സ്പോണ്‍സര്‍ മാത്രമായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും എന്ത് ബന്ധം? ഇയാള്‍ ആരുടെ ബിനാമി? സ്വര്‍ണപീഠം സ്പോണ്‍സറുടെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയിട്ടും പ്രതിയാക്കാത്തത് എന്തുകൊണ്ട്? ദേവസ്വം ബോര്‍ഡും സംശയനിഴലില്‍; ദ്വാരപാലക ശില്‍പ വിവാദത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്
ഉണ്ണികൃഷ്ണന്‍ പോറ്റി ആരുടെ ബിനാമി?
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലകശില്‍പ വിവാദത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് പ്രതിപക്ശ നേതാവ് വി.ഡി. സതീശന്‍. കേരളാ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത മോഷണമാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശബരിമലയില്‍ നടത്തിയത്. സ്പോണ്‍സര്‍ മാത്രമായ ഉണ്ണികൃഷ്ണന്‍ പോറ്റി ആരുടെ ബെനാമിയെന്നും സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും എന്താണ് ബന്ധമെന്നും സതീശന്‍ ചോദിച്ചു. സ്വര്‍ണപീഠം സ്പോണ്‍സറുടെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയിട്ടും അയാളെ പ്രതിയാക്കാത്തത് എന്ത് കൊണ്ടാണ്. ദേവസ്വം ബോര്‍ഡും ആരോപണ നിഴലിലാണ്. സമഗ്രഅന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
ശബരിമല ദ്വാരപാലക ശില്‍പത്തില്‍ പതിച്ചിരുന്ന നാല് കിലോ സ്വര്‍ണം അടിച്ചുമാറ്റിയ സര്‍ക്കാരും ദേവസ്വം ബോര്‍ഡുമാണ് അയ്യപ്പ സംഗമം നടത്തി കേരളത്തെ കബളിപ്പിക്കാന്‍ ശ്രമിച്ചത്. ശബരിമല ക്ഷേത്രം കേന്ദ്രീകരിച്ച് എല്‍.ഡി.എഫ് ഗൂഢസംഘം കാലങ്ങളായി നടത്തുന്ന അഴിമതിയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നടയ്ക്കുവെക്കുന്ന അമൂല്യ വസ്തുക്കളുടെ തൂക്കം കണക്കാക്കി മഹസര്‍ തയാറാക്കി സ്ട്രോങ് റൂമിലേക്ക് മാറ്റണമെന്ന നിബന്ധന അട്ടിമറിച്ചാണ് സ്വര്‍ണം പതിച്ച ദ്വാരപാലക ശില്‍പങ്ങള്‍ ചെന്നൈയിലേക്ക് കടത്തിയത്.
ട്രാവന്‍കൂര്‍ ഹിന്ദു റിലീജിയസ് ആക്ടിലെയും ദേവസ്വം സബ്ഗ്രൂപ്പ് മാനുവലിലെയും വ്യവസ്ഥകള്‍ അനുസരിച്ച് ക്ഷേത്രത്തിലെ സാമഗ്രികള്‍ അറ്റകുറ്റപ്പണി നടത്തേണ്ടത് ക്ഷേത്ര കോമ്പൗണ്ടിനുള്ളിലാണ്. ഇതിനു വിരുദ്ധമായാണ് 2019ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച ദേവസ്വം ബോര്‍ഡ് ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ കൊടുത്തുവിട്ടത്. നിലവിലെ ദേവസ്വം ബോര്‍ഡും നിയമവിരുദ്ധമായാണ് ദ്വാരപാലക ശില്‍പങ്ങള്‍ വീണ്ടും അതേ സ്പോണ്‍സര്‍ വഴി ചെന്നൈയിലേക്ക് കടത്തിയത്.
1999ല്‍ സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പങ്ങള്‍ 2019 വീണ്ടും സ്വര്‍ണം പൂശാന്‍ കൊണ്ടുപോയത് എന്തിനാണ്? ഇതിന് പുറമെയാണ് 2025ലും ദ്വാരപാലക ശില്‍പങ്ങള്‍ ചെന്നൈയിലേക്ക് കടത്തിയത്. സര്‍ക്കാരും ദേവസ്വം വകുപ്പും ദേവസ്വം ബോര്‍ഡും അറിയാതെ ഈ നിയമലംഘനങ്ങള്‍ നടക്കില്ലെന്ന് ഉറപ്പ്. സ്പോണ്‍സര്‍ മാത്രമായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും എന്ത് ബന്ധമാണുള്ളത്? ഇയാള്‍ ആരുടെ ബിനാമിയാണ്? സ്വര്‍ണപീഠം സ്പോണ്‍സറുടെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയെന്ന് പറയുമ്പോഴും അയാളെ പ്രതിയാക്കാത്തത് എന്തു കൊണ്ടാണ്? ദ്വാരപാലക ശില്‍പത്തില്‍ നിന്നും എത്ര കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്?
ശബരിമലയുമായി ബന്ധപ്പെട്ട കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തു വരുമെന്ന ഭയപ്പാടിലാണ് സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും. മറ്റു വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പോലെ കഴിഞ്ഞ ഒമ്പതര വര്‍ഷം കൊണ്ട് ദേവസ്വം ബോര്‍ഡിനെയും അഴിമതിക്കു വേണ്ടി എ.കെ.ജി സെന്ററിന്റെ ഡിപ്പാര്‍ട്ട്മെന്റാക്കി പിണറായി സര്‍ക്കാര്‍ മാറ്റിയെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം ശബരിമലയിലെ പീഠം ഒളിപ്പിച്ചയാള്‍ തന്നെ അത് കണ്ടില്ലെന്ന് പരാതി പറഞ്ഞതിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വംമന്ത്രി വി.എന്‍.വാസവന്‍ ആരോപിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍നിന്ന് പീഠം കണ്ടെത്തിയതില്‍ ദുരൂഹതയുണ്ട്. പരാതിക്കാരനാണ് തന്റെ വീട്ടില്‍ പീഠം എത്തിച്ചതെന്ന് സഹോദരി സാക്ഷ്യപ്പെടുത്തിയ സാഹചര്യത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാക്കുകളെ വിശ്വസിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വിശദ അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടിട്ടുണ്ട്. വിരമിച്ച ജഡ്ജി തലവനായ അന്വേഷണ കമീഷനെ ഇതിനായി ഏര്‍പ്പെടുത്തണമെന്നും ജസ്റ്റിസ് രാജാവിജയരാഘവന്‍ ഉള്‍പ്പെടുന്ന ദേവസ്വം ബെഞ്ച് വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട വാദത്തിനിടെ ദേവസ്വം ബോര്‍ഡ് കമീഷണര്‍ ഹാജരായി വിവരങ്ങള്‍ അറിയിച്ചിരുന്നു. മാറ്റി സ്ഥാപിച്ച ദ്വാരപാലക പീഠവുമായി ബന്ധപ്പെട്ടും വിവാദമുയര്‍ന്ന പശ്ചാത്തലത്തില്‍ സന്നിധാനത്തെ മുഴുവന്‍ കാര്യങ്ങളിലും വിശദമായ അന്വേഷണം വേണമെന്ന് കോടതി നിര്‍ദേശിച്ചു.
2019 സ്വര്‍ണം പൂശാനായി സ്വര്‍ണപ്പാളി കൊണ്ടുപോകുമ്പോള്‍ 42 കിലോ ഉണ്ടായിരുന്നു. തിരിച്ചുവരുമ്പോള്‍ അത് 38 കിലോ ആയി കുറഞ്ഞു. അതിനുമുമ്പ് 2009ല്‍ സ്വര്‍ണം പൂശുമ്പോഴുണ്ടായിരുന്ന കണക്ക് വ്യക്തമല്ല. സന്നിധാനത്തെ ആഭരണങ്ങള്‍, ഇവയുടെ കണക്ക് സൂക്ഷിക്കുന്ന രജിസ്റ്ററുകള്‍ എന്നിവയില്‍ അവ്യക്തതയുണ്ട്. സ്വത്തുവകകള്‍ സംബന്ധിച്ച രേഖകളിലും വ്യക്തത വരേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം വേണമെന്ന് ദേവസ്വം വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. അവ്യക്തതകളും സംശയങ്ങളും ദുരീകരിക്കാന്‍ സമിതിയെ നിയോഗിക്കാനാണ് കോടതി നിര്‍ദേശം.
അതേസമയം ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണ പീഠം കാണാതായ സംഭവത്തിലും തുടര്‍ന്ന് ഇതേ പീഠം സ്‌പോണ്‍സറുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ സംഭവത്തിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ പ്രതികരിച്ചു. സ്വര്‍ണ പീഠവുമായി ബന്ധപ്പെട്ട ദുരൂഹത വിജിലന്‍സ് അന്വേഷിക്കട്ടെയെന്ന് പത്മകുമാര്‍ പറഞ്ഞു. വിവാദമുണ്ടായ കാലത്ത് പത്മകുമാര്‍ ആയിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.
സ്വര്‍ണ പീഠം എടുത്തതുകൊണ്ട് ഉണ്ണികൃഷ്ണനോ വാസുദേവനോ പ്രത്യേകിച്ച് ലാഭമുള്ള കേസ് അല്ല. അവര്‍ എന്തിന് അങ്ങനെ ചെയ്തു എന്നത് വിജിലന്‍സ് അന്വേഷിക്കണം. പുതിയ പീഠം കൊണ്ട് വന്നപ്പോള്‍ ശില്‍പവുമായി ചേരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. തിരികെ കൊടുത്ത് വിടുമ്പോള്‍ ദേവസ്വം ഉദ്യോഗസ്ഥരാണ് രേഖ തയ്യാറാക്കേണ്ടത്. അവര്‍ അത് ചെയ്തിട്ട് ഉണ്ടാകും എന്ന് കരുതുന്നു. നടപടികള്‍ എല്ലാം ചെയ്തത് അന്നത്തെ തിരുവാഭരണം കമീഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണെന്നും സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണനുമായി വ്യക്തി ബന്ധമില്ലെന്നും പത്മകുമാര്‍ പറഞ്ഞിരുന്നു.