ഗവേഷണ പ്രബന്ധത്തില്‍ നിന്നും 2018 എന്ന പ്രസിദ്ധീകരണ തീയതിയും ജേര്‍ണലിന്റെ പേരും മുറിച്ചുമാറ്റി; 2013ല്‍ തുടങ്ങിയ പഠനം തീര്‍ന്നത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്; ഉമ്മന്‍ചാണ്ടിയെ പഴിക്കാനുള്ള ആ ക്യാപ്‌സ്യൂള്‍ പൊളിഞ്ഞു; ആരോഗ്യ വകുപ്പില്‍ പിണറായി അതൃപ്തന്‍; ഈ തെറ്റിന് മന്ത്രി വീണാ ജോര്‍ജ് മാപ്പു പറയുമോ?
തിരുവനന്തപുരം: ജീവനെടുത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ആശങ്കയായി പടരുമ്പോഴും മരണക്കണക്കിന് പിന്നാലെ പഠനത്തെചൊല്ലിയും വിവാദം ഉയരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തന്‍. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ ഇനി കൂടുതല്‍ കരുതല്‍ വേണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2013ല്‍ അമീബിക് മസ്തിഷ്‌ക ജ്വരം സംബന്ധിച്ച് പഠനം നടന്നിരുന്നുവെന്നും അന്ന് മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പഠന റിപ്പോര്‍ട്ടിലോ, അമീബിക് കേസുകളിലോ ശ്രദ്ധ നല്‍കിയില്ലെന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞദിവസം ഫേസ്ബുക് പോസ്റ്റിലൂടെ വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ അത് തെറ്റാണെന്ന് പഠന റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കുന്നു. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 2018ലാണ് ആ പഠനറിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതെന്ന് വ്യക്തം. ഇത്തരത്തിലെ വീഴ്ച സര്‍ക്കാരിന് നാണക്കേടായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പിണറായി അതൃപ്തനാകുന്നത്. യുഡിഎഫ് സര്‍ക്കാരിനെ അനാവശ്യമായി കുറ്റപ്പെടുത്തിയ ആരോഗ്യമന്ത്രി ഈ വിഷയത്തില്‍ പസ്യമാപ്പു പറയുമോ എന്നതാണ് ഉയരുന്ന ചോദ്യം.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരാണ് 2013ല്‍ അമീബിക് മസ്തിഷ്‌ക ജ്വരം സംബന്ധിച്ച് പഠനം നടത്തി ജേര്‍ണല്‍ പ്രസിദ്ധീകരിച്ചതെന്നാണ് മന്ത്രി വെളിപ്പെടുത്തിയത്. എന്നാല്‍ 2013ല്‍ ആരംഭിച്ച പഠനം പ്രസിദ്ധപ്പെടുത്തിയത് 2018ല്‍ ആണ്. അത് അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചൈറ്റിസ്) സംബന്ധിച്ചല്ല. എന്നാല്‍ കണ്ണിനെ ബാധിക്കുന്ന 'കോര്‍ണിയ അള്‍സര്‍' കേസുകളെ സംബന്ധിച്ചാണ്. അത് അമീബ മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന 'നെഗ്ലേറിയ ഫൗളേറി' എന്ന അമീബ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത്രയും അബദ്ധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ന്യായീകരണത്തിനായി മുമ്പോട്ട് വച്ചത് മുഖ്യമന്ത്രിയെ പോലും ഞെട്ടിച്ചിട്ടുണട്്. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധപ്പെടുത്തിയ ഗവേഷണ പ്രബന്ധത്തിന്റെ പ്രസിദ്ധീകരണ പേജില്‍ നിന്ന് 2018 എന്ന പ്രസിദ്ധീകരണ തീയതിയും ജേര്‍ണലിന്റെ പേരും മുറിച്ചുമാറ്റിയാണ് ഫേസ്ബുക്കില്‍ മന്ത്രി ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതാണ് സംശയത്തിന് ഇടനല്‍കിയത്. പഠനറിപ്പോര്‍ട്ട് തെറ്റായി കാണിച്ചതിനെതിരെ രൂക്ഷവിമര്‍ശനവും ഫേസ്ബുക്കില്‍ മന്ത്രിക്കെതിരെ ഉയരുന്നുണ്ട്. ഇതും ഗൗരവത്തില്‍ മുഖ്യമന്ത്രി എടുത്തിട്ടുണ്ട്. സിപിഎമ്മും ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കരുതല്‍ എടുക്കും.
ആ പഠന റിപ്പോര്‍ട്ട് എന്തായിരുന്നു, എവിടെ നിന്ന് സാമ്പിള്‍ ശേഖരിച്ചു, ഏതൊക്കെ വയസ്സുകാരുടെ സാമ്പിളുകളാണ് ശേഖരിച്ചത്, 64 ശതമാനം ആളുകള്‍ക്കും കിണര്‍ വെള്ളത്തില്‍ നിന്നാണ് രോഗം ഉണ്ടായതെന്നും റിപ്പോര്‍ട്ട് പറയുന്നുവെന്നും കുറിപ്പിലുണ്ട്. പക്ഷെ അതിന്റെ വിശദാംശങ്ങളടക്കം വെട്ടിമാറ്റി. അത് അമീബിക് മസ്തിഷ്‌ക ജ്വരത്തിനും കാരണമായേക്കാം എന്നാണ് അനുമാനം. പക്ഷെ സ്ഥിരീകരണമില്ല. അന്ന് സര്‍ക്കാര്‍ എന്ത് സ്വീകരിച്ചുവെന്നും ആരോഗ്യവകുപ്പിലെ ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിച്ചില്ലെന്നുമാണ് മന്ത്രി കുറിച്ചത്. ഇതെല്ലാം എല്‍.ഡി.എഫ് സര്‍ക്കാറിന് മേലാണ് ഇപ്പോള്‍ തിരികെ വന്നുപതിച്ചിരിക്കുന്നത്. കേരളത്തിലെ 'അമീബ' മരണത്തിന് കാരണം കണ്ടെത്തിയെന്ന തരത്തിലായിരുന്നു വീണയുടെ പ്രതികരണം. എല്ല പ്രശ്നത്തിനും കാരണം യുഡിഎഫാണെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞുവച്ചത്. കോര്‍ണിയ അള്‍സറിന് കാരണം അമീബയാണെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡോക്ടര്‍മാര്‍ കണ്ടെത്തിയെങ്കിലും യാതൊരുവിധ ഇടപെടലും സര്‍ക്കാര്‍ നടത്തിയില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കുറ്റപ്പെടുത്തി.
കോര്‍ണിയ അള്‍സറിന് കാരണം അമീബയാണെന്നും അത് 46% ആളുകളിലേക്ക് എത്തിയത് കിണര്‍ വെള്ളത്തില്‍ നിന്നാണെന്നും ചില സൂചനകള്‍ യുഡിഎഫിന്റെ ചില ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നതായും എന്നാല്‍ സര്‍ക്കാര്‍ അതിന് യാതൊരു പ്രാധാന്യവും നല്‍കിയില്ല എന്നുമാണ് മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിലുള്ളത്. 9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്. അതിന് ശേഷം പിണറായി സര്‍ക്കാരാണ്. അപ്പോഴും 9 കൊല്ലം മുമ്പത്തെ വീഴ്ചയില്‍ ന്യായീകരണം കണ്ടെത്തുകയാണ് ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി എന്ന തരത്തില്‍ വാദമെത്തി. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍ യുഡിഎഫ് മുന്‍പ് ചെയ്ത നീതികേടിന് എതിരെ പ്രതിഷേധമുയര്‍ന്നുകഴിഞ്ഞുവെന്ന വിലയിരുത്തലാണ് ആരോഗ്യമന്ത്രി ചര്‍ച്ചയാക്കിയത്. ഇതിനിടെയാണ് ആ കുറിപ്പിലെ റിപ്പോര്‍ട്ട് പിണറായി സര്‍ക്കാരിന്റെ പഠനകാലത്തുണ്ടായതാണെന്നും വ്യക്തമായത്.
ഈ വര്‍ഷം 17 പേര്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചുള്ള കണക്കുകള്‍ വെളിപ്പെടുത്തി ആരോഗ്യവകുപ്പ് തെറ്റു തിരുത്തിയിരുന്നു. നേരത്തെ 2 മരണങ്ങള്‍ മാത്രമേ സ്ഥിരീകരിച്ചിരുന്നുള്ളൂ. 66 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മുന്‍പ് ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 18 ആയിരുന്നു. ഇന്നലെ മാത്രം 2 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ 19 പേര്‍ക്ക് ആണ് രോഗം ബാധിച്ചത്, ഇതില്‍ 7 പേര്‍ മരച്ചു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മലപ്പുറം അരീക്കോട് സ്വദേശിയായ 10 വയസ്സുകാരിയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ കുട്ടി ഉള്‍പ്പെടെ 11 പേര്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഈ സാഹചര്യം ഇടതു സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. ഇതിനിടെയാണ് മന്ത്രിയുടെ വിചിത്ര വിശദീകരണം എത്തിയത്. പല വിഷയങ്ങളിലും സിപിഎം പ്രതിരോധത്തിലാകുമ്പോള്‍ സൈബര്‍ ക്യാപ്സ്യൂളുകള്‍ എത്തും. അതിനേയും മറികടക്കുന്നതാണ് ആരോഗ്യമന്ത്രിയുടെ ഫെസ് ബുക്ക് പോസ്റ്റിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ എന്നും വിലയിരുത്തലെത്തി.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങുകയും നീന്തുകയും ചെയ്യുന്നവരില്‍ കാണപ്പെടുന്ന വളരെ അപൂര്‍വമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്‌കജ്വരം. അമീബ വിഭാഗത്തില്‍പ്പെട്ട നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നിവയില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് ഈ രോഗം ഉണ്ടാകുന്നത്. മൂക്കിനെയും തലച്ചോറിനെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലെ സുഷിരങ്ങളിലൂടെയോ കര്‍ണപടലത്തിലെ ഒരു ദ്വാരത്തിലൂടെയോ അമീബ തലച്ചോറിലേക്ക് പ്രവേശിക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. ഈ രോഗത്തിന് 97 ശതമാനത്തിലധികം മരണനിരക്ക് ഉണ്ട്. ഈ രോഗം പടരുന്നത് തടയുന്നിതില്‍ കേരളം പരാജയപ്പെട്ടുവെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
ആരോഗ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ ന്യായീകരണ പോസ്റ്റിന്റെ പൂര്‍ണരൂപം:
'പ്രിയപ്പെട്ടവരെ ഇന്ന് ഒരു പഠനരേഖ ഇവിടെ പങ്കുവയ്ക്കട്ടെ.
2013ലെ പഠനമാണ് കേട്ടോ. പഠനം നടത്തിയത് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍.
ഡോ. അന്ന ചെറിയാനും ഡോ.ആര്‍ ജ്യോതിയും.
അമീബയും അമീബ മൂലം ഉണ്ടാകുന്ന രോഗങ്ങളും എപ്പോഴെങ്കിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?ഈ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിലെ പ്രിയപ്പെട്ട ഡോക്ടര്‍മാര്‍ കണ്ടെത്തിത്തന്ന ഈ പഠന രേഖ. 2013ലെ പഠനം.
രണ്ട് ഡോക്ടര്‍മാര്‍. അവര്‍ സ്വന്തം നിലയില്‍ പഠനം നടത്തി അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി.
എന്താണ് ഈ പഠനത്തില്‍ ഉള്ളത് എന്നല്ലേ?.
ഇവരുടെ മുന്നില്‍ എത്തിയ കോര്‍ണിയ അള്‍സര്‍ കേസുകളുടെ പരിശോധനയില്‍ അത് അമീബ മൂലമാണെന്ന് കണ്ടെത്തി. മാത്രമല്ല 64% ആളുകള്‍ക്കും രോഗം ഉണ്ടായത് കിണര്‍ വെള്ളത്തിലെ അമീബയില്‍ നിന്നാണെന്ന് സംശയിക്കുന്നതായി ഈ ഡോക്ടര്‍മാര്‍ കണ്ടെത്തി. സ്വാഭാവികമായി നമ്മില്‍ ചിലരെങ്കിലും ചോദിച്ചേക്കാം.
അന്ന് സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു? നിര്‍ഭാഗ്യകരം എന്ന് പറയട്ടെ.
ഈ പഠന റിപ്പോര്‍ട്ടോ, അമീബ മൂലമുള്ള കേസുകളോ അന്ന് ആരോഗ്യ വകുപ്പിലെ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധിച്ചില്ല.
രണ്ടാഴ്ച മുമ്പാണ് ഈ പഠന റിപ്പോര്‍ട്ട് കണ്ടത്. ഡോ. അന്നാ ചെറിയാന്റെ നമ്പര്‍ കണ്ടെത്തി ഞാന്‍ വിളിച്ചു. രണ്ട് ഡോക്ടര്‍മാരോടുമുള്ള ആദരവ് അറിയിച്ചു.
ഇനി ഈ സര്‍ക്കാര്‍ എങ്ങനെയാണ് ചില കിണറുകളിലേയും ജലസംഭരണികളിലേയുമൊക്കെ വെള്ളത്തിലെ അമീബ രോഗമുണ്ടാക്കുന്നു എന്ന് കണ്ടെത്തിയത് എന്നുകൂടി പറയട്ടെ. 2023ലെ കോഴിക്കോട്ടെ നിപ ഔട്ട് ബ്രേക്കിന് ശേഷം പ്രത്യേകിച്ചും മസ്തിഷ്‌ക ജ്വരങ്ങള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്യണമെന്ന് കര്‍ശന നിര്‍ദേശം മുന്നോട്ടുവച്ചു. മാത്രമല്ല എന്ത് കാരണത്താല്‍ ഉണ്ടാകുന്നു എന്ന് കണ്ടെത്തണമെന്നും. 2023ല്‍ രണ്ട് അമീബിക് മസ്തിഷ്‌ക ജ്വരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
രോഗത്തിന്റെ പരിശോധനയ്ക്കും ചികിത്സയ്ക്കും ആദ്യമായി ഒരു സംസ്ഥാനം ഗൈഡ് ലൈന്‍ ഇറക്കിയത് കേരളമാണ്, 2024ല്‍.
ജലാശയങ്ങളില്‍ മുങ്ങുന്നവര്‍ക്കും കുളിക്കുന്നവര്‍ക്കും മാത്രമല്ല രോഗം ഉണ്ടാകുന്നത് എന്ന് കൂടി2024 നാം കണ്ടെത്തി. അതിനാല്‍ നാം ഗൈഡ് ലൈനില്‍ ഭേദഗതി വരുത്തി. ജലാശയങ്ങളുമായി സമ്പര്‍ക്കം ഇല്ലെങ്കിലും അമീബിക് മസ്തിഷ്‌ക ജ്വരത്തിന് പരിശോധന നടത്തണം. ഈ വ്യവസ്ഥ ഗൈഡ് ലൈനില്‍ ഉള്‍പ്പെടുത്തി. അങ്ങനെ വ്യവസ്ഥ ചെയ്യുന്ന ലോകത്തിലെ ആദ്യ ഭൂപ്രദേശം കേരളമാണ്. സിഡിസി അറ്റ്ലാന്‍ഡയുടെ (യുഎസ്) ഗൈഡ് ലൈനിലും ഇതില്ല. അമീബിക് മസ്തിഷ്‌ക ജ്വരത്തെ പ്രതിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ഏകാരോഗ്യത്തെ അടിസ്ഥാനമാക്കിയുള്ള സമഗ്ര ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയ ലോകത്തിലെ ആദ്യത്തെ ഭൂപ്രദേശവും കേരളമാണ്. കൂടുതല്‍ കേസുകള്‍ നമ്മള്‍ കണ്ടെത്താന്‍ തുടങ്ങി. നമ്മുടെ മുന്നിലെത്തിയ രോഗികളില്‍ രോഗം കണ്ടെത്തി. രോഗത്തിന് കാരണം അമീബ ആണെന്ന് കണ്ടെത്തി. അതിന്റെ ഉറവിടം കണ്ടെത്തി പൊതുജനാരോഗ്യ ഇടപെടല്‍ നടത്താന്‍ നാം ആരംഭിച്ചു. ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്ന് ജലശുദ്ധിക്കായി ക്യാമ്പയിന്‍ ആരംഭിച്ചു.
Thanks to the brilliant people around me.'