റിവ്യൂ ഇട്ടതിനാണ് ഉണ്ണി മുകുന്ദന്‍ തന്നെ മര്‍ദിച്ചതെന്ന് വിപിന്‍ ആരോപിക്കുന്നു. വിപിന്‍ താമസിക്കുന്ന കാക്കനാട്ടെ ഫ്‌ലാറ്റിന്റെ താഴെയെത്തി തന്നെ വിളിച്ചു വരുത്തി മര്‍ദിച്ചുവെന്നും അസഭ്യം പറഞ്ഞു എന്നുമാണ് ആരോപണം. എന്നാല്‍ തനിക്കെതിരെയുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് വ്യാജ പരാതി എന്നും തന്നെക്കുറിച്ച് മറ്റു താരങ്ങളോട് അപവാദപ്രചാരണം നടത്തിയത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.