പാകിസ്ഥാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി; ആളപായമില്ല; തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്

പാകിസ്ഥാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി

Update: 2025-06-13 07:03 GMT

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി 10.02ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുള്ളതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു.

ആഴത്തിലുള്ള ഭൂകമ്പങ്ങളെ അപേക്ഷിച്ച് ആഴം കുറഞ്ഞ ഭൂകമ്പങ്ങള്‍ പൊതുവെ കൂടുതല്‍ അപകടകരമാണ്. ആഴം കുറഞ്ഞ ഭൂചലനങ്ങളില്‍ നിന്നുള്ള ഭൂകമ്പ തരംഗങ്ങള്‍ക്ക് ഉപരിതലത്തിലേക്ക് സഞ്ചരിക്കാനുള്ള ദൂരം കുറവാണ്. ഇത് ശക്തമായ ഭൂകമ്പത്തിനും ഘടനകള്‍ക്ക് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കും കാരണമാകും.

ഇസ്ലാമാബാദിലും ഖൈബര്‍ പഖ്തുന്‍ഖ്വയുടെ ചില ഭാഗങ്ങളിലും മര്‍ദാന്‍, സ്വാത്, നൗഷേര, സ്വാബി, നോര്‍ത്ത് വസീറിസ്ഥാന്‍ എന്നിവയുള്‍പ്പെടെ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ഇതിന് ഒരു മാസത്തിന് ശേഷമാണ് പുതിയ ഭൂചലനം ഉണ്ടായത്. ഹിന്ദുകുഷ് മേഖലയില്‍ 230 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

അതേസമയം, ബുധനാഴ്ച പെഷവാറില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി സീസ്‌മോളജിക്കല്‍ സെന്ററിനെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പര്‍വതനിരയില്‍ 211 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏപ്രിലിന്റെ തുടക്കത്തില്‍ പാകിസ്ഥാനിലെ വിവിധ പ്രദേശങ്ങളില്‍ രണ്ട് ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തുറമുഖ നഗരമായ കറാച്ചിയില്‍ സമീപ ദിവസങ്ങളില്‍ ഏകദേശം 30 നേരിയ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Tags:    

Similar News