അര മണിക്കൂര്‍ കൂടുതല്‍ പഠിപ്പിച്ചാല്‍ എന്താണ് പ്രശ്‌നം? സമയം കൂടുതല്‍ വേണ്ട ഒരു കാലഘട്ടമാണിത്; 15 മിനിറ്റ് എന്നൊന്നും പറഞ്ഞാല്‍ വലിയ കാര്യമല്ല; ഇപ്പോള്‍ തന്നെ പല സ്‌കൂളുകളിലും സമയ ക്രമീകരണമുണ്ട്; സ്‌കൂള്‍ സമയമാറ്റത്തില്‍ പിടിവാശിയില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി; സമസ്തയുടെ ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങുമോ?
അര മണിക്കൂര്‍ കൂടുതല്‍ പഠിപ്പിച്ചാല്‍ എന്താണ് പ്രശ്‌നം?
കൊല്ലം: സംസ്ഥാനത്തെ സ്‌കൂള്‍ സമയമാറ്റത്തെ സംബന്ധിച്ച് സര്‍ക്കാറിന് പിടിവാശിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. 'സര്‍ക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം. പ്രശ്‌നം ആവശ്യമില്ലാതെ വഷളാക്കി. ചില വിഭാഗങ്ങള്‍ എതിര്‍പ്പ് ഉന്നയിക്കുകയും മുഖ്യമന്ത്രിയോട് ചിലര്‍ പരാതി പറയുകയും ചെയ്തു. ആരും രേഖാമൂലം പരാതി നല്‍കിയിട്ടില്ല.ഇക്കാര്യത്തില്‍ സര്‍ക്കാറിന് പിടിവാശിയില്ല. മുഖ്യമന്ത്രിയോട് ആലോചിച്ച് പരാതിക്കാരുമായി സംസാരിക്കാന്‍ തയ്യാറാണ്'-മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അര മണിക്കൂര്‍ കൂടുതല്‍ പഠിപ്പിച്ചാല്‍ എന്താണ് പ്രശ്‌നം? അതൊക്കെ വലിയ കാര്യമാണോയെന്നും മന്ത്രി ചോദിച്ചു.'15 മിനിറ്റ് എന്നൊന്നും പറഞ്ഞാല്‍ വലിയ കാര്യമല്ല ഇപ്പോള്‍. ഇപ്പോള്‍ തന്നെ പല സ്‌കൂളുകളിലും ഈ സമയ ക്രമീകരണം ഉണ്ട്. സര്‍ക്കാറിന്റെ നിര്‍ദേശമില്ലാതെയാണ് കൂടുതല്‍ സമയം പഠിപ്പിക്കുന്നത്. സമയം കൂടുതല്‍ വേണ്ട ഒരു കാലഘട്ടമാണ്. കായികം,കല,കൃഷി,സാമൂഹിക പ്രതിബദ്ധത തുടങ്ങിയവ പഠിപ്പിക്കാന്‍ വേണ്ടി ഒരു മണിക്കൂര്‍ മാറ്റിവെക്കാന്‍ പോകുകയാണ്. ഇതൊക്കെ കൂടിച്ചേര്‍ന്നാലേ വിദ്യാഭ്യാസം പൂര്‍ണമാകൂ'..എതിര്‍പ്പുകള്‍ വന്നാല്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം സമസ്തയുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങിയേക്കുമെന്നാണ് സൂചന. സമയ ക്രമീകരണത്തില്‍ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കില്‍ ചര്‍ച്ച നടത്തുമെന്ന് ഇന്നലെ ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. സ്‌കൂള്‍ സമയമാറ്റത്തില്‍ വിമര്‍ശനവുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ രംഗത്തെത്തിയിരുന്നു. സ്‌കൂള്‍ സമയമാറ്റം മതപഠനം നടത്തുന്ന കുട്ടികളെ ബാധിക്കുമെന്നും ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
സമസ്ത ചരിത്രം- കോഫി ടേബിള്‍ പുസ്തകത്തിന്റെ പ്രകാശന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍. മുഖ്യമന്ത്രി പിണറായിയും ചടങ്ങിലുണ്ടായിരുന്നു. മുഖ്യമന്ത്രിയിരിക്കുന്ന വേദിയില്‍ സ്‌കൂള്‍ സമയമാറ്റത്തില്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ വിമര്‍ശനം ഉന്നയിച്ചത് ശ്രദ്ധേയമായി. സ്‌കൂള്‍ സമയമാറ്റം മത പഠനം നടത്തുന്ന കുട്ടികളെ ബാധിക്കും. ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ഇത് സംബന്ധിച്ചുള്ള നിവേദനവും സമസ്ത മുഖ്യമന്ത്രിക്ക് നല്‍കി.
സമസ്തയുടെ പേരില്‍ ഒരു പെറ്റി കേസ് പോലുമില്ലെന്നും ജിഫ്രി തങ്ങള്‍ പ്രസംഗത്തില്‍ ചൂണ്ടികാട്ടി. തീവ്രവാദം, ഭീകരവാദം എന്ന് ആക്ഷേപിക്കുന്ന സംഘടനകള്‍ ഉണ്ട്. സമസ്ത ഒരു തുറന്ന പുസ്തകമാണ്. മതം ഉള്ളവരും ഇല്ലാത്തവരുമുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. വര്‍ഗീയ കലാപമോ അനൈക്യമുണ്ടാക്കനായുള്ള പ്രവര്‍ത്തനമോ സമസ്തയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.
സ്‌കൂള്‍ സമയമാറ്റം പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ മതപഠനത്തെ ബാധിക്കുമെന്ന് തങ്ങള്‍ പറയുന്നു. സ്‌കൂള്‍സമയത്തില്‍ അര മണിക്കൂര്‍ വര്‍ധിപ്പിക്കുമ്പോള്‍ പന്ത്രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളുടെ മതപഠനത്തെ അത് ബാധിക്കുമെന്നും ഇത് മനസ്സിലാക്കണമെന്നും ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇക്കാര്യം ഓര്‍മ്മപ്പെടുത്തുകയാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രഖ്യാപിച്ച ലഹരി വിരുദ്ധ കാംപയിനിന്റെ ഭാഗമായി സമാഹരിച്ച, 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജി പരിാപാടിയില്‍ വെച്ച് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.