പാട്ടിലൂടെയുള്ള തന്റെ രാഷ്ട്രീയം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല; എന്‍ഐഎക്ക് പരാതി വൈകിയതില്‍ അത്ഭുതം; സംഘപരിവാര്‍ വിമര്‍ശനം അവര്‍ക്ക് മടുക്കുമ്പോള്‍ നിര്‍ത്തും; തന്നെ വിമര്‍ശിക്കുന്ന രാഷ്ട്രീയക്കാര്‍ സ്വകാര്യമായി വിളിച്ച് പിന്തുണ നല്‍കാറുണ്ട്; കേസുകള്‍ പരിപാടികളെ ബാധിച്ചവെന്ന് വേടന്‍

പാട്ടിലൂടെയുള്ള തന്റെ രാഷ്ട്രീയം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല;

Update: 2025-05-29 07:01 GMT

കൊച്ചി: വേടന്റെ പാട്ടിനെതിരെ ബിജെപി നേതാവ് എന്‍ഐഎക്ക് പരാതി നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി റാപ്പര്‍ വേടന്‍. ബിജെപി നേതാവ് എന്‍ഐഎക്ക് നല്‍കിയ പരാതി വൈകിയതിലാണ് തനിക്ക് അത്ഭുതം തോന്നിയതെന്ന് വേടന്‍ പറഞ്ഞു. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കൊച്ചിയിലെത്തിയപ്പോഴാണ് വേടന്റെ പ്രതികരണം.

പരാതി അന്ന് തന്നെ വരുമെന്നാണ് പ്രതീക്ഷിച്ചതായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണിത്. ആ വിശ്വാസത്തിലാണ് പാട്ട് ചെയ്തത്. അത് ഇനിയും തുടരും. എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്ളവര്‍ പോലും വ്യക്തിപരമായി വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ട്. സംഘപരിവാര്‍ വിമര്‍ശനം അവര്‍ക്ക് മടുക്കുമ്പോള്‍ നിര്‍ത്തും. പാട്ടിലൂടെയുള്ള തന്റെ രാഷ്ട്രീയം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല.

തന്നെ വിമര്‍ശിക്കുന്ന രാഷ്ട്രീയക്കാര്‍ സ്വകാര്യമായി വിളിച്ച് പിന്തുണ നല്‍കാറുണ്ട്. കേസുകള്‍ പരിപാടികളെ ബാധിച്ചിട്ടുണ്ട്. അത് മറികടക്കാനാണ് ശ്രമമെന്നും വേടന്‍ പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയുടെ പിന്തുണയുടെ കാരണം അറിയില്ലെന്നും പഞ്ചായത്ത് തെരുഞ്ഞെടുപ്പൊക്കെ വരുവല്ലെയെന്നും കൂട്ടിച്ചേര്‍ത്തു.

കോടനാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസില്‍ വെച്ചാണ് വേടന്‍ മാധ്യമങ്ങളെ കണ്ടത്. നാല് വര്‍ഷം മുമ്പ് പാടിയ പാട്ടിന്റെ പേരില്‍ വേടനെതിരെ ബിജെപി പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറാണ് എന്‍ഐഎക്ക് പരാതി നല്‍കിയത്. അതേസമയം റാപ്പര്‍ വേടനെതിരെയുള്ള ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയുടെ അധിക്ഷേപ പരാമര്‍ശത്തോട് പ്രതികരിച്ച് ബി.ജെ.പി ഘടകകക്ഷി ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

റാപ്പര്‍ വേടനെതിരെ ഹിന്ദു ഐക്യവേദിയുടെ നിലപാട് വിവരക്കേടാണെന്ന് തുഷാര്‍ പറഞ്ഞു. വേടന്‍ നല്ല രീതിയില്‍ പാടുന്നയാളാണ്. മോശം പറയുന്നത് അംഗീകരിക്കാനാവില്ല. വിവാദങ്ങള്‍ അനാവശ്യമാണ്. വേടന്റെ വേദികളില്‍ എന്തുകൊണ്ട് സ്ഥിരം പ്രശ്‌നങ്ങളുണ്ടാകുന്നു എന്നത് അന്വേഷിക്കണമെന്നും തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് വേടനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല രംഗത്തു വന്നത്. വേടന്റെ പ്രമോട്ടര്‍മാര്‍ തീവ്ര ഇസ്‌ലാമിക സംഘടനകളും ഹിന്ദു വിരുദ്ധ ശക്തികളുമാണെന്ന് ശശികല ആരോപിച്ചിരുന്നു. 'പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട് റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം ഗോത്രസംസ്‌കൃതി അതാണോ' എന്നും പാലക്കാട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയില്‍ ശശികല ചോദിച്ചിരുന്നു.

താന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണ് ശശികല ഇങ്ങനെ ചോദിച്ചതെന്നും റാപ്പ് ചെയ്യുന്നത് എന്തിനാണ് എന്ന ചോദ്യം തന്നെ ജനാധിപത്യവിരുദ്ധമാണെന്നും ശശികലക്ക് മറുപടിയായി വേടന്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെ, ഞാനൊരമ്മയും അമ്മൂമ്മയും റിട്ട അധ്യാപികയുമായതിനാല്‍ വേടന്റെ രാഷ്ട്രീയത്തെ ഭയക്കുന്നുവെന്ന് ശശികല ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

Tags:    

Similar News