തന്നെ ആക്രമിച്ചപ്പോള്‍ ബിയര്‍ കുപ്പി എടുത്ത് യുവാവിന്റെ തലയ്ക്ക് അടിച്ചെന്ന് യുവതിയുടെ മൊഴി; തലയ്ക്ക് മുകളിലുള്ള ആക്രണം കൊലപാതക ശ്രമം; ഉദയംപേരൂരുകാരി കുറ്റം സമ്മതിച്ചിട്ടും കേസില്ല! ജനീഷാ സാഗറിനെ ഉപദ്രവിച്ചത് തൊടുപുഴയിലെ വിഐപി മകന്‍; ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തത് നടന്മാരും ഗായകരും; കത്രക്കടവ് ഇടശേരി മാന്‍ഷന്‍ വീണ്ടും വിവാദത്തില്‍

Update: 2025-06-29 02:41 GMT

കൊച്ചി: നഗരത്തിലെ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം ഉണ്ടായിട്ടും പോലീസ് കേസെടുക്കാത്തത് ദുരൂഹം. കൊച്ചി കതൃക്കടവ് റോഡിലെ ബാറിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റതായാണ് വിവരം. സിനിമാരംഗത്തെ പ്രമുഖരടക്കം പങ്കെടുത്ത ഡിജെ പാര്‍ട്ടിക്കിടെയായിരുന്നു സംഭവം. എറണാകുളം കത്രക്കടവ് ഇടശേരി മാന്‍ഷന്‍ ഹോട്ടലിലാണ് സംഭവം.

ഹോട്ടലിലെ ബാറില്‍ രാത്രി 10.30 ഓടെയാണ് അക്രമം നടന്നത്. ഇവിടെ മുമ്പും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. 2024 ഫെബ്രുവരി 12 നു ഈ ബാറില്‍ വെടിവെപ്പ് നടന്നിരുന്നു. അര്‍ദ്ധരാത്രി ബാറിലെത്തിയ സംഘം മാനേജര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തുകയും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. മാനേജറെ അക്രമിച്ച സംഘത്തിനെ തടയാനെത്തിയപ്പോഴായിരുന്നു ജീവനക്കാര്‍ക്ക് വെടിയേറ്റത്. മാനേജര്‍ക്ക് ക്രൂരമായി മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു. ഇവിടെയാണ് ഡിജെ പാര്‍ട്ടിക്കിടെ പുതിയ വിവാദം.

ശനിയാഴ്ച രാത്രിയാണ് ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷമുണ്ടായത്. തൊടുപുഴ സ്വദേശിയായ യുവാവിനെ ഒരു യുവതിയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. മദ്യക്കുപ്പി കൊണ്ട് യുവാവിന്റെ കഴുത്തിലാണ് കുത്തിയതെന്നും പറയുന്നു. സംഭവത്തില്‍ യുവതിയെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു. തന്നോട് അപമര്യാധയായി പെരുമാറിയത് കൊണ്ടാണ് ആക്രമിച്ചതെന്ന് യുവതി മൊഴി നല്‍കി. എന്നിട്ടും പോലീസ് കേസെടുത്തില്ല. രണ്ടു പേര്‍ക്കും പരാതിയില്ലാത്തതു കൊണ്ടാണ് കേസെടുക്കാത്തത് എന്നാണ് പറയുന്നത്. യുവാവിനെതിരെ ജാമ്യമില്ലാ കേസ് എടുക്കേണ്ടതാണ്. 

ഒരു വിഐപി കുടുംബത്തില്‍ നിന്നുള്ള യുവാവാണ് ആശുപത്രിയിലുള്ളത്. ഈ സാഹചര്യത്തില്‍ രണ്ടു പേര്‍ക്കും പരാതിയില്ലെന്ന് പറഞ്ഞ് കേസൊഴിവാക്കാനാണ് നീക്കം. താന്‍ യുവാവിനെ ആക്രമിച്ചുവെന്ന് യുവതി പറഞ്ഞത് കുറ്റസമ്മതാണ്. കുപ്പിയെന്ന ആയുധം കൊണ്ട് തലയ്ക്ക് മുകളിലാണ് ആക്രമണം. ഇത് നിയമ പ്രകാരം കൊലപാത ശ്രമാണ്. ജാമ്യമില്ലാ കുറ്റവും. എന്നിട്ടും യുവതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഇതിന് പിന്നില്‍ വിഐപി ഇടപെടല്‍ ഉണ്ടായി എന്നാണ് സൂചന.

ബിയര്‍ കുപ്പി പൊട്ടിച്ച് ബാറിലുണ്ടായിരുന്ന യുവാവിനെ യുവതി കുത്തുകയായിരുന്നു. ഇയാളുടെ കഴുത്തിനാണ് പരിക്കേറ്റത് എന്നായിരുന്നു റിപ്പോര്‍ട്ട്. യുവാവിനെ എറാണാകുളം ടൗണ്‍ പൊലീസ് ലിസി ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. യുവാവിന്റെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഡിജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറിയെന്നാരോപിച്ച് യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് ആക്രമിക്കുകയായിരുന്നു. ഡിജെ പാര്‍ട്ടി പൊലീസെത്തി നിര്‍ത്തിവെപ്പിച്ചു. എന്നാല്‍ യുവാവിന് കഴുത്തില്‍ അല്ല ചെവിയിലാണ് പരിക്കേറ്റതെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്.

യുവാവിനെ കുത്തിയത് ഉദയംപേരൂര്‍ സ്വദേശി ജനീഷ സാഗറാണ്( 29 ) പിടിയിലായത്. എറണാകുളം നോര്‍ത്ത് പൊലീസാണ് യുവതിയെ കസ്റ്റഡിയില്‍ എടുത്തത്. മില്ലേനിയം കപ്പിള്‍ ഫ്രണ്ട്ലി ബാറില്‍ വച്ചാണ് അനിഷ്ട സംഭവം ഉണ്ടായത്. ബാറില്‍ നിരവധി യുവതീയുവാക്കള്‍ ഉണ്ടായിരുന്നു. സംഭവ സമയത്ത് ഹോട്ടലില്‍ പ്രമുഖ സിനിമാ താരങ്ങളും ഉണ്ടായിരുന്നതായി വിവരമുണ്ട്. ഗായകരും ഉണ്ടായിരുന്നു. യുവാവിന്റെ ഉന്നത സ്വാധീനമാണ് കേസെടുക്കാന്‍ പോലീസിനെ മടുപ്പിക്കുന്നത്. തൊടുപുഴയില്‍ നിന്നാണ് യുവാവ് പാര്‍ട്ടിക്ക് എത്തിയത്.

സംഭവത്തെത്തുടര്‍ന്ന് ഒട്ടേറെപേരാണ് ബാറിന് മുന്നില്‍ തടിച്ചുകൂടിയിരുന്നത്. അക്രമ സംഭവത്തോടെ ബാറില്‍ ഉണ്ടായിരുന്നവരെ പൊലീസ് വിരട്ടിയോടിച്ചു. സംഭവത്തെ തുടര്‍ന്നു കതൃക്കടവ് തമ്മനം റോഡില്‍ ഗതാഗത തടസ്സമുണ്ടായി.നോര്‍ത്ത് സ്റ്റേഷനില്‍നിന്നും കണ്‍ട്രോള്‍ റൂമില്‍നിന്നും വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയാണു തടിച്ചുകൂടിയവരെ നീക്കിയത്. 2024 ഫെബ്രുവരി 11നാണ് ഇതേ ബാറിന്റെ മുന്നില്‍ വെടിവയ്പുണ്ടായത്. ഇടപ്പള്ളിയിലെ മറ്റൊരു ബാറിലിരുന്നു മദ്യപിച്ച സംഘം ബാര്‍ പൂട്ടിയപ്പോള്‍ അവിടെ നിന്നിറങ്ങി ഇടശേരി ബാറിലെത്തി മദ്യം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു പ്രതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതു ചോദ്യം ചെയ്ത മാനേജറിനെ പ്രതികള്‍ മര്‍ദിച്ച് അവശനാക്കി.

ഓടിവന്ന മറ്റ് ജീവനക്കാര്‍ ആക്രമണം ചെറുത്തതോടെ യുവാക്കളില്‍ ഒരാള്‍ തോക്കെടുത്തു വെടിവച്ചശേഷം സംഘം കടന്നുകളയുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്നു നഗരത്തിലെ ബാര്‍ ഹോട്ടലുകള്‍ രാത്രി 11 ന് തന്നെ പ്രവര്‍ത്തനം അവസാനിപ്പിക്കാനായി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

Tags:    

Similar News