'കണ്ണൂരിന്‍ താരകമല്ലോ, ചെഞ്ചോരപ്പൊന്‍ കതിരല്ലോ, നാടിന്‍ നെടുനായകനല്ലോ ധീര സഖാഖ്'; വി എസിനുശേഷം സിപിഎമ്മിലെ ഏറ്റവും ജനപ്രിയ നേതാവായ പി ജെ ഇത്തവണ സെക്രട്ടറിയേറ്റില്‍ എത്തുമോ; 73കാരനായ നേതാവിന് ഇത് ലാസ്റ്റ് ചാന്‍സ്; കൊല്ലം സമ്മേളനത്തിലും ശ്രദ്ധ കണ്ണൂര്‍ പൊളിറ്റിക്സ്
പി ജെ ഇത്തവണ സെക്രട്ടറിയേറ്റില്‍ എത്തുമോ?
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് തുടങ്ങാനിരിക്കവേ, പാര്‍ട്ടക്കുള്ളില്‍ ഇന്നും ചോദ്യചിഹ്നമായി നില്‍ക്കുന്നത്, കണ്ണൂര്‍ പൊളിറ്റിക്സ് തന്നെയാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് കണ്ണൂരില്‍ നിന്ന് ആരെത്തുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. പി ശശി, പി ജയരാജന്‍, എം വി ജയരാജന്‍ എന്നിവരില്‍ ഒരാള്‍ക്കാണ് സാധ്യത. കൊല്ലം സമ്മേളനം കണ്ണൂരില്‍ നിന്നും ആരെ സെക്രട്ടേറിയറ്റിലേയ്ക്ക് പരിഗണിക്കും എന്നതാണ് പ്രധാനം.
വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞാല്‍ സിപിഎമ്മില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവ് എന്നത് പി ജയരാജന്‍ തന്നെയാണ്. നേരത്തെ വ്യക്തിപൂജാ വിവാദത്തില്‍ കുടുങ്ങി, എം വി ഗോവിന്ദനും പിണറായി വിജയനും അനഭിമതനായതാണ്, ഒരുകാലത്ത് കണ്ണൂരിലെ കിരീടംവെക്കാത്ത രാജാവായിരുന്നു പി ജയരാജന് വിനയായത്. 'കണ്ണൂരിന്‍ താരകമല്ലോ, ചെഞ്ചോരപ്പൊന്‍ കതിരല്ലോ, നാടിന്‍ നെടുനായകനല്ലോ ധീര സഖാഖ്'... എന്ന് തുടങ്ങുന്ന പാട്ടും സീഡിയുമൊക്കെ ആരാധകര്‍ ഉണ്ടാക്കിയതും, പി ജെ ആര്‍മിയെന്ന ഫേസ്ബുക്ക് കൂട്ടായ്മയൊക്കെ ഉണ്ടാക്കിയതുമെല്ലാം, ജയരാജന്‍ പാര്‍ട്ടി മുകളില്‍ വളരുമോ എന്ന ആശങ്കയാണ് നേതൃത്വത്തിന് ഉണ്ടാക്കിയത്. അതിന്റെ ഭാഗമായി ഇപ്പോഴും വെറും സംസ്ഥാന കമ്മിറ്റി മെമ്പറും, ഖാദിബോര്‍ഡ് ചെയര്‍മാനുമായി ഒതുങ്ങിക്കഴിയുകയാണ്, പാര്‍ട്ടി അണികള്‍ക്കിടയില്‍ ഇന്നും ഏറ്റവും സ്വാധീനമുള്ള ഈ നേതാവ്.
പി ജെയെ വീണ്ടും ഒതുക്കുമോ?
ഇത്തവണ സെക്രട്ടേറിയറ്റില്‍ എത്തിയില്ലെങ്കില്‍ പി ജയരാജന് ഇനി അവസരമില്ലെന്നതും ശ്രദ്ധേയമാണ്. ഇപ്പോള്‍ 73 വയസ്സുള്ള ജയരാജന്, അടുത്ത സമ്മേളനത്തില്‍ പ്രായം 75 കടക്കും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസാണ് സംഘടനാ പദവികളില്‍ തുടരാനുള്ള പ്രായം 80-ല്‍ നിന്ന് 75 ആയി കുറച്ചത്. പി ജയരാജനെ പരിഗണിക്കാന്‍ അണികളില്‍ വികാരം ശക്തമാണ്. ആര്‍എസ്എസുകാരാല്‍ അതിക്രൂരമായ വെട്ടിനുറുക്കപ്പെട്ട ജയരാജന് ഒരു കൈക്ക് ഇപ്പോഴും സ്വാധീനമില്ല. ജീവിച്ചിരിക്കുന്ന ഒരു രക്തസാക്ഷിയുടെ ഇമേജാണ് അദ്ദേഹത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നിലുള്ളത്. മാത്രമല്ല, ആര്‍എസഎസ് പ്രവര്‍ത്തകര്‍ അടക്കമുള്ള നിരവധിപേരെ പി ജയരാജന്‍ സിപിഎമ്മിലേക്ക് മാറ്റുകയും ചെയ്തു. എതിരാളികള്‍ അദ്ദേഹത്തെ യമരാജന്‍ എന്നെല്ലാം ആക്ഷേപിക്കുന്നുണ്ടെങ്കിലും, അണികള്‍ക്കിടയില്‍ എന്നും അദ്ദേഹം ഒരു ഹീറോയാണ്. വ്യക്തിപരമായി യാതൊരു സമ്പാദ്യങ്ങള്‍ ഇല്ലാത്തതും, മക്കളൊക്കെ സാധാരണ ജീവിതം നയിക്കുന്നതുമെല്ലാം പി ജയരാജന്റെ കീര്‍ത്തി അണികള്‍ക്കിടയില്‍ വര്‍ധിപ്പിച്ചു.
പക്ഷേ എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആയതിനുശേഷം പി ജയരാജന്‍ കടുത്ത ഒതുക്കലാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വ്യക്തിപൂജാ വിവാദത്തിന്റെ പേരില്‍ ജയരാജനെ ഒതുക്കിയതിനുപിന്നില്‍ ഗോവിന്ദനാണെന്ന് ആക്ഷേപമുണ്ട്. ഒരുകാലത്ത് വിജയ- കോടിയേരി-ജയരാജന്‍മാര്‍ എന്നു പറഞ്ഞാല്‍ സിപിഎം ആയിരുന്നു. പിണറായിയും കോടിയേരിയം, പി- ഇപി- എം വി എന്നീ മൂന്ന് ജയരാജന്‍മാരുമായിരുന്നു പാര്‍ട്ടിയെ നിയന്ത്രിച്ചിരുന്നത്. ആ കുട്ട് കെട്ടാണ് എം വി ഗോവിന്ദന്റെ വരവോടെ ഇല്ലാതായത്. പക്ഷേ ഇപ്പോള്‍ വീണ്ടും പിണറായിയും ജയരാജനുമായി നല്ല ബന്ധം വന്നിരിക്കയാണ്. പൊളിറ്റിക്കല്‍ ഇസ്ലാമിനെ കുറിച്ച് പി ജയരാജന്‍ എഴുതിയ വിവാദ പുസ്തകം പ്രകാശനം ചെയ്തത് പിണറായിയാണ്. അതുകൊണ്ടുതന്നെ ഇത്തരവണ പി ജെ സെക്രട്ടറിയേറ്റില്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സീനിയോറിറ്റി പരിഗണിച്ച് പി ശശിക്കും പരിഗണനയുണ്ട്. എം വി ജയരാജനെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ കണ്ണൂരില്‍ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടി വരും. മാര്‍ച്ച് ആറുമുതല്‍ ഒമ്പതുവരെയാണ് സമ്മേളനം നടക്കുന്നത്. എം വി ജയരാജന് പകരമായി കെ കെ രാഗേഷ,് ടി വി രാജേഷ് എന്നിവരാണ് പരിഗണനയിലുള്ളത് എന്നാണ് അറിയുന്നത്.
ഇളവ് പിണറായിക്കുമാത്രം?
അതിനിടെ പാര്‍ട്ടിയിലെ പ്രായപരധി ഇളവിനെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. 75 വയസ്സിന്റെ പ്രായപരിധി ഇളവ് നല്‍കുന്നത്, നിലവില്‍ മുഖ്യമന്ത്രിക്ക് മാത്രമാണ്. അടുത്ത എല്‍ഡിഎഫ് സര്‍ക്കാറിനെയും പിണറായി വിജയന്‍ നയിക്കുമെന്നാണ് പാര്‍ട്ടിയിലെ അനൗദ്യോഗിക ധാരണം. എന്നാല്‍, 75 വയസ്സ് പൂര്‍ത്തിയായവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി ബാക്കിയുള്ളവരെ നിലനിര്‍ത്തുമെന്ന സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന നേരത്തെ ചര്‍ച്ചയായിരുന്നു. ഇതില്‍ വിശദീകരണവുമായി പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി സംസ്ഥാന നേതൃത്വമാണ് തീരുമാനിക്കേണ്ടത് എന്നാണ് കാരാട്ട് പറയുന്നത്. ഓരോ സംസ്ഥാനത്തും ഓരോ പ്രായപരിധിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലും കേരളത്തിലും എല്ലാം പ്രായപരിധി വ്യത്യസ്തമാണ്. തമിഴ്‌നാട്ടില്‍ പ്രായപരിധി 72 ആണെങ്കില്‍, ആന്ധ്രയില്‍ 70 ഉം കേരളത്തില്‍ 75 ആണെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു. അതാത് സംസ്ഥാനത്തിലെ കേഡര്‍മാരുടെ പാര്‍ട്ടി നേതൃത്വത്തിന്റെ ആരോഗ്യശേഷിയും കാര്യശേഷിയും കണക്കിലെടുത്താണ് പാര്‍ട്ടി ഈ തീരുമാനം കൈക്കൊണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎം സമ്മേളനത്തില്‍ സംഘടനാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും ഉണ്ടാകുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരില്‍ മദ്യപിക്കുന്നവരുണ്ടാകുമെന്നും എന്നാല്‍ പാര്‍ട്ടി മെമ്പര്‍മാര്‍ മദ്യപിക്കരുത് എന്നാണ് പറഞ്ഞത്, മദ്യപിക്കുന്ന ആളുകള്‍ അല്ല പാര്‍ട്ടി ആഗ്രഹിക്കുന്ന കേഡര്‍മാര്‍, പാര്‍ട്ടിയുടെ ഭരണഘടനയില്‍ ഉള്ളതാണ് പറഞ്ഞതെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. . 2022-ല്‍ നിന്ന് 2025 വരെയെത്തുമ്പോള്‍ പാര്‍ട്ടി ബ്രാഞ്ചുകളുടെ എണ്ണം 38,426 ആയി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേതൃനിരയില്‍ വനിത അംഗങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 2,597 വനിത അംഗങ്ങള്‍ പുതുതായി ബ്രാഞ്ച് സെക്രട്ടറിമാരായി ചുമതലയേറ്റിട്ടുണ്ട്. മൂന്ന് ഏരിയ കമ്മിറ്റികളില്‍ വനിത അംഗങ്ങള്‍ സെക്രട്ടറിമാരായി. 486 പ്രതിനിധികളും 44 അതിഥികളും ഉള്‍പ്പെടെ 530 പേരാണ് സമ്മേളന പ്രതിനിധികള്‍. ഇതില്‍ 75 പേര്‍ സ്ത്രീകളാണ്. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ മൂന്ന് വര്‍ഷം പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ലക്ഷ്യങ്ങള്‍ നടപ്പാക്കിയോ എന്നതും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.