ആരാധകരെ ഫാന്‍സിയുടെ ലോകത്ത് എത്തിച്ച് ലഹരിയുടെ ഉന്മാദത്തില്‍ ലൈംഗീകമായി പീഡിപ്പിക്കുന്നത് വേടന്റെ വൈകൃത സ്വഭാവമോ? 'കേരളീയം' മാസിക വായിച്ച് ഞെട്ടിയ യുവ ഡോക്ടര്‍; തനിക്കുണ്ടായതിന് സമാന ക്രൂര ലൈംഗിക ബന്ധ അനുഭവങ്ങള്‍ എന്ന തിരിച്ചറിവ് കേസായി; മാനവും പണവും കൊണ്ടു പോകുന്ന റാപ്പര്‍! ആസൂത്രിത ആരോപണമെന്ന് വേടന്‍; അറസ്‌റ്റൊഴിവാക്കാന്‍ ഇടതു പ്രമുഖര്‍ സജീവം; 'പാഠ്യ വിഷയം' പീഡനത്തിന് വഴിമാറുമ്പോള്‍

Update: 2025-07-31 03:28 GMT

കൊച്ചി: ആരാധകരെ ഫാന്‍സിയുടെ ലോകത്ത് എത്തിച്ച് ലൈംഗീകമായി പീഡിപ്പിക്കുന്നത് വേടന്റെ വൈകൃത സ്വഭാവമോ? യുവ ഡോക്ടറെ അതിക്രൂര വൈകൃതങ്ങള്‍ക്ക് വേടന്‍ ഇരയാക്കിയെന്നാണ് പരാതി. ലൈംഗീകമായി നിരവധി പേരെ ചൂഷണം ചെയ്തുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തു വരുന്നത്. ഇനിയും യുവതികള്‍ വേടനെതിരെ പരാതി നല്‍കിയേക്കും. അതിനിടെ ഉഭയ കക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക വേഴ്ചക്കളെ പീഡനമായി കാണക്കുന്നതിനെതിരെ നിരവധി സുപ്രീംകോടതി നിരീക്ഷണമുണ്ട്. ഇതെല്ലാം ഉയര്‍ത്തി നിയമ പോരാട്ടമാണ് വേടന്‍ ലക്ഷ്യമിടുന്നത്. പുതിയ കേസിനെ നിയമപരമായി നേരിടുമെന്ന് റാപ്പര്‍ വേടന്‍ അറിയിക്കുകയും ചെയ്തു. ഹൈക്കോടതിയില്‍ വേടന്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. തന്നെ വേട്ടയാടുന്നുവെന്നും ബലാത്സംഗക്കേസ് ആസൂത്രിതമാണെന്നും വേടന്‍ പറഞ്ഞു. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും അത് പുറത്തുവിടുമെന്നും വേടന്‍ പറഞ്ഞു. കോഴിക്കോട് സ്വദേശിയായ യുവ വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് റാപ്പര്‍ വേടനെതിരെ തൃക്കാക്കര പൊലീസ് കേസ് എടുത്തത്. കാലിക്കറ്റ് സര്‍വ്വകലാശാല ബിഎയ്ക്ക് വേടന പാഠ്യ വിഷയമാക്കിയിരുന്നു. ഇതിലെ വിവാദം കത്തി കയറുമ്പോഴാണ് പീഡന വിവാദത്തില്‍ വീണ്ടും വേടന്‍ കുടുങ്ങുന്നത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ചുവരെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. മയക്കുമരുന്ന് ഉപയോഗിച്ചായിരുന്നു പീഡനം. ഇന്നലെയാണ് യുവതിയുടെ പരാതി ലഭിച്ചതെന്നും കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നു തൃക്കാക്കര പൊലീസ് പറഞ്ഞു. സാമൂഹിക മാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഡോക്ടറുടെ കോഴിക്കോട്ടെ ഫ്ലാറ്റിലെത്തി ആദ്യം പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു. ബന്ധത്തില്‍നിന്ന് അകന്നതോടെയാണ് യുവതി പരാതി നല്‍കിയത്. മൊഴി പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അതിനുശേഷം നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. അതിനിടെ യുവതിയില്‍ നിന്നും വേടന്‍ പണം കൈപ്പറ്റിയിട്ടുണ്ട്. ഇതിന്റെ ഗൂഗിള്‍ പേ തെളിവുകളും പോലീസിന് കിട്ടിയിട്ടുണ്ട്. ഐപിസി 376 (2) വകുപ്പ് അനുസരിച്ചാണ് കേസ്. ഭാരതീയ ന്യായ് സംഹിത വരുന്നതിനു മുന്‍പുള്ള സംഭവമായതിനാലാണ് ഈ വകുപ്പ് അനുസരിച്ച് കേസെടുത്തത്. തൃക്കാക്കര സ്റ്റേഷന്‍ പരിധിയില്‍വച്ച് ബലാത്സംഗം നടന്നതിനാലാണ് കൊച്ചിയില്‍ കേസെടുത്തത്. തന്നെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തശേഷം പിന്നീട് ഒഴിവാക്കിയെന്ന് യുവതിയുടെ മൊഴിയില്‍ പറയുന്നു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലീസ് പുലര്‍ച്ചെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. പക്ഷേ വേടനെ ഉടന്‍ പോലീസ് അറസ്റ്റു ചെയ്യില്ല. ഇതിന് ചില ഇടതു നേതാക്കള്‍ സമ്മര്‍ദ്ദം തുടങ്ങിയിട്ടുണ്ട്.

2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളിലെത്തിച്ച് വേടന്‍ പീഡിപ്പിച്ചെന്നാണ് പരാതിക്കാരി മൊഴി നല്‍കിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും യുവ ഡോക്ടര്‍ പൊലീസിനെ അറിയിച്ചു.തുടര്‍ച്ചയായ പീഡനശേഷം വേടന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. വേടന്റെ തീരുമാനം തന്നെ മാനസികമായി തളര്‍ത്തിയെന്നും ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു. ഇതിനുമുന്‍പും വേടനെതിരെ മീ ടൂ ആരോപണങ്ങളും പരാതികളും വന്നിരുന്നു. ഇന്നലെ രാത്രിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴിയാണ് വേടനും പരാതിക്കാരിയും സൗഹൃദത്തിലായത്. തുടര്‍ന്ന് പരിചയത്തിന്റെ പേരില്‍ വേടന്‍ യുവതിയുടെ കോഴിക്കോടുളള ഫ്‌ളാറ്റില്‍ എത്തുകയായിരുന്നു. അവിടെ വച്ചാണ് വേടന്‍ യുവതിയെ ആദ്യമായി ബലാത്സംഗം ചെയ്തത്. അതിനുശേഷം കോഴിക്കോടും കൊച്ചിയിലും വച്ച് പലതവണ വേടന്‍ യുവതിയെ ബലാത്സംഗം ചെയ്തു. 2023ഓടെ വേടന്‍ ഒഴിവാക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി.

തൃശൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരളീയം മാസികയില്‍ ഏതാനും മാസം മുന്‍പ് വേടനെതിരെ പീഡനത്തിനിരയായ ഒരു യുവതി ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട് അന്വേഷിച്ചപ്പോള്‍ തനിക്കുണ്ടായതിന് സമാനമായ ക്രൂരമായ ലൈംഗിക ബന്ധത്തിന്റെ അനുഭവങ്ങളാണ് എന്ന് ബോധ്യമായി. സമാന ദുരനുഭവങ്ങള്‍ നേരിട്ട മറ്റു ചിലരോടും സംസാരിക്കാന്‍ കഴിഞ്ഞതോടെയാണ് നിയമനടപടിക്ക് തീരുമാനിച്ചതെന്ന് പരാതിയില്‍ പറയുന്നു. പലയിടങ്ങളില്‍ നിന്നായി കൂടുതല്‍ പരാതികള്‍ പുറത്തു വന്നേക്കാം. തന്റെ ബന്ധങ്ങളുടെ ബലത്തില്‍ ഇതുവരെ പരാതിക്കാരെ പരോക്ഷമായി സമ്മര്‍ദ്ദത്തിലാക്കി നിര്‍ത്താന്‍ വേടന് കഴിഞ്ഞു. ഇത് പക്ഷെ പരാതിയായി പുറത്തുവരാന്‍ തുടങ്ങിയാല്‍ ഇപ്പോള്‍ സംരക്ഷിക്കുന്ന സര്‍ക്കാരിനും ഇടതുപക്ഷത്തിനും കൈവിടേണ്ടി വരും.

തുടര്‍ച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍നിന്ന് വേടന്‍ പിന്മാറി. വേടന്റെ പിന്മാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നത് എന്നും യുവതി പരാതിയില്‍ വ്യക്തമാക്കി. നേരത്തെ, പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്നാരോപിച്ച് വേടനെതിരെ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ എന്‍.ഐ.എക്കും ആഭ്യന്തരവകുപ്പിനും പരാതി നല്‍കിയിരുന്നു. മോദിയെ കപട ദേശീയ വാദിയെന്ന് വേടന്‍ അവഹേളിച്ചെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. നാല് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ 'വേടന്റെ വോയ്സ് ഓഫ് വോയ്സ് ലെസ്' എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നാണ് ആരോപണം.

പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ടിത അപകീര്‍ത്തിപ്പെടുത്തല്‍, അക്രമവും വിദ്വേഷവും വളര്‍ത്തുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി. ഇതിനൊപ്പം മയക്കുമരുന്ന് കേസിലും പുലനഖ കേസിലും എല്ലാം വേടന്‍ കുടുങ്ങിയിരുന്നു.

Tags:    

Similar News