ബൈജു രവീന്ദ്രന് വീണ്ടും കുരുക്ക്; 100 കോടി ഡോളറിലധികം പിഴ ചുമത്തി അമേരിക്കന്‍ കോടതി; വിധി ഫണ്ട് വകമാറ്റിയ കേസില്‍; ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നതിനും കോടതിക്ക് മുന്നില്‍ ഹാജരാകുന്നതിനും ബൈജു പരാജയപ്പെട്ടതായി കോടതിയുടെ ഉത്തരവില്‍

ബൈജു രവീന്ദ്രന് വീണ്ടും കുരുക്ക്; 100 കോടി ഡോളറിലധികം പിഴ ചുമത്തി അമേരിക്കന്‍ കോടതി

Update: 2025-11-22 07:42 GMT

ന്യൂയോര്‍ക്ക്: ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് യുഎസ് കോടതിയില്‍ വന്‍തിരിച്ചടി. ബൈജു രവീന്ദ്രന്‍ 1.07 ബില്യണ്‍ ഡോളര്‍ നല്‍കണമെന്ന് യു.എസ് പാപ്പരത്ത കോടതി. നിരന്തരമായി രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതോടെയാണ് ഡെല്‍വെയര്‍ പാപ്പരത്ത കോടതി ജഡ്ജി ബ്രെണ്ടന്‍ ഷാനോണ്‍ പറഞ്ഞു. രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ ബൈജു രവീന്ദ്രന്‍ നിരന്തരമായി പരാജയപ്പെട്ടതോടെയാണ് കോടതി കടുത്ത നടപടിയിലേക്ക് നീങ്ങിയത്.

2021ലാണ് ബൈജു ആല്‍ഫ എന്ന പേരില്‍ ബൈജു രവീന്ദ്രന്‍ യു.എസില്‍ എസ്.പി.വി സ്ഥാപിക്കുന്നത്. 1.2 ബില്യണ്‍ ഡോളര്‍ വായ്പ എടുക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. തുടര്‍ന്ന് 2022ല്‍ ബൈജു ആല്‍ഫ കമ്പനി ഏകദേശം 533 മില്യണ്‍ ഡോളര്‍ അനധികൃതമായി കൈമാറിയെന്ന് കണ്ടെത്തുകയും ഈ ഇടപാടിന്റെ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതോടെയാണ് ബൈജു രവീന്ദ്രന് കുരുക്കായത്.

അതേസമയം, പാപ്പരത്ത നടപടി നേരിടുന്ന ബൈജുവിനെ ഏറ്റെടുക്കാന്‍ ഒരു കമ്പനി നേരത്തെ മുന്നോട്ട് വന്നിരുന്നു. രഞ്ജന്‍ പൈയുടെ മണിപ്പാല്‍ എജുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് (എംഇഎംജി) ആണ് ബൈജുവിന്റെ കമ്പനിയെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണിന്റെ മുഴുവന്‍ ആസ്തികളും സ്വന്തമാക്കാനാണ് രഞ്ജന്‍ പൈ ഒരുങ്ങുന്നത്.

മലയാളിയായ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യാ ഗോകുല്‍നാഥും ചേര്‍ന്ന് 2011-ല്‍ ബെംഗളൂരു കേന്ദ്രമായി ആരംഭിച്ച ബൈജൂസിന്റെ മൂല്യം 2022-ല്‍ 2,200 കോടി ഡോളര്‍ (അന്നത്തെ വിപണിമൂല്യം അനുസരിച്ച് ഏതാണ്ട് 1.83 ലക്ഷം കോടി രൂപ) വരെയായി ഉയര്‍ന്നിരുന്നു. എന്നാല്‍, പിന്നീട് പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നു.

Tags:    

Similar News