സിബിഐയുടേയോ ഇഡിയുടേയോ തലപ്പത്തെത്താന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥന്‍; സംസ്ഥാന പോലീസ് മേധാവിയാകാനുള്ള പട്ടികയിലും ഉള്‍പ്പെട്ടു; എന്നിട്ടും സംസ്ഥാന സര്‍ക്കാറിന് അനിഷ്ടം; അഗ്‌നിരക്ഷാ മേധാവി ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് കേന്ദ്രം ആവശ്യപ്പെട്ട ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ സര്‍ക്കാര്‍; മുഖ്യമന്ത്രിയെ കണ്ടിട്ടും ഫലമില്ല

സിബിഐയുടേയോ ഇഡിയുടേയോ തലപ്പത്തെത്താന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥന്‍

Update: 2025-06-16 02:13 GMT

തിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ട് കാലം കുറച്ചായി. എന്നിട്ടും സംസ്ഥാനത്തെ ഫയല്‍നീക്കത്തിന്റ കാര്യത്തില്‍ മാത്രം മെല്ലേപ്പോക്കാണ്. ഇക്കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും രക്ഷയില്ലാത്ത അവസ്ഥയാണ് കേരളത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ കണ്ണില്‍ കരടായി എന്ന കാരണത്താല്‍ അഗ്‌നിരക്ഷാ മേധാവി ഡിജിപി യോഗേഷ് ഗുപ്തയെ വലിപ്പിക്കുകയാണ് മുഖ്യമന്ത്രിയും കൂട്ടരും. യോഗേഷ് ഗുപ്തയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ട ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ഉരുണ്ടു കളിക്കുകയയാണ്.

ഗതികെട്ട ഉദ്യഗോസ്ഥന്‍  മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ പരാതി നല്‍കിയിട്ടും ഫലമില്ലാത്ത സ്ഥിതിയാണുള്ളത്. യോഗേഷ് ഗുപ്തയുടെ പേരില്‍ കേസോ അന്വേഷണമോ ഉണ്ടോയെന്നത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഒന്നരമാസം മുന്‍പാണ് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ഓര്‍മ്മിപ്പിച്ച് ഏഴുപ്രാവശ്യം കത്തയച്ചിട്ടും മറുപടി നല്‍കിയില്ല. തുടര്‍ന്ന് ചീഫ് സെക്രട്ടറിയെയും പോലീസ് മേധാവിയെയും അദ്ദേഹം നേരിട്ടുകണ്ടുവെന്നാണ് വിവരം. എന്നിട്ടും കാര്യമില്ലെന്ന് വന്നതോടെയാണ് ഈ മാസം ഒന്നിന് മുഖ്യമന്ത്രി പരാതി നല്‍കിയത്.

സാധാരണഗതിയില്‍ പത്തുദിവസത്തിനുള്ളില്‍ നല്‍കേണ്ട സര്‍ട്ടിഫിക്കറ്റാണ് കാരണമൊന്നുമില്ലാതെ വൈകിപ്പിക്കുന്നത്. സര്‍ക്കാറിനുള്ള അനിഷ്ടമാണ് ഈ വൈകിപ്പിക്കലിന് പിന്നിലെന്നാണ് സൂചന. ഗുപ്തയ്‌ക്കെതിരേ കേസോ, അന്വേഷണമോ ഉണ്ടോയെന്നതില്‍ ചീഫ് സെക്രട്ടറി പോലീസ് മേധാവിയില്‍നിന്ന് റിപ്പോര്‍ട്ട് വാങ്ങിയിട്ടുണ്ട്.

സിബിഐ, ഇഡി തുടങ്ങിയവയുടെ തലപ്പത്തെത്താന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്തയോട് സംസ്ഥാന സര്‍ക്കാര്‍ അനിഷ്ടം കാണിച്ചുതുടങ്ങിയിട്ട് കുറച്ചുകാലമായി. വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ അഗ്‌നിരക്ഷാ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. സംസ്ഥാന പോലീസ് മേധാവിയാകാനുള്ള പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്. ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ കേസെടുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു. ഇതടക്കം പാര്‍ട്ടിയുടെ കണ്ണില്‍ കരടായതോടയാണ് ഇപ്പോഴത്തെ പ്രതികാര നടപടികളെന്നും സൂചനയുണ്ട്.

അതിനിടെ കേരളാ കേഡറിലെ മുതിര്‍ന്ന ഐപിഎസുകാരനായ റവഡാ ചന്ദ്രശേഖറിന് കേന്ദ്രത്തില്‍ താക്കോല്‍ സ്ഥാനം ലഭിച്ചിരുന്നു. കേരളത്തിലെ അടുത്ത ഡിജിപി പട്ടികയിലെ പ്രധാനിയാണ് റവഡാ. തീര്‍ത്തും അപ്രീക്ഷിത നീക്കത്തിലൂടെ റവാഡാ ചന്ദ്രശേഖറിനെ കേന്ദ്ര ക്യാബിനറ്റിലെ സെക്രട്ടറി (സെക്യൂരിറ്റി) എന്ന സുപ്രധാന തസ്തികയിലേക്ക് തിരഞ്ഞെടുത്തു. ഇന്ത്യന്‍ പോലീസ് സര്‍വീസിലെ രണ്ടാമത് ഉന്നത പദവിയിയായാണ് കേന്ദ്രത്തിലെ സെക്രട്ടറി (സെക്യൂരിറ്റി) പദവി.

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി അടക്കം തന്ത്രപ്രധാന വിഭാഗങ്ങളുടെയെല്ലാം ചുമതലയുള്ള പദവിയാണ് ഇത്. പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനറ്റ് സമിതിയാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്. ഇന്റലിജന്‍സ് ബ്യൂറോയുടെ സ്പെഷ്യല്‍ ഡയറക്ടര്‍ എന്ന സുപ്രധാന പദവിയിലാണ് ഇപ്പോഴുള്ളത്. കേരളത്തിന്റെ പുതിയ പോലീസ് മേധാവി ആകാനുള്ള സാധ്യതാ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരന്‍ ആണ് 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ റവഡാ ചന്ദ്രശേഖര്‍. ഇതോടെ കേരളത്തിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത കുറഞ്ഞു.

പോലീസ് മേധാവിയെ നിശ്ചയിക്കാനുള്ള മുന്നംഗ ചുരുക്കപ്പട്ടികയില്‍ റവാഡ ഇനിയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. യുപിഎസ് സിയാണ് മൂന്നംഗ ചുരുക്കപ്പട്ടിക ഉണ്ടാക്കുക. റവഡായെ സുപ്രധാന പദവിയില്‍ നിയമിച്ചെന്ന് കേന്ദ്രം അറിയിച്ചാല്‍ കേരളത്തില്‍ നിന്നുള്ള മൂന്നുപേരുടെ പട്ടിക പുനര്‍ നിര്‍ണയിക്കപ്പെടും. ഇതിനൊപ്പം റവഡായുടെ നിലപാടും നിര്‍ണ്ണായകമാകും. പട്ടികയില്‍ സീനിയോറിട്ടിയില്‍ ഒന്നാമത് നില്‍ക്കുന്ന നിതിന്‍ അഗര്‍വാളിന് തൊട്ടുപിന്നില്‍ നിലവിലെ മൂന്നാം സ്ഥാനക്കാരനായ യോഗേഷ് ഗുപ്ത എത്തും. അതിന് പിന്നില്‍ മൂന്നാമതായി മനോജ് എബ്രഹാമും സ്ഥാനംപിടിക്കും. അങ്ങനെ വന്നാല്‍ മനോജ് എബ്രഹാം പുതിയ പോലീസ് മേധാവിയാകും.

കേന്ദ്ര ഡെപ്യുട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിതും മൂന്നംഗ ചുരുക്കപ്പട്ടികയിലെത്തുമോ എന്ന ചര്‍ച്ച സജീവമാണ്. നിതിനും റാവാഡയും പുരോഹിത്ത് മാറിയാല്‍ എംആര്‍ അജിത് കുമാറിനും മൂന്നംഗ പട്ടികയില്‍ എത്താന്‍ സാധ്യത തെളിയും. ഇവരെയെല്ലാം അപേക്ഷിച്ച് പോലീസിങിന്റെ എല്ലാ മേഖലയിലും ഉള്ള പ്രവര്‍ത്തന മികവ് മനോജ് ഏബ്രഹാമിന് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. യോഗേഷ് ഗുപ്തയും കേന്ദ്ര ഡെപ്യുട്ടേഷന് ശ്രമിക്കുന്നുണ്ട്. ഇതും മനോജ് എബ്രഹാമിന്റെ സാധ്യത കൂട്ടും.

Tags:    

Similar News