ഫ്യൂഡല്‍ മാടമ്പിത്തരമുള്ള ചില നേതാക്കന്മാരാണ് കോണ്‍ഗ്രസിന്റെ ശാപം; അടിയും ജയിലും അനുഭവിച്ചവര്‍ക്ക് അവഗണന; വോട്ടില്ലാത്തവരെ വീട്ടില്‍ പോയി ഷാള്‍ അണിയിച്ചു സ്ഥാനാര്‍ഥിയാക്കുന്നു; സ്‌കൂള്‍ തെരഞ്ഞെടുപ്പിന്റെ പക്വത പോലും കാണിച്ചില്ല; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി ദുല്‍ഖിഫില്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി ദുല്‍ഖിഫില്‍

Update: 2025-11-22 07:27 GMT

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കവെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍. യൂത്ത് കോണ്‍ഗ്രസുകാരെ അവഗണിക്കുകയും വി എം വിനു അടക്കമുള്ളവരെ സ്ഥാനാര്‍ഥിയാക്കാന്‍ രംഗത്തു വരികയും ചെയ്ത സംഭവത്തിലാണ് ദുല്‍ഖിഫില്‍ വിമര്‍ശനം ഉന്നയിച്ചു രംഗത്തുവന്നത്.

പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എം.പിക്ക് മര്‍ദനമേല്‍ക്കാനിടയായ സംഭവത്തിനു പിന്നാലെ പൊലീസ് സ്റ്റേഷനില്‍ നടന്ന പ്രതിഷേധത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത് 15 ദിവസം ജയില്‍വാസം അനുഭവച്ചിറങ്ങിയതിനു പിന്നാലെയാണ് പാര്‍ട്ടി നേതൃത്വത്തിനും ചില നേതാക്കള്‍ക്കുമെതിരെ കടുത്ത ആക്രമണവുമായി വി.പി ദുല്‍ഖിഫില്‍ ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചത്.

ഫ്യൂഡല്‍ മാടമ്പിത്തരം കൊണ്ടുനടക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കന്മാരാണ് ഇന്ന് പാര്‍ട്ടിയുടെ ശാപമെന്ന് പോസ്റ്റില്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി തുറന്നടിച്ചു. ജയില്‍വാസം ഇവര്‍ക്ക് വിഡ്ഢിത്തവും, ഉപവാസത്തോട് പുച്ഛവുമാണ്. വോട്ടില്ലാത്തവര്‍ക്ക് വീട്ടില്‍ പോയി ഷാള്‍ അണിയിച്ചു സ്ഥാനാര്‍ത്ഥിത്വം കൊടുക്കാന്‍ ശ്രമിക്കുന്നു. തോല്‍ക്കും എന്ന് ഉറപ്പുള്ള കേസില്‍ കോടതിയില്‍ പോയി വാദിക്കുന്നു -വി.പി ദുല്‍ഖിഫില്‍ കുറിച്ചു.

കോഴിക്കോട് കോര്‍പറേഷനിലേക്ക് മേയര്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് രംഗത്തിറക്കിയ സംവിധായകന്‍ വി.എം വിനുവിന്റെ സ്ഥാനാര്‍ത്ഥിത്വം നാണക്കേടായതിനെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് പോസ്റ്റ്. വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിന്റെ പേരില്‍ വി.എം വിനു ഒരു റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയതിനു ശേഷം പിന്‍വാങ്ങിയിരുന്നു. കോണ്‍ഗ്രസിനും യു.ഡി.എഫിനും ജില്ലയിലും സംസ്ഥാനത്തും നാണക്കേടായി മാറിയ തീരുമാനത്തെ കടുത്ത ഭാഷയിലാണ് ദുല്‍ഖിഫില്‍ വിമര്‍ശിക്കുന്നത്.

വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത ആളെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ നേതൃത്വം എന്ത് പക്വത കാണിച്ചു. സ്‌കൂള്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ഇതിനേക്കാള്‍ ജാഗ്രത കാണിക്കും. ലാത്തി കൊണ്ട് തല്ലു വാങ്ങിയവര്‍ക്കും ജയില്‍വാസം അനുഷ്ഠിച്ചവര്‍ക്കും വിജയ സാധ്യത കുറവുള്ള സീറ്റില്‍ പോലും അതിനേക്കാള്‍ വലിയ പോരാട്ടം നടത്തേണ്ടി വരുന്നത് അപമാനകരമാണ്. ഇരുപതും മുപ്പതും വര്‍ഷം മത്സരിച്ചവര്‍ക്ക് തന്നെ വീണ്ടും സീറ്റ് കൊടുക്കാന്‍ നേതൃത്വത്തിന് ഒരു മടിയുമില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു. നിലവില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗമായ വി.പി ദുല്‍ഖിഫില്‍ ഇത്തവണ മത്സര രംഗത്തില്ല.

വി.പി ദുല്‍ഖിഫിലിന്റെ എഫ്.ബി പോസ്റ്റ് പൂര്‍ണരൂപം:

'തനി ഫ്യൂഡല്‍ മാടമ്പിത്തരം കൊണ്ടുനടക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കന്മാരാണ് ഇന്ന് ഈ പാര്‍ട്ടിയുടെ ശാപം. അവര്‍ക്ക് ജയില്‍വാസം ഒരു വിഡ്ഢിത്തരം ആണ്, ഉപവാസത്തോടു പുച്ഛവും. ഇവര്‍ ഗാന്ധിയുടെയും നെഹ്‌റുവിന്റെയും പാര്‍ട്ടിയില്‍ ആണല്ലോ പ്രവര്‍ത്തിക്കുന്നത് എന്ന് ആലോചിക്കുമ്പോള്‍ ഭയമാണ് തോന്നുന്നത്. വോട്ടില്ലാത്തവര്‍ക്ക് വീട്ടില്‍ പോയി ഷാള്‍ അണിയിച്ചു സ്ഥാനാര്‍ത്ഥിത്വം കൊടുക്കാന്‍ ശ്രമിക്കുന്നു. തോല്‍ക്കും എന്ന് ഉറപ്പുള്ള കേസില്‍ കോടതിയില്‍ പോയി വാദിക്കുന്നു.

ലാത്തി കൊണ്ട് തല്ലു വാങ്ങിയവര്‍ക്കും ജയില്‍വാസം അനുഷ്ഠിച്ചവര്‍ക്കും വിജയ സാധ്യത കുറവുള്ള സീറ്റില്‍ പോലും അതിനേക്കാള്‍ വലിയ പോരാട്ടം നടത്തേണ്ടി വരുന്നത് അപമാനകരമാണ്. ഇരുപതും മുപ്പതും വര്‍ഷം മത്സരിച്ചവര്‍ക്ക് തന്നെ വീണ്ടും സീറ്റ് കൊടുക്കാന്‍ നേതൃത്വത്തിന് ഒരു മടിയുമില്ല. തങ്ങളുടെ കൂടെ നില്‍ക്കുന്നവരാണെങ്കില്‍ എന്തു തോന്നിവാസം ചെയ്താലും ഞങ്ങള്‍ സീറ്റു കൊടുക്കും, മുഖത്തുനോക്കി അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ എന്ത് വില കൊടുത്തും അവനെ അവസാനിപ്പിക്കും. പ്രവര്‍ത്തകന്റെ വികാരത്തിന് അനുസരിച്ച് നില്‍ക്കുമ്പോള്‍ അതു പക്വതയില്ലാത്ത പെരുമാറ്റം ആണെന്ന് വിമര്‍ശിക്കുന്ന നേതൃത്വം വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ആളെ പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ എന്ത് പക്വതയാണ് കാണിച്ചത്

സ്‌കൂള്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ഇതിനേക്കാള്‍ ജാഗ്രത കാണിക്കും, അച്ചടക്കത്തിന്റെ വാളുമായി വരേണ്ടതില്ല ഇതിനെതിരെ പോരാടാന്‍ തന്നെയാണ് തീരുമാനം. അടികൊണ്ട എണ്ണവും ജയിലില്‍ പോയ ദിവസങ്ങളുടെ എണ്ണവും ഹരിച്ചു നോക്കിയാല്‍ അഞ്ചു ശതമാനം സീറ്റുപോലും കൊടുക്കാന്‍ നേതൃത്വം തയ്യാറായില്ല. ആ കാര്യത്തില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടാണ്, സമരത്തില്‍ പങ്കെടുക്കാതെ സംഘടന പ്രവര്‍ത്തനം നടത്താതെ മറ്റു പല താല്‍പര്യത്തിന്റെയും പേരില്‍ വരുന്ന ചെറുപ്പക്കാരെ യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ കെട്ടിവയ്‌ക്കേണ്ട. അത് അനുവദിക്കാനും വയ്യ. മറ്റു ചിലത് പറയാനുണ്ട് ഉചിതമായ സമയത്ത് ഉചിതമായ നേരത്ത് അതും പറയും.'

Tags:    

Similar News